Monday, June 11, 2012

നിന്നോട്

മഴയ്ക്ക് ചുമ്മാ ഭൂമിക്ക്
മുകളിലേക്കിങ്ങനെ
പ്രണയിച്ചിറങ്ങാം

തിരക്കങ്ങിനെ
അലയടിച്ച് കയറാം
കരയിലേക്ക്

പുഴയങ്ങനെ
കുത്തിയൊലിച്ച്
ഒഴുകും
കടലിന്റെ നെഞ്ചിലേക്ക്

എനിക്കോ ?
എന്റെ ഭൂമിയും
കരയും കടലുമെല്ലാം
നിന്നോടൊപ്പം പോന്നില്ലേ

മഴ

മഴ

ആകാശത്തിന് ഭൂമിയോടുള്ള
പ്രണയത്തിന് ഹംസദൂതുമായി
വെള്ളിനൂലുകള്‍

നിന്നോട്

പ്രിയപ്പെട്ട കൂട്ടുകാരീ
നീയും ഈ മരുഭൂമിയും
ഒരുപോലെ
ഓരോ കാറ്റിലും രൂപം
മാറുന്ന മരുഭൂമി
ഓരോ നിമിഷവും
രൂപം മാറുന്ന നീയും
എങ്കിലും നിന്നിലെ
ഒരു കുഞ്ഞ് മരുപ്പച്ച ധാരാളം
എനിക്ക് ദാഹമകറ്റാനും
ഒരുപാട് നടക്കാനും ....

നിന്റെ മൌനത്തിന്റെ കൂര്‍ത്ത
മുള്ളുകള്‍ ആഴ്ന്നിറങ്ങി എന്റെ
ഹൃദയത്തില്‍ പൊടിയാന്‍ തുടങ്ങിയിട്ടുണ്ട്
നിന്നോടുള്ള സ്നേഹം അലിഞ്ഞ് ചേര്‍ന്ന
എന്റെ ചുവപ്പ് രക്തം ....

നിയെന്നെ പ്രണയിക്കാന്‍
തുടങ്ങുന്ന നേരം
എന്റെ മരണം എനിക്ക്
ഡൈവോര്‍സ് നോട്ടീസയക്കുന്നു ....

ഞാന്‍ പകല്‍
നീ സന്ധ്യ
ഇപ്പൊ പറയണം
നീ എന്നോടൊപ്പമോ
അതോ ആ കുരുത്തംകെട്ട
രാത്രിയോടൊപ്പമോ ...

ആയുസ്സെത്താതെ ഒടുങ്ങി പോയ
പ്രണയമാണെന്റേത്
കൊന്നതാണോ കൊല്ലിച്ചതാണോ
ആത്മഹത്യായിരുന്നോ എന്നാ-
ണന്വേഷണം
എങ്ങിനെയായാലും അന്വേഷണം
തുടങ്ങുന്നത്
നിന്നില്‍ നിന്നാണ് എന്തേ അവസാനിക്കുന്നതും
നിന്നില്‍ തന്നെയാവുന്നത് ...

ഒരു വലമ്പിരി ശംഖിനുള്ളില്‍
നീയും ഞാനും കടലിരമ്പം
എല്ലാം ആവാഹിച്ച് പ്രണയിച്ചിരുന്നു
ഇന്ന് പൊട്ടിപ്പോയ ആ ശംഖില്‍ നിന്ന്
വീശിയടിക്കുന്നത് നീ ഒഴിഞ്ഞ് പോയ
എന്റെ ആത്മാവിന്റെ തേങ്ങലാണ് ....


ഹൃദയ ശസ്ത്രക്രിയ

ഹൃദയ ശസ്ത്രക്രിയ


മരിച്ച് തുടങ്ങിയ എന്റെ
ഹൃദയം പറിച്ചെടുത്ത്
കറുത്ത രക്തം
ഒഴുക്കി കളയുക
നിന്റെ സ്നേഹം നിറച്ചെന്റെ
ഹൃദയത്തെ തിരിച്ച് വയ്ക്കുക
പരിശുദ്ധ പ്രണയത്തിന്റെ
തൂവെള്ള രക്തവുമായി
ഞാന്‍ ജീവിക്കട്ടെ

എന്റെ കവിത

എന്റെ കവിത

കടലിന് മുകളിലൂടെയും
മേഘങ്ങള്‍ക്കിടയിലൂടെയും
എത്തി ചേര്‍ന്ന്
പതിയിരിക്കുന്ന പ്രവാസം

വീണ്ടും
പുഴയാഴങ്ങള്‍ക്ക് മീതെയും
മഴയോളങ്ങള്‍ക്കിടയിലൂടെയും
പൊള്ളി മാറിയ യാഥാര്‍ത്ഥ്യം

കാല്‍പ്പനികതയില്‍ നിന്ന്
പ്രായോഗികതയുടെ വിമാനത്തില്‍
കറുത്ത സത്യത്തിലേക്ക്

എന്റെ കവിത

കിലുങ്ങുന്ന പാദസ്വരങ്ങളില്‍ നിന്ന്
പൊട്ടിയ വളകളിലേക്ക്
ഞാന്‍ നേടിയ ദൂരം

പുതപ്പിച്ച സ്നേഹത്തില്‍ നിന്ന്
തീച്ചൂളയിലേക്ക് എടുത്തെറിഞ്ഞ്
പകര്‍ന്ന് തന്ന ഏകാന്തത

മരുക്കാറ്റില്‍ നിന്ന്
മഴപ്പച്ചയിലേക്കുള്ള
സ്വപ്നാടനം