Wednesday, November 28, 2012

ഒരു മരണക്കുറിപ്പ്

ചൂരക്കാട്ടുകരപ്പാടത്തെ അക്കേഷ്യയും 
കുഞ്ഞിളം കാറ്റും പ്രണയത്തിലായിരുന്നു .... 
പാടത്തെ പെണ്ണുങ്ങൾക്ക് തണൽ വിരിക്കാനും ... 
കുട്ടികൾക്ക് പാഞ്ഞു കയറാൻ 
ചില്ലകൾ താഴ്ത്തി കൊടുക്കാനും 
അക്കേഷ്യയെ പഠിപ്പിച്ചത് കാറ്റത്രേ ... 

ചിങ്ങം നിറയെ മഞ്ഞയുടുപ്പിട്ട് നിൽക്കുന്ന 
അക്കേഷ്യയെ കാണുമ്പോൾ
കാറ്റൊരു പാട്ടു മൂളുമത്രേ ...
ഓണം വരവേറ്റ് നാട്ടിലെത്തിക്കുന്ന പാട്ട് ...

ഒരു രാവിലെ അക്കേഷ്യയുടെ
തുഞ്ചത്തെ ചില്ലയിൽ നിന്ന് പതിവു പോലെ
കാറ്റുണർന്ന് ജോലിക്ക് പോയി ...
കിളികൾക്ക് പാട്ടു നൽകി ..
ഗോപിയേട്ടന്റെ താഴത്തെ പാളയം
കോടന്റെ മാണിയിലെ തേനും കുടിച്ച് ...
പാടത്തെ നെൽച്ചെടിയിലെ
മഞ്ഞുതുള്ളിയെ തട്ടിത്താഴെയിട്ട് ...
വരമ്പത്തെ തൊട്ടാവാടിയെ തലോടി
തൊട്ടശ്ശുദ്ധമാക്കിയവരോടുള്ള പരാതി തീർത്ത് ...
മുക്കൂറ്റികളെ ചുമ്പിച്ചുണർത്തി ...
മാങ്കുളത്തിലെ കുഞ്ഞോളങ്ങളിൽ
മീനുകളോട് കിന്നാരം പറഞ്ഞ് ...
പേരാലിന്റെ ശ്വാസം ഗ്രാമത്തിനു കൊടുത്ത് ...
ചൂരക്കോട്ടുകാവിലമ്മയുടെ ചിന്ദൂരമണിഞ്ഞ് ...
റെയില്വേ പാളത്തിലെ
അനശ്വര പ്രണയങ്ങൾക്ക് പൂവു വയ്ച്ച് ....

കാറ്റ് തിരിച്ച് വരുമ്പോൾ
ആരോ വെട്ടിമലർത്തിയ അക്കേഷ്യയെ
കണ്ട് പൊട്ടിക്കരഞ്ഞത്രേ ...
ഗ്രാമം മുഴുവൻ നോക്കി നിൽക്കേ
ആ കടക്കുറ്റിയിൽ എന്റെ പൊന്നിളം കാറ്റ്
തലതല്ലി മരിച്ചു പോയി .....

ആശാരി ശ്രീനി തൂങ്ങി ചത്തു ...

ആശാരി ശ്രീനി തൂങ്ങി ചത്തു ... 
മരങ്ങളുടെ മർമ്മമറിഞ്ഞ ശ്രീനിക്ക് 
അന്തസ്സുള്ള വെള്ളകേറാത്ത 
പ്ലാവിന്റുത്തരമാണന്ത്യകൂദ്ദാശ നൽകിയത് ...
ചത്ത് കിടക്കുമ്പോളും തച്ചൻ 
ചമഞ്ഞ് കിടക്കട്ടെ എന്ന് മരങ്ങൾ 
കൂടിയാലോചിച്ചെടുത്ത തീരുമാനമായിരിക്കണം ...

നാളികേരത്തിനു വില കുറഞ്ഞതും
സ്വർണ്ണത്തിനു വിലകൂടിയതും ശ്രീനിയുടെ
പാരച്ച്യൂട്ടിറക്കത്തിന് കാരണമെന്നത്
വടക്കേ ചില്ലകുലുക്കി നിഷേധിച്ച്
മൂവാണ്ടൻ മാവ് തച്ചനൊരു റീത്ത് വച്ചു ...

തന്റുണ്ണിപ്പിണ്ടികൊണ്ട്
വാതിൽ പണിയണമെന്ന്
സമ്മർദ്ദം ചെലുത്തി ശ്രീനിയെ കൊന്നത്
നേന്ത്രവാഴയാണെന്ന പാളയംകോടന്റെ
കുമിള പോലൊരാരോപണം
മുള മുള്ള് കൊണ്ട് കുത്തി പൊട്ടിച്ചു ...

ഉത്തരത്തിലേക്കെന്ന് വെട്ടിയിട്ട്
കഴുക്കോലിൽ തങ്ങളെ ഒതുക്കിയതിനെതിരെ
വീട്ടിയുടെ പിന്മുറക്കാരുടെ സമരമാണോ
ശ്രീനിയെ തൂക്കിയതെന്ന്
എല്ലാം കണ്ട് നിന്നൊരു തേക്കാണ് സംശയിച്ചത് ...

അത്രയേറെ സ്നേഹിച്ച മഹാഗണി
ഒരിരുട്ടിൽ കള്ളന്റെ കൂടെ പോയതിൽ
മനം നൊന്തത്രേ തച്ചൻ ചത്തത് ...
ഉത്തരം പറഞ്ഞതാകട്ടെ
തുമ്പയും, മുക്കൂറ്റിയുമടങ്ങുന്ന പീറപ്പിള്ളേരും ...

അയ്യപ്പസ്വാമിയെ പ്ലാവിൽ കൊത്തി
നടയ്ക്കൽ വക്കണമെന്നതാരുന്നു തച്ചന്റെ ആഗ്രഹം ....
കഴുത്തിൽ കുരുക്ക് മുറുകുന്ന ശ്വാസത്തിലാണത്രേ
വിഗ്രഹത്തിന്റെ കണ്ണ് കൊത്തിയത് ...
കണ്ണെന്തേ തുറിച്ചതെന്ന
ചോദ്യത്തിന് ഉത്തരം കിട്ടിയില്ലേ ...

നമുക്ക് സ്നേഹിക്കേണ്ടിയിരിക്കുന്നു ...



ഞാൻ നിന്നെയും 
നീ എന്നെയും 
വല്ലാതെ സ്നേഹിക്കുന്ന ഒരു കാലത്ത് ...
നമ്മുടെ ഹൃദയങ്ങളിൽ നിന്നൊരു 
വജ്രം രൂപം കൊള്ളും ... 
ലോകത്തിലെ എല്ലാ നിറങ്ങളും 
ചേർന്നൊരു മഴവില്ലുണ്ടാകും .... 
ആയിരം പുഴകൾ ചേർന്ന് 
ഒരു കടലുണ്ടാകും ...
ഒരിക്കലും തിരയൊടുങ്ങാത്തത് ...
പുഴകൾക്ക് ചുറ്റും മരങ്ങൾ
പെയ്തു കൊണ്ടെയിരിക്കും ...
മരുഭൂമിയിലെ വേഴാമ്പലുകൾ
ഒരു പേമാരിയിൽ നനഞ്ഞ് കുതിരും ...
നീ സമ്മാനിച്ച പുല്ലാങ്കുഴലിൽ നിന്ന്
ഞാനൊരു ഗാനമാലപിക്കും ...
ഒരു ലോകം മുഴുവൻ ആടിത്തിമിർക്കുന്ന
ആ സംഗീതത്തിനായി ...
പ്രിയേ ഒരിക്കലും പറയാതെ എങ്കിലും
ഒരിക്കലും അറിയാതെ എങ്കിലും
നമുക്ക് സ്നേഹിക്കേണ്ടിയിരിക്കുന്നു ...

പുഴ

ഒരു പുഴ ഒഴുകുന്നുണ്ടാവണം അല്ലേ ... 
അതേ ഒരു പുഴ ഒഴുകുന്നുണ്ടാവണം ... 
നിറഞ്ഞ് കവിഞ്ഞ് ... 

പുഴയ്ക്ക് ചിരി വരുന്നുണ്ടാകണം .... 
പൊട്ടി പൊട്ടി ചിരിക്കുന്നുണ്ടാകണം... 
ഒരു പുഴ ഒഴുകുന്നുണ്ടാവണം അല്ലേ ... 
അതേ ഒരു പുഴ ഒഴുകുന്നുണ്ടാവണം ...

അത്രയ്ക്കങ്ങുറപ്പിക്കാൻ വരട്ടെ ...
ആദ്യം മഴ പെയ്യുന്നുണ്ടോ എന്ന് നോക്കാം ...
മരം വളർന്നോ എന്ന് നോക്ക് ...

സഖേ !!!!!!


ഒരു വിപ്ലവത്തിന്റെയും ഭാഗമല്ല നീ .... 
ഒരു പ്രണയത്തിന്റെയും ഭാഗഭാക്കുമല്ല ... 
ജന്മാന്തരങ്ങളുടെ ബന്ധം നമുക്കിടയിൽ 
സംഭവിച്ച് പോയതാണ് .... 

കഴിഞ്ഞ ജന്മത്തിൽ ഞാനൊരു 
പുഴയായിരുന്നിരിക്കണം .... 
എന്നിൽ കുഞ്ഞോളങ്ങൾ തീർത്ത് മതിവരുന്നതിനും 
മുൻപേ പറന്ന് പോയ കാറ്റാണ് നീ ...

എന്റെ മരുഭൂമിയിലേക്ക് പെയ്യാൻ വെമ്പി ...
ഒരു കൊടുങ്കാറ്റിൽ തെന്നിപോയ
മേഘമായിരിക്കണം നീ ....

ഞാനൊരു തോക്കും
നീ എന്നിലെ വെടിയുണ്ടകളുമായിരുന്നത്രേ ....
നമ്മളിരുവരും ആഗ്രഹിക്കാതെ
ഒരു തിന്മയിലേക്ക്
എന്നിൽ നിന്നും നിന്നെ
പറിച്ചെറിയുകയായിരുന്നിരിക്കണം ....

കഴിഞ്ഞ ജന്മത്തിൽ
ഞാനൊരു മരം മാത്രമായിരുന്നു ...
എന്നിൽ കൂടു വച്ച
ഒരു അടയ്ക്കാക്കുരുവി
മാത്രമാണ് നീ ...

എത്ര അകലേക്കെറിഞ്ഞാലും
നിന്നിലേക്ക് തിരിച്ചെത്താതിരിക്കാൻ കഴിയാത്ത
വെറുമൊരു ബൂമറാങ്ങാകണമെനിക്ക് ...
ജന്മാന്തരങ്ങളുടെ ബന്ധം നമുക്കിടയിൽ
സംഭവിച്ച് പോയതാണ് .... സംഭവിക്കേണ്ടതും
....

ദ ബെസ്റ്റ് ഫ്രണ്ട്


അമാവാസി രാത്രിയിൽ നീലവെളിച്ചങ്ങളുടെ 
തമ്പുരു ബാറിൽ ഒരുമിച്ച് കുടിക്കുമ്പോളും 
ഒരുമിച്ച് തന്നെ ആടുമ്പോളും 
ഒരേ മനസ്സും രണ്ട് ശരീരവും നമ്മൾ .... 

എന്റെ ആദ്യ ശമ്പളത്തിൽ 
നിന്റെ ബാങ്ക് ലോൺ തീർന്നപ്പോളും .... 
നിന്റുമ്മയെന്നെ നെറുകയിൽ ചുമ്പിച്ചപ്പോളും ... 
ആദ്യ വെക്കേഷനിൽ എന്റെ
അമ്മയുടെ കൈപ്പുണ്യത്തിൽ നിന്റെ
ഒരു ജന്മത്തിന്റെ വിശപ്പടങ്ങിയപ്പോളും
നമ്മൾ ദ ബെസ്റ്റ് ഫ്രണ്ട്സ് ....

എന്റെ മുറപ്പെണ്ണിനെ ഒളിച്ചോടി
കെട്ടുമ്പോൾ സാക്ഷി ഒപ്പിടാൻ
എന്റെ കയ്യിൽ നിന്റെ പേന ....
നിന്റെയും അവളുടേയും കഴുത്തിൽ
എന്റെ മാല ...

തമ്പുരു ബാറിലെ മറ്റൊരു രാത്രിയിൽ
എന്റെ ഐഫോണിലേക്ക്
മിസ്സ് യു എന്ന് നിന്റെ പെങ്ങളുടെ പേരുള്ള
നീയറിയാത്ത ഏതോ നാട്ടിലെ ഏതോ പെൺകുട്ടിയുടെ
എസ് എം എസ്സ് ക്രാഷ്ലാൻഡ്
ചെയ്തപ്പോൾ മുതലാണ്
നീയും നിന്റെ അമേരിക്കയും
എന്റെ ഗാസയിലേക്ക് ബോമ്പ് വർഷിക്കാൻ തുടങ്ങിയത് ....
ഒരിക്കലും തീരാത്ത ബോംബ് വർഷങ്ങൾ ....
നിന്നോടുള്ള സ്നേഹത്തിന്റെ
അവസാന കുഞ്ഞിനേയും
കൊന്ന് കളയുന്നത് വരെ
നീ തൊടുക്കുന്ന മിസ്സൈലുകൾ ...
ആയിരം വർഷങ്ങൾക്കപ്പുറവും
നമ്മളിനി ദ ബെസ്റ്റ് എനിമീസ് ..

Tuesday, November 6, 2012

പ്രവാചകന്റെ എഴുന്നള്ളത്ത്

ഓരോ മനുഷ്യനിലും നന്മയും തിന്മയും ഉണ്ട് എന്ന് പറയുന്നത് പോലെ തന്നെ ... ഓരോ മനുഷ്യനിലും യുദ്ധവും സമാധാനവും ഉണ്ട് ... ആക്രമിക്കാനും കീഴടക്കാനും കീഴടങ്ങാതിരിക്കാനുള്ള അടങ്ങാത്ത ത്വരയുമുണ്ട് ... നൂറ്റിപത്ത് മീറ്റർ നീളവും അറുപത്തിയഞ്ച് മീറ്റർ വീതിയുമുള്ള ഒരു യുദ്ധക്കളത്തിൽ ഒരിറ്റ് ചോര ചിന്താതെ ഒരു മനുഷ്യജന്മം പോലും കുരുതി കൊടുക്കാതെ കീഴടക്കാനും ആക്രമിക്കാനുമുള്ള മനുഷ്യന്റെ ത്വര അടങ്ങുമെങ്കിൽ ... അവനിൽ നന്മ മാത്രം അവശേഷിക്കുമെങ്കിൽ ആ യുദ്ധത്തെ നമുക്ക് സ്വാഗതം ചെയ്യാം ... കാല്പന്ത് കളി അത്തരമൊരു യുദ്ധമാൺ ... കീഴടങ്ങാനാഗ്രഹിക്കാത്തൊരു രാജ്യം കീഴടക്കിയവനോടുള്ള പ്രതികാരം തീർക്കാൻ യുദ്ധക്കളത്തിലേക്കിറങ്ങുന്നു ... അവിടെ അവന്റെ ആയുധം വാളും അണുബോംബുമല്ല ... കാലും തലയും തലച്ചോറും മാത്രമാൺ .... കണ്ടിട്ടില്ലേ ഇന്ത്യക്ക് മുന്നിൽ പാകിസ്ഥാൻ അടിയറവ് പറഞ്ഞു ... ഇന്ത്യ പാകിസ്ഥാനെ കീഴടക്കി എന്നൊക്കെയുള്ള വാർത്തകൾ ...ഓരോ കീഴടങ്ങലിനുമപ്പുറം കാവിലെ പാട്ടു മത്സരത്തിൽ കാണാമെന്നതിൽ കവിഞ്ഞൊരു വെല്ലുവിളിയുമില്ലാതെ യുദ്ധം അവസാനിക്കുന്നു ... സാഹിത്യം നന്മയാൺ സമാധാനമാൺ ... കാല്പന്ത് കളി സാഹിത്യമാൺ അത് കൊണ്ട് തന്നെ നന്മയും യുദ്ധങ്ങളെ തോൽ‌പ്പിക്കുന്ന യുദ്ധവും അതേ സമയം സമാധാനവുമാൺ ... സമാധാനത്തിന്റെ പ്രവാചകൻ അത് കൊണ്ട് തന്നെ ദൈവവുമാകുന്നു ... 

ഡിയാഗോ അർമാൻഡൊ മാറഡൊണ എന്ന കുറിയ മനുഷ്യൻ ദൈവമാകുന്നത് അങ്ങനെ തന്നെയാൺ .... ഒറ്റയ്ക്ക് ഒരു വിപ്ലവം നയിച്ച് അർജന്റീനയെന്ന ലാറ്റിനമേരിക്കൻ രാജ്യത്തെ ലോകത്തിന്റെ നെറുകയിലെത്തിച്ച ദൈവം .... ഒന്നും പ്രതീക്ഷിക്കാനില്ലാത്ത ഒരു രാജ്യത്തെ ഒരുത്സവത്തിലേക്കെത്തിച്ച നേതാവ് ... അടിച്ചമർത്തപ്പെട്ടവൻ ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞാഘോഷങ്ങളിലേക്ക്, ഉത്സവങ്ങളിലേക്ക് മതി മറന്ന് ചെല്ലാൻ വഴിയൊരുക്കിയ ദൈവം ... അടിച്ചമർത്തപ്പെട്ടവന്റെ മോചനം നൽകിയ ആവേശമാൺ മാറഡോണയെ ലോകത്തിനെന്നും പ്രിയങ്കരനാക്കിയത് .. നിഷേധിയും, ധിക്കാരിയും, ധൂർത്തനുമായ ദൈവം .... 

ആ ദൈവം മലയാള മണ്ണിലേക്കിറങ്ങി വന്ന ദിവസമായിരുന്നു ഒക്റ്റോബർ 24 .... ഫുട്ബോളിനെ എന്തിനേക്കാളുമുപരി സ്നേഹിച്ച മലബാറിന്റെ മണ്ണിലേക്ക് ഇരുകൈകളും വീശി ആ വലിയ മനുഷ്യൻ നടന്ന് വരുമ്പോൾ ... ഒരു മഹാരാജ്യം മുഴുവൻ ആദരിച്ച് തലകുനിച്ച് നിൽക്കുന്നു ... ലോകം  കണ്ട ഏറ്റവും മികച്ച കാല്പന്ത് കളിക്കാരൻ തന്റെ ധിക്കാരങ്ങളും വാശികളും മാറ്റി വയ്ച്ച് ആരാധകർക്കൊപ്പം ആർത്തുല്ലസിക്കുന്നു ... ഒരു നാടിന്റെ ആത്മനിർവൃതി പോലെ ... 

കഴിഞ്ഞ നൂറ്റാണ്ടിന്റെ ഏറ്റവും മികച്ച കാല്പന്ത്കളിക്കാരൻ ആർ എന്ന ചോദ്യത്തിനുത്തരം പറയുക പ്രയാസമാകും .... എല്ലാ നാണയത്തിനും ഉള്ള പോലെ ഇരുപുറങ്ങളാൺ ലോകഫുട്ബോളിനും ഉള്ളത് ... പെലെ എന്ന മാന്ത്രികനും ഏറ്റവുമധികം വിജയശ്രീലാളിതനുമായ രാജാവ് ഒരു പുറം വാഴുമ്പോൾ ... ഒറ്റയാനിന്റെ ശൌര്യവും ധിക്കാരിയുമായി സാക്ഷാൽ മാറഡൊണ മറുപുറം ധന്യമാക്കുന്നു ... തന്റെ കരിയറിൽ 1281 ഗോളുകൾ എന്ന മാന്ത്രിക സംഖ്യയും മൂന്ന് ലോകകപ്പ്, രണ്ട് ഇന്റർനാഷനൽ കപ്പ്, രണ്ട് കോപ്പ അമേരിക്ക വിജയങ്ങൾ എന്നിങ്ങനെയുള്ള ആരും ആരാധിച്ച് പോകുന്ന റെക്കോർഡുകളാൺ പെലെയ്ക്കുള്ളതെങ്കിൽ ... ലോകത്തെ ഏറ്റവും മികച്ച കളിക്കാരുടെ കൂടി സഹായമായിരുന്നു ഈ വിജയങ്ങളെല്ലാം എന്ന യാഥാർത്ഥ്യം വിസ്മരിക്കപ്പെടുകയുമാൺ ... 1986 ലോകകപ്പിൽ പെലെ അദ്ദേഹത്തിന്റെ സുവർണനാളുകളിലായിരിക്കുകയും അർജന്റീനയ്ക്ക് വേണ്ടി ലോകകപ്പിൽ കളിക്കുകയും ചെയ്തിരുന്നു എങ്കിൽ പോലും അർജന്റീന ആ കിരീടം നേടുമായിരുന്നോ എന്ന് സംശയമാൺ ... എന്നാൽ 1970 ലോകകപ്പിൽ ലോകത്തിലേ ഏറ്റവും മികച്ച കളിക്കാരുടെ സംഘത്തിൻ ഒരു പെലെയോ മാറഡൊണയോ ആവശ്യമില്ലായിരുന്നു എന്ന യാഥാർത്ഥ്യം തന്നെയാൺ ... ഒരു ശരാശരി കൂട്ടത്തെ ഒറ്റയ്ക്ക് നയിച്ച് കിരീടം നേടിയ മാറഡോണയെ വ്യത്യസ്തനാക്കുന്നത് .... 

ചെഗുവേരയെ ആരാധിക്കുന്ന ... ഫിഡെൽ കാസ്ട്രോവിന്റെ അനുയായിയായ ഉന്മാദിയായ ദൈവം .... മരണത്തിന്റെ വാതിൽക്കൽ നിന്ന് പലകുറി ഉയിർത്തെഴുന്നേറ്റ ദൈവപുത്രൻ ... ഒരു കരണത്തടിച്ചാൽ മറുകരണം കാണിച്ച് കൊടുക്കാൻ കഴിയാത്ത ... ദൈവത്തിന്റെ കൈ എന്ന നാണക്കേടിനെ നൂറ്റാണ്ടിന്റെ ഗോൾ കൊണ്ട് മായ്ച്ച് കളഞ്ഞ മാന്ത്രികൻ ... യുദ്ധങ്ങളെ കളിക്കളത്തിലേക്കാവാഹിച്ച് മണ്ണിൽ സമാധാനത്തിന്റെ വിത്ത് പാകാൻ ശ്രമിച്ചവൻ ... ഫുട്ബോൾ കമ്മ്യൂണിസമാണെന്ന് പ്രഖ്യാപിച്ചവൻ ... അവന്റെ മുന്നിൽ തലമുറകൾ തല കുനിക്കുന്നു ... കാല്പന്ത് കളി അതിന്റെ നൂതനമായ തന്ത്രങ്ങളിലേക്ക് മാറഡോണയിലൂടെയാൺ സഞ്ചരിച്ചത് ...  കൌശലവും പ്രതിരോധവും ആക്രമണവും ചിലപ്പോൾ ഉന്മാദവും കൂടിയാൺ കാല്പന്ത് കളി എന്ന് ലോകത്തോട് വിളിച്ച് പറഞ്ഞവൻ ... വായു നിറച്ചൊരു പന്ത് പകർന്ന് തരുന്ന കഠിനമായ ലഹരിയിൽ നിന്ന് മോചനം നേടാനായിരിക്കണം കൊക്കെയ്നിന്റെ കുളിരിലേക്കദ്ദേഹം ഇറങ്ങിപ്പോകാൻ കാരണമായിട്ടുണ്ടാവുക .... പ്രണയവും, ലഹരിയും , വിവാദങ്ങളും കളിക്കളത്തിലെ വേഗതയാർന്നൊരു നീക്കത്തെ പോലെ കൊണ്ട് നടന്നവൻ ... കാല്പന്ത് കളിയെ നെഞ്ചേറ്റുന്ന മലയാള മണ്ണിലേക്കവൻ ഇറങ്ങി വരുന്നു ...  സോഡവിറ്റും കപ്പലണ്ടി വിറ്റും പന്തു പെറുക്കിയും ഇന്ത്യൻ ഫുട്ബോളിന്റെ നെറുകയിലെത്തിയ കറുത്ത മുത്തിനെ കെട്ടിപ്പിടിക്കുന്നു ... പന്ത് തട്ടുന്നു ... ഒരു സഹസ്രാബ്ദത്തിലൊരിക്കൽ മാത്രം സംഭവിക്കുന്ന അദ്ഭുതത്തെ കണ്ട് വിസ്മയിക്കുന്ന ജനത ... 

Monday, November 5, 2012

പശു മുലകൾ കോവയ്ക്കയാകുന്ന കാലം

ഈ താളിന്റെ മുകളിലെ വലത്തേ 
കോണിൽ മൊട്ടുസൂചി കൊണ്ട് കോർത്ത 
മഞ്ഞമാംസം എന്റെ ഹൃദയമാൺ ... 
കോവയ്ക്കയാകാൻ മുലയാകാൻ കഴിയാതെ
മാംസപിണ്ഡം .... 

ജർമ്മനിയോടും റഷ്യയോടും മാറി മാറി യാചിച്ച് നേടിയ
ലേ വലേസയെന്ന ചെമ്പ് നാണയത്തിൽ 
സ്വർണ്ണം പൂശി ആഘോഷിച്ച് ...
സ്വർണ്ണപണയബാങ്കിൽ പിടിക്കപ്പെട്ട
നിരപരാധിയായ മാംസം ....

താങാനാകാത്ത രാഗഭാരത്തിൽ
പൊട്ടിപോകരുതെന്ന് കരുതി
പ്രിയപ്പെട്ടവൾ ഊറ്റിയെടുത്തതാ
ണോരൊ തുള്ളിയും ...

ഞരമ്പ് മുറിക്കാതിരിക്കുക
ചുണ്ടുകൾ പല്ലിനിരയാക്കിക്കൊണ്ടെയിരിക്കാം ...
ഒന്നിൻ പകരമൊരായിരം മരണം ...

ഒടുവിൽ



നീ എന്റെ വിരൽത്തുമ്പിൽ പിടിക്കുക .....
ഒരു നൂലിൽ നമുക്കീ നഗരത്തിന്റെ
ആഴങ്ങളിലേക്കിറങ്ങാം ......
ഒറ്റക്കാലിൽ തപസ്സ് ചെയ്ത
കൊറ്റിയുടെ അസ്ഥിയിലാൺ
ഈ നഗരത്തിന്റെ അടിത്തറ ...
ഒരു കാലുയർത്തി അനങ്ങാതെ ഉറങ്ങിപ്പോയ
നേരത്താൺ ആദ്യത്തെ കല്ല് പതിച്ചത് ...

നീ എന്നെ ചുമ്പിക്കുക ....
നഷ്ടപ്പെടുന്നതിന് തൊട്ട് മുൻപ്
ഞാനൊന്ന് ജീവിക്കട്ടെ ....
ഈ നിമിഷത്തിൽ നമുക്കിവിടെ ഗ്രാമം പണിയാം ...
പ്രണയത്തിന്റെ അനശ്വര സ്വർഗ്ഗത്തിൽ മുങ്ങി നിവരാം ....
നാളെ നമുക്ക് മുകളിൽ ഹെലിപ്പാടാകണം വരേണ്ടത് .....
മണ്ണിന്റെ ആഴങ്ങളിലും പാറുന്ന തുമ്പി
ചിറകൊച്ചയിൽ നമുക്കിനിയും ഉയിർക്കാം ...

നിന്റെ ശംഖുവളവുകളിൽ എന്റെ
അധരം ആഴ്ന്നിറങ്ങട്ടെ ...
സ്നേഹത്തിന്റെ ഏറ്റവും ഉന്മാദമായ
അവസ്ഥയിൽ നീ എനിക്കിരയാവുക ...
എന്റെ മടിത്തട്ടിൽ മയങ്ങുക ...
അക്ഷരങ്ങൾ കൊണ്ട് നിനക്ക്
ഞാനൊരു ഹൃദയം പണിയാം ....
എത്ര പ്രണയത്തിലാണെങ്കിലും
നമുക്കത് പറയാതിരിക്കാം ...

മുന്തിരിവള്ളികൾ കായ്ച്ചതും
മൾബറി പൂത്തതും
ഇനിയൊരു പകലിൽ ചെന്നെത്തി നോക്കാം ....
നമുക്ക് കണ്ണടച്ചുറങ്ങേണ്ടിയിരിക്കുന്നു ...
ഒലിച്ചു പോയ മണ്ണിന്റെ അവസാന
തരിയിൽ എന്റെ രക്തം കാണുക ...

പാതി ചാരിയ വാതിലിൽ
കടന്ന് പോകുന്നതെന്റെ
പിതൃക്കൾ, താളിയോലകൾ,ജാതകം ....
ഇനി ഭിത്തികെട്ടിയടയ്ക്കുക ...

ഒരിക്കൽ കൂടി നീയെന്റെ വിരലിൽ പിടിക്കുക ....
നമുക്ക് മേഘങ്ങളിലേക്ക് പറക്കാം ....
ഒടുവിൽ നീ വർഷമായ് പൊഴിയുക
എന്റെ ഓർമ്മകളുടെ തീയ്ക്ക് മുകളിൽ ......

മൌനത്തിന്റെ പ്രവാചകൻ ...



വർഷങ്ങളുടെ കണക്കുകൾ കൂട്ടിയും കുറച്ചുമാൺ
ആയിരമെന്ന വയസ്സിൽ കരാറുറപ്പിച്ചത് ...
യേശുവിൻ ആയിരം പിൻപേ വന്ന
പ്രവാചകനാണത്രേ ഈ മരം ....
മനുഷ്യത്വത്തിന് തണൽ നൽകുന്നത് മാത്രമായിരുന്നു
പ്രവാചകന്റെ കടമ എന്നിട്ടും ...
പ്രണയങ്ങൾക്കും പിണക്കങ്ങൾക്കും
തല്ലിനും തലോടലിനും മൌനത്തിന്റെ ഇലയനക്കി
....

ബുഷും സദ്ദാമും തമ്മിലെ താടിയിലെ
വ്യത്യാസം മാത്രം തിരിച്ചറിഞ്ഞ് ....
മൌനം വെടിഞ്ഞാൽ അമേരിക്കനെന്ന്
കൊന്ന് കളയുമോയെന്ന് ഭയപ്പെട്
തുടയ്ക്കടിയേറ്റ് ചത്താലും വീരസ്വർഗ്ഗം
വരിക്കുന്ന ദുര്യോധനനെ പോലെ ...
ചുവന്ന പട്ടണിഞ്ഞാൺ സദ്ദാമിന്റെ നിൽ‌പ്പെന്ന് ...
ഇലയനക്കി ആകാശത്തേക്ക് മാത്രം പറയുന്ന പ്രവാചകൻ ...

ലാദനും ഇസ്രയേലും നാളെ ഇന്ത്യയും
ഒരു പോറ്റമ്മയുടെ മക്കളെന്ന് ശിഖരങ്ങളാട്ടി.....
ആഴങ്ങളിലേക്കിറങ്ങാൻ വേരില്ലല്ലോയെന്ന്
പരിഭവിക്കുന്ന നാഗരികതയെ ചിരിച്ച് കൊണ്ടാശ്വസിപ്പിച്ച് ....
കലയും കൊലയും ഒരേ തീവണ്ടിയുടെ
രണ്ട് പാളങ്ങളായി മാറുന്നതിലേക്ക്
ഇല പൊഴിച്ച് വിതുമ്പി നിൽക്കുകയാൺ ഒരു മൌനം ....

ഇനി കുരിശേറ്റി ഗാഗുൽത്തയിലേക്ക് നടക്ക വയ്യ ...
പിതാവിനെ ലേബലൈസ് ചെയ്തവരെ മഴുവെടുക്കുവിൻ ...
മൌനത്തിന്റെ പ്രവാചകനെ കുരിശേറ്റുക ....

മരണമൊഴി


ഒറ്റവരിബെഞ്ചിലെ ചായയിൽ നിന്ന്
ദിവാൻ കോട്ടിലെ പാൽ, വെള്ളം, ചായല,
പഞ്ചസാര എന്ന വിശാലതയിലേക്കാൺ
എന്റെ ഗ്രാമം ചങ്ങലയ്ക്കിടപ്പെട്ടത് ....

വരാൽ പാറ്റിയ കായലിൽ നിന്ന്
ക്ലോറിൻ വെള്ളത്തിലെ
സ്വിമ്മിംഗ് പൂളിലേക്കുള്ള നീന്തലിലാൺ
പാടങ്ങൾ മുങ്ങി മരിച്ചടക്കം ചെയ്യപ്പെട്ടത് .....

പൊട്ടി വീണൊരു മേഘശകലത്തിൽ നിന്ന്
മനുഷ്യനിർമ്മിതമായ ഹിമക്കാടുകളിലേക്കാൺ
മഞ്ഞ് പെയ്തിറങ്ങി ഉരുകിയൊലിച്ചത് ....

ഒട്ടും വിശാലമല്ലാത്ത വസ്ത്രങ്ങളുടെ
വിശാലമായ മേനിക്കൊഴുപ്പുകളിലാൺ
നഗരം സംസ്ക്കാരത്തെ വെടിവച്ചിട്ടത് .......

മരണത്തിനപ്പുറം പ്രണയമേ !!!!!!!!!!!


നിഗൂഡമായ സൌഹൃദത്തിന്റേയും 
അഗാധമായ പ്രണയത്തിന്റെയും 
ഇരുധ്രുവങ്ങൾക്കിടയിലെവിടെയോ 

ആൺ നാം ...

പ്രണയത്തിന്റെ ഓസോണും
സൌഹൃദത്തിന്റെ എസ്ക്കിമോകളും ....

നിഷേധിക്കപ്പെട്ട അന്റാർട്ടിക്കയിൽ നിന്ന്
മരണത്തിനും മുകളിലേക്കെന്റെ
അക്ഷരങ്ങൾ പറക്കും ...
ആർക്കും കയ്യെത്തിപിടിക്കാനാവാത്ത
ഉയരത്തിലേക്ക് ....

എന്റെ പ്രണയത്തിന്റെ ഖനമില്ലായ്മയിൽ
നിന്റെ ഉത്തരധ്രുവത്തിലേക്കവ ആഴ്ന്നിറങ്ങും ....
ചെഷസ്ക്യൂവിനും മീതെ വളഞ്ഞിറങ്ങിയ
നാദിയ കോമനേച്ചിയെ പോലെ ....

ഒരിക്കൽ നിഷേധിച്ചതിന്റെ ഭാരത്തിൽ
നിന്റെ മഞ്ഞുരുകാതിരിക്കണം ...
നിന്നിലേക്കാകർഷിക്കപ്പെട്ട വിജാതീയ
ധ്രുവത്തിന്റെ ഓർമ്മയിൽ
ഇനിയും മഞ്ഞ് പെയ്ത് കൊണ്ടെയിരിക്കുക .....