Saturday, July 7, 2012

ഹൈക്ക്

ഹൃദയം

നീ വെട്ടി വെളുപ്പിച്ച
ഹൃദയത്തിന്
തൂവെള്ള നിറം

മഴ

ഭൂമിപ്പെണ്ണിന്
ആകാശം
വെള്ളിനൂലിലയക്കുന്ന
ഹംസദൂത്

നാളെ

മറ്റന്നാളിന്റെ
വെറുമൊരിന്നലെ

വേശ്യ

അരച്ചാണ്‍ വിശപ്പടക്കാനും
വായിക്കപ്പെടേണ്ട വിശപ്പടക്കാനും
കവിതയെന്ന് പേരില്‍ രണ്ട് വേശ്യകള്‍

ഹൈക്ക്

തോട്

വയലില്ലാത്ത നാട്ടില്‍
ഏന്തിവലിച്ചൊഴുകുന്നൊരു
തോട്

കാട്

കാട് പിടിച്ച മനസ്സുകള്‍
കാട് മനസ്സില്‍ മാത്രമൊതുക്കി

പുഴ
അന്ന് ഹെലിക്കോപ്റ്ററിലും
ഇന്ന് കടലാസിലും
വെറും വര

മല

മലയിടിച്ച് വിറ്റ്
മല പോലെ പണം
സിഗററ്റ്

ഇന്നൊരു ചിന്നാശ്വാസം
നാളെ അവസാനശ്വാസം

മഴ

കടലാസില്‍ മഴയ്ക്കേഴ് വര്‍ണ്ണം
കൊള്ളുന്ന മഴയ്ക്ക് പ്രാക്കിന്റെ കറുപ്പ്

കസേര

ഇരിക്കുന്നവന്
നഷ്ടപ്പെടലിന്റെയും
നില്‍ക്കുന്നവന്
നേടേണ്ടതിന്റേയും
ടെന്‍ഷന്‍
 

ഒരു യാത്ര

കറുത്ത രാത്രിയില്‍ ചീവിടിന്റെ പോലും നേര്‍ത്ത ഒരു ശബ്ദമില്ലാതിരുന്ന വഴിയിലൂടെ നിശബ്ദതയെ വിദൂരതയിലേക്ക് പായിച്ച് കൊണ്ട് പാതയ്ക്ക് മെയ്യാഭരണങള്‍ പോലെ  കിടന്നിരുന്ന കരിയിലകള്‍ക്ക് മേലേക്ക് കരുത്ത ചക്രങളും ഇരുംബിന്‍ ലാടങളും അമര്‍ത്തിക്കൊണ്ട് കാളവണ്ടി വരവായി....പായില്‍ പൊതിഞ്ഞ ശവത്തേയും പേറി ചുടുകാടിന്റെ വിജനതയിലേക്ക് ചലിക്കുന്ന വണ്ടിയില്‍ കുഴിഞ്ഞ കണ്ണുകളും ഒട്ടിയ കവിളുകളും ആയി കാറ്റിനോടിതിരിടാനെന്ന പോലെ വെറുതെ വീശിക്കൊണ്ടിരിക്കുന്ന ചാട്ടയും പേറി അവനും ....വിണ്ട് വലിഞ്ഞ അവന്റെ ചുണ്ടുകള്‍ വേനല്‍ കാലത്തെ നെല്പാടങളെ ഓര്‍മിപ്പിച്ച് കൊണ്ടെയിരുന്നു കത്തിച്ച് വച്ച ബീഡി വളര്‍ന്ന് കാടുപിടിച്ച മീശയ്ക്കും നെഞ്ചക്കം വളര്‍ന്ന താടിക്കും ഇടയില്‍ വിണ്ട് കിടക്കുന്ന രണ്ട് ചുണ്ടുകള്‍ അവനും ഉണ്ടെന്ന് ബോധിപ്പിക്കാന്‍ വേണ്ടിയായിരുന്നു......

മൂവന്തി നേരത്ത് മോന്തിയ ചാരായത്തിന്റെ കെട്ടിറങി തുടങിയതാകണം ബീഡിയില്‍ കഞ്ചാവിന്റെ ഇലകള്‍ക്ക് സ്ഥാനം കൊടുക്കാന്‍ വിരലുകള്‍ പണിപ്പെടാന്‍ തുടങിയത്...കഞ്ചാവിന്റെ മണം കാറ്റില്‍ പരക്കാന്‍ തുടങിയതോടെ ലക്ഷ്യത്തെ കുറിച്ച് കാളകള്‍ക്ക് ബോധവാന്മാരായ പോലെ......കാളകളുടെ വേഗം വണ്ടിയെ കുലുക്കിക്കൊണ്ടിരുന്നപ്പോള്‍ ശവത്തിന് വിഷമിക്കരുതെന്നു കരുതിയാവണം ചാട്ടയുടെ ആണി കോര്‍ത്ത അറ്റം പതിയെ എങ്കിലും കാളകള്‍ക്ക് മേല്‍ പതിഞ്ഞത്....വെറും ചാരമായ് പോകുവാന്‍ ഉള്ളതെങ്കിലും ഈ പായില്‍ ചുരുണ്ട് കിടക്കുന്നത് ഒരിക്കല്‍ അവന്റെ ഹൃദയം തന്നെയായിരുന്നു....

പാടവരമ്പത്ത് കൂടി നടന്ന് പള്ളിക്കൂടത്തിലേക്ക് പോകുമ്പോളും അങകലേ ഒരു പൊട്ടു പോലെ കാണാമായിരുന്ന കാറുകളെ പറ്റിയാണവള്‍ പറഞ്ഞ് കൊണ്ടിരുന്നത്....മുല്ലപ്പൂവിന്റെ സുഗന്ധം പേറുന്ന കാറിന്റെ ഉള്‍ഭാഗങളും...പഞ്ഞിയേക്കാള്‍ മൃദുലമായ ഇരിപ്പിടവും വേഗത്തില്‍ ഉള്ള ഓട്ടവും അത് മാത്രമായിരുന്നു അവളുടെ വായില്‍ നിന്നെന്നും വീണിരുന്നത്....വാതോരാതെ സംസാരിക്കുന്ന അവളെ നാവിനെല്ലില്ലാത്തവള്‍ എന്നൊരു കൂട്ടുകാരന്‍ വിളിച്ചപ്പോള്‍ നൊന്തു പോയ അവന്റെ ഹൃദയമാണവനൊട് പറഞ്ഞത് അവളെ താന്‍ പ്രണയിച്ചു തുടങിയിരിക്കുന്നു എന്ന്....

വിദ്യാലയത്തിന്റെ അതിരുകളില്‍ നിന്ന് താന്‍ കാളവണ്ടിയുടെ സ്വാതന്ത്ര്യത്തിലേക്ക് കടന്നതിന് ശേഷം ഉള്ള ഒരുമിച്ചുള്ള യാത്രയിലും അവള്‍ക്ക് പറയാനുണ്ടായിരുന്നത് അമ്മയൊടൊപ്പം രാത്രി വിവിധ തരത്തിലുള്ള കാറുകളുടെ സുഖലോലുപതയില്‍ ലയിച്ച് സഞ്ചരിച്ചതും... കാളകള്‍ വമിപിക്കുന്ന ദുര്‍ഗന്ധത്തെ പറ്റിയും ദുര്‍ഘടമാകുന്ന കാളവണ്ടി യാത്രയേ പറ്റിയുമായിരുന്നു....കാറിനോടുള്ള അടങാത്ത പ്രണയമാകണം പത്താം ക്ലാസുകാരിക്ക് പട്ടണത്തില്‍ ജോലിക്ക് പോകാന്‍ വഴിയൊരുക്കിയതും...പുത്തന്‍ കാറുകളില്‍ മുതലാളിമാരൊടൊപ്പം സഞ്ചരിക്കുമ്പോള്‍ പലപ്പോഴും അവള്‍ തനിക്ക് നേരെ മുഖം തിരിച്ചത് എന്തിനായിരുന്നു എന്ന് മനസ്സിലാകാന്‍ വര്‍ഷങള്‍ വേണ്ടി വന്നു ....പൊടിമണ്ണ് തൂളിച്ച് കാതടിപ്പിക്കുന്ന ഹോണടിച്ചും കൊണ്ട് പറന്ന് പോകുന്ന കാറുകള്‍ കാളകളെ വിളറി പിടിപ്പിക്കാന്‍ തുടങിയപ്പോള്‍ മുതല്‍ അവന്‍ അവയെ ഭയപ്പെട്ട് തുടങി......

വര്‍ഷങള്‍ക്ക് ശേഷം തിരികെ നാട്ടില്‍ വന്ന അവളെ കാണാന്‍ വേണ്ടി തന്നെയായിരുന്നു അന്ന് അവളുടെ വീടിന്റെ മുന്നിലൂടെ യാത്ര തീരുമാനിച്ചതും...ഉമ്മറത്തിണയില്‍ കസേരയില്‍ ചാഞ്ഞിരിക്കുന്നത് അവളുടെ അസ്ഥികൂടമാണെന്ന് കരുതാനെ ആ ഒരൊറ്റ നോട്ടം കൊണ്ട് കഴിഞുള്ളു....നുണക്കുഴികള്‍ അലങ്കാരമായി വന്നിരുന്ന ആ കവിളികളുടെ സ്ഥാനത്ത് ഒട്ടിയ തൊലി മാത്രമേ കാണാന്‍ കഴിഞ്ഞുള്ളു...തന്നെ അവള്‍ കണ്ടുവോ അറിയില്ല എങ്കിലും അവളുടെ കൈകള്‍ കണ്ണില്‍ നിന്നിറ്റ് വീഴുന്ന മിഴിനീര്‍ തുള്ളികളെ തുടച്ചെടുക്കുവാന്‍ പ്രയാസപ്പെടുന്നതവന്‍ കണ്ടിരുന്നു....

മാരകരോഗം വന്ന് മരിക്കുന്നവരെ ദൂരെ ചുടുകാട്ടില്‍ കൊണ്ട് പോയി ദഹിപ്പിക്കുന്ന പണി എത്തിചേരുന്നതും അവനു തന്നെയായിരുന്നു.....പായില്‍ ചുരുട്ടി കെട്ടുമ്പോഴും അവളുടെ കണ്ണുകളില്‍ തന്നെ എന്നും ഭ്രമിപ്പിച്ചിരുന്ന പ്രകാശം അവന്‍ കണ്ടു...

കാറ്റില്‍ പരന്ന കഞ്ചാവിന്റെ സുഗന്ധവും കാളകളുടെ കുളംബടികളുമാസ്വദിക്കാതെ ആ വണ്ടിയുടെ വേഗത്തോടൊപ്പം അവന്റെ മനസ്സും ചുടുകാട്ടിലേക്ക് യാത്രയാവുകയായിരുന്നു... അപ്പോഴും വണ്ടിയുടെ താളം തന്റെ നെഞ്ചിടിപ്പാണെന്ന് തന്നെ അവന് തോന്നിയിരുന്നു.....

വെള്ളിയാഴ്ച്ചകളിലേക്കുണരുമ്പോള്‍



ചുട്ടുപൊള്ളുന്ന നട്ടുച്ചക്കും
കറുത്ത നിറമാണ്
വെള്ളിയാഴ്ച്ചകള്‍ക്ക്
ജുമൈരാത്തിന്റെ* ബോധമി
ല്ലായ്മയില്‍ നിന്ന്
ജീവിതബോധത്തിലേക്കുള്ള
ഉണര്‍ച്ച ....

കത്തുന്ന തീയില്‍ നിന്ന്
ഒന്നരടണ്ണിന്റെ ഏസിയെ
പത്തായും പന്ത്രണ്ടായും
ഭാഗിച്ചനുഭവിക്കുന്ന
ക്യാമ്പ് കൊട്ടാരത്തിലെ
സുഖസുഭിക്ഷ ദിനം ...

ഈന്തപ്പനകളെ പോലെ
ഉരുകി തീര്‍ന്ന് കായ്ക്കുന്ന
ഒറ്റത്തടി പ്രവാസത്തെ
നിലനിര്‍ത്താന്‍ ജലം
സംഭരിക്കുന്നത് ഈ
ഉണര്‍ച്ചകളില്‍ .....

Wednesday, July 4, 2012

കല്ലിന്റെ നവരസങ്ങള്‍



അമ്പലകുളത്തിന്റെ കരയില്‍ നിന്ന്
കമലദളങ്ങളോട് ശ്രംഗരിച്ച്
തെളിനീരില്‍ തെന്നിപ്പാഞ്ഞ്
.....

സ്വര്‍ണ്ണ നിറം കടം
വാങ്ങിയ നെല്‍പ്പാടത്ത്,
അന്നം തേടിയ ഒറ്റക്കാലന്റെ
കണ്ണിലേക്ക് കരുണ നിറഞ്ഞൊരടി ....

കുരച്ചു ചാടുന്ന ശ്വാനന്റെ
നേര്‍ക്ക് വെടിയുണ്ട പോലെ
വീരത്വം ...

രൌദ്രഭാവത്തില്‍ മാവിന്‍ ചില്ലയിലെ
സംഹാരം....

അന്യമതക്കാരന്റെ നെഞ്ചിലേക്ക്
ഭയാനകമായൊരു
എടുത്തെറിയപ്പെടല്‍ ...

കഞ്ചാവും പെത്തടിനും മദ്യവും
ഭീഭത്സമാക്കിയൊരേറ് !
വസന്തത്തിന്റെ ഇടിമുഴങ്ങുന്നത്രേ .....

പെറ്റ് ഊട്ടി വളര്‍ത്തിയ
തള്ളക്ക് നേരെ തൊടുത്തത് !!
തന്നെ യഥാര്‍ത്ഥ ഹാസ്യം .....

എറിഞ്ഞവന്റെ നെഞ്ചിലേക്ക് തന്നെ
തിരിച്ച് നിയോഗിക്കപ്പെടുന്നത്
അത്ഭുതമല്ലാതെന്ത്

ശാന്തമായി കുഴിയിലേക്ക് എറിയപ്പെടുന്ന
ശവപ്പെട്ടിയുടെ നെഞ്ചിലേക്ക് ...

Tuesday, July 3, 2012

കവിത

കവിത ഒരു വേശ്യയാണ്
ഒരു വാക്കിലായിരം അര്‍ത്ഥമൊളിപ്പിച്ച്
വായിക്കപ്പെടേണ്ട വിശപ്പകറ്റാന്‍
മുല്ലപ്പൂ ചൂടിയും വെള്ളപ്പല്ല് കാട്ടി
ചിരിച്ചും
തന്നിലേക്ക് വലിച്ചടുപ്പിച്ച്
ആവശ്യമുള്ളത് തന്ന്
ഒരിക്കലും പിടി തരാതെയങ്ങനെ
വഞ്ചിച്ച് വഞ്ചിച്ച്
തെരുവില്‍ നിന്ന് തെരുവിലേക്കും
പലപ്പോഴും മനസ്സില്‍ നിന്ന്
മനസ്സിലേക്കും

ജീവിതങ്ങള്‍



എല്ലാം തിന്ന് തീര്‍ത്ത
മരുഭൂമിക്ക് മുന്നില്‍
ഇങ്ക്വിലാബ് സിന്ദാബാദ്
പറഞ്ഞ് തലയുയര്‍ത്തി
കീഴടങ്ങാന്‍ കൂട്ടാക്കാതെ
മരിച്ച പാറക്കൂട്ടം .....

ലേബര്‍ ക്യാമ്പിലെ
ഏറ്റവും പിന്നിലെ
കാലി പോര്‍ട്ടാക്യാബിന്‍
അടിമുടി ഞെരിപിരി കൊള്ളുന്നുണ്ട്
1971 ലെ സ്വാതന്ത്ര്യത്തിന് ശേഷവും
അമി തുമി ബല്ലോബാഷി പാടി
പാകിസ്ഥാന്‍ മുഷ്ക്കിന് മുന്നില്‍
അടിയറവ് പറഞ്ഞ്
ആസ്വദിക്കുന്നുണ്ട്
ധാക്കാ ചിറ്റഗോംഗ്
സംയുക്തം ...

കത്തുന്ന വെയിലില്‍
രതിമൂര്‍ച്ഛ അനുഭവിച്ച്
മറ്റൊരു വിളവെടുപ്പ് കാലത്തിലേക്ക്
തലയുയര്‍ത്തി ഒരീന്തപ്പന !!!!

മല്‍ഗോവയെന്നോ
പ്ലിയൂരെന്നോ നൂര്‍ജഹാനെന്നോ
പേരറിയാത്ത ഒട്ടുമാങ്ങ
കടിച്ചീമ്പി മുഖത്തും കയ്യിലും
നീരൊഴുക്കി വൃത്തിയോടെ (വൃത്തികെട്ട്)
ബംഗ്ലാദേശ് സൃഷ്ടിച്ച്
ജീവനം നടത്തുന്നുണ്ട്
ബലദിയ*വാല ബൊന്ദു

ബലദിയവാല : മുനിസിപ്പാലിറ്റിയുടെ ഡ്രെയിനേജ്, സ്കിപ്പ് ക്ലീനിംഗ് പയ്യന്മാര്‍ ... 99 % ബംഗ്ലാ‍ദേശികളാണ് ഈ പണിക്ക് പോകുന്നത് ...

കവിതയുടെ വിളി



അറ്റാക്ക് വന്ന് മരിച്ച
നോവ് ഷേര്‍ഖാന്‍ പഠാന്റെ
മീസാന്‍ കല്ല് മാടി വിളിക്കുന്നു ....
ഓടിയരികെ എത്തും മുന്‍പേ
ഒന്നും പുറത്ത് പറയിക്കാത്ത
മരുഭൂമി
ചവച്ച് തീര്‍ത്ത അവശിഷ്ടം
തേങ്ങിപ്പിടഞ്ഞ്
‘അ’
എന്നൊരക്ഷരം തന്ന്
ചത്ത് വീണു !!!

‘അ’ യില്‍ കവിത തിരഞ്ഞ് ഞാന്‍

‘അ’
മൂന്ന് വര്‍ഷം മുന്‍പ് മരിച്ച് പോയ
അമ്മീജാനിന്റെ വാത്സല്ല്യമാക വയ്യ!!!!

‘അ’
ഒരിക്കലും നേരില്‍ കണ്ടിട്ടില്ലാത്ത
അമീര്‍ ഷേര്‍ഖാന്റെ കളിക്കൊഞ്ചലാക
‘അ’സാദ്ധ്യം .....

‘അ’
അര്‍ബ്ബാബെന്ന പേടിസ്വപ്നമോ ??
മരണത്തിനപ്പുറം സ്വപ്നമോ ?
പേടിയോ ?,
‘അ’സംഭവ്യം എന്ന അറിവ്
വേവിച്ചെന്നെ ഇല്ലാതാക്കുന്നു!!!

‘അ’ യുടെ കവിത തേടി,

ഖാന്റെ നാട്, വീട്, സംസ്ക്കാരം
കവിതയ്ക്ക് വേണ്ടി എന്റെ
അന്വേഷണങ്ങള്‍....

ഹൃദയം കൊളുത്തി വലിക്കുന്ന
വേദനയ്ക്കപ്പുറം ....

“അസ്സലാമു അലൈക്കും” സര്‍

എന്ന് ‘അ’ യുടെ (യിലെ) കവിത

മരിച്ചിട്ടും മരിക്കാത്ത
മുസല്‍മ്മാന്റെ വിശ്വാസം ......

ഓര്‍മ്മ വഴി പ്രവാസം

ഇന്നും തിരയെടുക്കാതെ
തോഴീ നമ്മള്‍ ചുട്ട മണ്ണപ്പം

നിന്റെ വളക്കൊഞ്ചലില്‍
ചുമ്പനം കൊണ്ടെന്റെ ആദ്യ കവിത

ഉപ്പ്* വച്ച് പരിഭവം തീര്‍ത്ത
നിന്റെ കളിവൈഭവം

കാശിത്തുമ്പയ്ക്കും മുക്കൂറ്റിക്കും
മത്സരിച്ച ഓണക്കാലം

ആറ്പ്പ് വിളികളില്‍
തൊണ്ട പൊട്ടിയ ഉത്രാടരാവ്

ആത്മസൌഹൃദത്തിന്റെ
തെളീനീരഭിഷേകം

ഒടുവില്‍ നിന്റെ വേദനക്ക്
ദേഷ്യം തീര്‍ക്കാന്‍ നാം

മത്സരിച്ചെറിഞ്ഞ കുഞ്ഞ് കല്ലുകള്‍
അമ്പലക്കുളത്തിന്റെ അടിത്തട്ടില്‍
കിടന്ന് ശപിച്ചതത്രേ
രക്തചന്ദ്രിക നാളിലേക്കുള്ള
നിന്റെ പ്രയാണം
പൂഴിമണലില്‍ ചുട്ട് പഴുത്ത്
എന്റെ ഏകാന്തത

സാഹിത്യം

വൈലോപ്പിള്ളിയുടെ കാക്ക*
മരുഭൂമിയില്‍ വരാത്തത് ....
മാളികയുടെ രണ്ടാം നിലയില്‍
കിതച്ചും വിയര്‍ത്തും കിടക്കുന്ന
പെണ്ണിന്റെ “നാഥന്‍”
ലേബര്‍ക്യാമ്പിലെ ബങ്ക്ബെഡ്ഡിന്റെ
രണ്ടാം നിലയില്‍ തണുത്ത്
മരവിച്ച് കിടക്കുന്നത് കണ്ട്
അറച്ച് വിറച്ചിട്ടാണ് !!!

വയലാറിന്റെ തീരം*
വിസ്മയിപ്പിക്കാത്തത് ...
പച്ചരിച്ചോറിലേക്ക് യു ഏ യില്‍
ഒഴിക്കപ്പെട്ട് ജപ്പാന്‍ വഴി യാത്ര
ചെയ്തങ്ങമേരിക്കയില്‍ എത്തി നില്‍ക്കുന്ന
ബംഗാളി ദാളി*ല്‍
ഇടയ്ക്ക് കേരളമെന്ന് പേടിപ്പിച്ച്
കണ്ണുരുട്ടുന്ന കറുത്ത ഉണ്ടമുളകാണ് !!!!

മുകുന്ദന്റെ പുഴക്ക്*
നേരെ പുച്ഛം കലര്‍ന്ന തുപ്പാണ്!!!
മിസ്രി ഫോറ്മാന്റെ
തല്ല് ഭയന്നൊഴുക്കുന്ന
മണലെടുത്ത രക്തപുഴക്കൊടുവില്‍ ...
വെള്ളിയാങ്കല്ലിലൊരു തുമ്പിയാ
കുമെന്നാരേക്കാളും ഉറപ്പ് ...

പഞ്ചഭൂതങ്ങള്‍



ആകാശം

ഒരു കീറാകാശം
കൊതിച്ചിട്ടാണ്
തള്ളയുടെ
ചിറകിനടിയില്‍ നിന്ന്
പ്രാപ്പിടിയന്റെ
കാലിന്നിടയിലേക്ക്

വായു

അമേരിക്കന്‍ മക്കളുടെ
പ്രാര്‍ത്ഥന തന്തപ്പിടിയുടെ
മൂക്കിലേക്ക്
വായു മിന്നല്‍ പണിമുടക്കി

ജലം

മുങ്ങല്‍ വിദഗ്ദനായിട്ടും
സ്വന്തം ചിതാഭസ്മം
ജലത്തില്‍ ചേരുന്നത്
നോക്കി നിന്നവന്‍
പാവം

ഭൂമി

മൊബൈല്‍ കാമറ
ഓണാണെന്നറിയാതെ
അവന് മുന്നില്‍
ഭൂമിയോളം താഴ്ന്നവള്‍

അഗ്നി

ഫ! നായിന്റെ മോനെ
ഇന്നലെ രാത്രി നിനക്ക്
വിരിക്കാത്ത പായ
ഐന്ധ്യാലി നാണി
പുണ്യാളത്തി ആയിട്ടല്ല !
പുലരുമ്പോളെക്കും നിന്റെ
അമ്മേടെ സദാചാരക്കമ്മിറ്റിയും
കൂട്ടി നീ വരുമെന്നറിഞ്ഞിട്ടും
ആദ്യം പായ വിരിപ്പിച്ച നിന്റെ
തന്തക്കും അതേ പാത്രത്തില്‍ നിനക്കും
ഉണ്ണാന്‍ തരാന്‍
ഐന്ധ്യാലി നാണിക്കിന്നും
ഒറ്റ തന്തയേ ഉള്ളൂ

തെരു വേശ്യക്കണ്ണിലെ അഗ്നി

പഞ്ചഭൂതങ്ങളില്‍ ഏറ്റവും ശ്രേഷ്ഠം അഗ്നിയത്രേ ..

അശ്ലീലം



അമ്പത്തൊന്ന് വെട്ട്

മൂലക്കുരുവിന്റെ അസുഖമുള്ള
നീ തലേന്ന് വെട്ടിക്കൂട്ടി തിന്ന്
തീര്‍ത്ത കോഴിക്കറിയല്ലേ
രണ്ടിന് പോയിട്ടിപ്പോളനുഭവിക്കുന്ന
ഈ വേദന ...
അങ്ങനുഭവിച്ചേക്ക് ....

സമൂഹത്തോട്

എനിമ നല്‍കപ്പെട്ടവന്
കക്കൂസ് നിഷേധിക്കരുത്
വലിയ പാതകമാണത്
അവനെവിടെയെങ്കിലുമൊന്ന്
തൂറി തീര്‍ത്തില്ലാതാവട്ടെ

സഖീ

ഒരുപാടകലേക്ക്
 പിരിഞ്ഞ് പോകാം
സഖീ
നിനക്ക് വേണ്ടി ഞാനും
എനിക്ക് വേണ്ടി നീയും
ശ്വസിക്കുന്നെന്ന് മാത്രം അറിയാം
നമ്മുടെ പ്രണയശംഖിനെ
തകരാതെ വയ്ക്കാന്‍

ഹര്‍ത്താല്‍

ഹര്‍ത്താല്‍ ഒരു പ്രതികാരമാണ്
നഗരം കടലെടുത്ത് പോയ
കളിസ്ഥലങ്ങള്‍ പ്രതികാരം ചെയ്യുന്നു
നഗരത്തിലേക്കുള്ള പാതകള്‍
തടഞ്ഞ് കൊണ്ട് തന്നെ

ഹര്‍ത്താല്‍ ഒരു വെന്റിലേറ്റര്‍ റിമൂവറാണ്
കൃത്രിമ ശ്വാസം കൊടുത്ത്
നിലനിര്‍ത്തിയിരിക്കുന്ന
ഭൂമിക്ക് ഒരു ദിവസത്തേക്കെങ്കിലും
കാര്‍ബണ്‍ മോണോക്സൈഡില്‍
നിന്നുള്ള മോചനമാണ്

ആലായാല്‍ തറ വേണം

“എന്തേ കുഞ്ഞേ നീ
ഇങ്ങനെ ഇനിയും വളരാതെ”
ചോദ്യം ഒരാലിന്റെ ആത്മാവിന്റേതാണ്
ഒരു നൂറ്റാണ്ട് കൊണ്ട്
ആകാശം മുട്ടെ വളര്‍ന്ന്
ലോകത്തെ മുഴുവന്‍
ശ്വസിപ്പിച്ച് സ്വര്‍ഗ്ഗം പൂകിയൊരാ
ലിന്റെ ആത്മാവിന്റേത്

ഭൂമിയാകെ ആകാശമായതറിഞ്ഞില്ലേ
വെളുത്ത് കറുത്ത കാടിനെ കാണുന്നില്ലേ
ചോരകുടിച്ച് വീര്‍ത്ത് കാട്ടിലേക്കിറങ്ങിയ
അട്ടകണക്കൊരു നഗരം കാണുന്നില്ലേ
കാറ്റ് കരിന്തിരി കത്തിയതറിഞ്ഞില്ലേ

ഇന്നിവിടെ മഴയില്ല മഞ്ഞില്ല
കുളിരില്ല ആര്‍ക്കും മനസ്സുമില്ല
കിളിക്കൂട്ടമെല്ലാം പറന്ന് പോയി
കളിക്കൂട്ടമെല്ലാം തിരക്കിലായി

തണല്‍ കായാന്‍ വെയില്‍ മാത്രമെങ്കില്‍
കൂട് കെട്ടേണ്ടവര്‍ ഓര്‍മ്മ മാത്രമായെങ്കില്‍
തറകെട്ടി ആത്മീയമോതിയോര്‍
സപ്രമഞ്ച കട്ടിലില്‍ രതിസുഖം തേടിയെങ്കില്‍
ഒരു പടുമരമായി കൊടുങ്കാറ്റില്‍
പുഴകി വീഴാന്‍ വേണ്ടി വളരേണ്ടതെന്തിന്

ഇവിടെ ഈ ചുമരതിര്‍ത്തികള്‍ക്കുള്ളില്‍
പ്രതാപകാലത്തിന്റെ ഓര്‍മ്മക്കും
ഒരു തെളിവിനും വേണ്ടി മാത്രം
ബോണ്‍സായീ എന്ന വിളി കേട്ട്
നില നില്‍പ്പുണ്ടല്ലോ മുത്തച്ഛാ

ഉത്തരം ചട്ടിയിലേക്കൊഴിച്ച
ക്ലോറിന്‍ വാട്ടറില്‍ ദാഹം തീര്‍ത്ത്
ദഹിച്ച് നില്‍ക്കുന്ന ഒരു കുഞ്ഞാലിന്റേത്

ജീവപര്യന്തം

തെക്ക് വേലിയെന്ന് കിട്ടിയ
പൈതൃകസ്വത്തിന്റെ
അവകാശം തേടി ഒരോന്ത്
ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ്
കോടതിയിലെത്തിയത്രേ
നഗരവത്കരിക്കപ്പെട്ട ഗ്രാമത്തില്‍
വേലിക്ക് വാദിച്ച
ഓന്തമ്മാവനെ വികസനവിരോധി
പട്ടം കെട്ടി ജയിലടച്ച് കളഞ്ഞു
കാലത്തോടൊപ്പം കോലം കെട്ടിയ
മറ്റൊരോന്തന്‍ ജഡ്ജി

തൃമൂര്‍ത്തികള്‍

രേതസ്സ് രക്തം വിയര്‍പ്പ്
സൃഷ്ടി സ്ഥിതി സംഹാരം
ബ്രഹ്മ വിഷ്ണു മഹേശ്വരന്‍
രേതസ്സിനെ ബ്രഹ്മാവിനോടുപമിച്ച
കവി ലിംഗം ഛേദിക്കപ്പെട്ട്
തെരുവില്‍ കിടപ്പുണ്ട്
വിയര്‍പ്പല്ല ഇപ്പോള്‍ സംഹാരം
രക്തം തന്നെ
കവി തെറ്റെന്ന് തെളിയിക്കാന്‍
ഇതില്‍ കൂടുതലെന്ത് വേണം
പോലീസിന്റെയും വക്കീലിന്റെയും
ജഡ്ജിയുടെയും ബ്രഹ്മാണ്ട തള്ളിച്ചയില്‍
അന്വേഷണം വിയര്‍ത്തു

പ്രണയം 2

ആകാശം മുട്ടുന്ന എന്റെ വലുപ്പം
നിന്റെ പ്രണയത്തിന്റെ ദാനമാണ് ...
എന്നിട്ടും പ്രണയത്തെ കുറിച്ച്
പറയാന്‍ തുടങ്ങുമ്പോള്‍ ഞാന്‍
വീണ്ടുമൊരു മഞ്ചാടിക്കുരു പോലെ ....
ആകെ ചുവന്ന്

പ്രണയം

നമ്മുടെ പ്രണയം
ഒരു പളുങ്ക് പാത്രമാണ് ...
നീ അതിലെ പളുങ്ക് മണികളും
ഞാന്‍ നിന്നെ മൂടി കിടക്കുന്ന
ജലവുമാണ്
കാലമാകുന്ന കാറ്റ്
എന്നില്‍ അലകളുണ്ടാക്കട്ടെ
അതില്‍ നീ ഇളകി
നമ്മുടെ പ്രണയത്തില്‍ തട്ടി
മധുരതരമായ സംഗീതം പൊഴിക്കുക ..

ഹൈക്ക്

ഉള്ളിത്തോല്‍ കനമുള്ള
എന്തോ ഒന്നിന് വിവാഹത്രാസില്‍
ഒരു കിലോ സ്വര്‍ണ്ണത്തിന്റെ തൂക്കം
അജീബ് സാ ദേശ് ഹേ ഭായ്

ന്റെ പടച്ചോനെ

കല്ലിനെ പാലില്‍ കുളിപ്പിക്കുക
മുടിയെ കഴുകി വെള്ളം കുടിക്കുക
സ്വര്‍ണ്ണക്കിരീടത്തിന് സംഭാവന
കൊടുക്കാന്‍ പട്ടിണി കിടക്കുക
എന്നാലും കുഴല്‍ക്കിണറിന്
അടപ്പിടരുത്

പരാതി



എന്റെ പ്രണയം ഒരു വൃത്തമാണ് ...എന്റെ എന്നെ പൂര്‍ണ്ണമായുള്‍ക്കൊള്ളുന്നത്..
.എന്റെ കോപവും ദാഹവും വാശിയും ....കാമവും സ്നേഹവും എല്ലാം....ഈ വൃത്തത്തിനുള്ളിലുണ്ട്
ഇവിടെ നിന്നെന്റെ കാമത്തിന് മാത്രമായി....രക്ഷപ്പെടാന്‍ കഴിയുകയില്ല...രക്ഷപ്പെടല്‍ ഞാനെന്ന വൃത്തം മുഴുവനായി തന്നെയായിരിക്കും ... നിന്നോടുള്ള പ്രണയം എന്നെ കാമാതുരനാക്കിയിരിക്കാം .... കപടസദാചാരത്തിന്റെ മേനി പറഞ്ഞെന്നെ പൊട്ടിക്കാന്‍ ശ്രമിക്കരുത് ... നീ തോറ്റ് പോകും ... നിന്നോട് മാത്രമാണ് ഞാന്‍ എല്ലാം മറന്ന് ഞാനാകുന്നതെന്നെന്തേ അറിയാഞ്ഞൂ ....

എന്റെ പ്രണയം ഒഴുകി നടക്കുന്ന ഒരു തേനോളമാണ് ... നീ എന്ന പാത്രത്തില്‍ എന്നെ കോരി നിറയ്ക്കുക .... നീയെന്ന പാത്രത്തിലേ നിറയാന്‍ ഞാന്‍ നിന്ന് തരികയുള്ളൂ എന്നുമോര്‍ക്കുക ... എന്റെ പ്രണയം നിറഞ്ഞ് തുളുമ്പാന്‍ തുടങ്ങുമ്പോള്‍ നിന്റെ ആഴം ഇനിയും കൂടേണ്ടതായിട്ടുമുണ്ട് ... തുളുമ്പി പോയെങ്കില്‍ അതെന്റെ കുറ്റമാകുന്നതെങ്ങിനെ സഖീ ...

നിന്റെ മിഴിനീരുകള്‍ എന്നെ ചുട്ടുപൊള്ളിക്കുന്നതിന്റെ അര്‍ത്ഥം എനിക്ക് നിന്നോട് പ്രണയമെന്ന് തന്നെയാണ് ... എന്നിട്ടുമെന്തേ സഖീ ഒരിക്കല്‍ പോലുമൊരു മഴയായെന്നില്‍ പെയ്യാതിരുന്നു ...

ആധുനിക കവി

ഓടിയെത്താന്‍ ഒരു
വേലിപ്പൊത്തില്ലാതെ
കിതയ്ക്കുന്നുണ്ട് പാവമൊരോന്തച്ഛന്‍
നട്ടുച്ച വെയിലിലിരുന്ന്
പാടി പാടി മഴപെയ്യിച്ചിട്ടും
ഓടയ്ക്കുള്ളിലെ കറുത്ത
ഓളത്തില്‍ നീന്തേണ്ടി വരുന്നുണ്ട്
മറ്റൊരുത്തനും അവന്റെ
മീന്‍ കുഞ്ഞുങ്ങള്‍ക്കും
മഴപെയ്തിട്ടും മഞ്ഞ് വീണിട്ടും
തളിര് കാണാനില്ലാതെ
സിമന്റ് ചുമരില്‍ മുളച്ച,
ജനിക്കും മുന്‍പേ
മുരടിച്ച് മരണമറിഞ്ഞ
ഒരാല്‍ തയ്യിനെ
നോക്കി കവിതയെഴുതുന്നുണ്ട്
വേലി വെട്ടി പാടം നികത്തി
മണ്ണ് വിറ്റ് നഗരം
പണിത ആധുനിക കവി ....

ഇതാ ഒരു മറുപടി

ലോകത്തിലെ ഇന്നുള്ളതില്‍ ഏറ്റവും മികച്ച കാല്‍പ്പന്ത് കളിക്കാരന്‍ ആരാണ് എന്ന് ചോദിച്ചാല്‍ ബഹുഭൂരിപക്ഷം ആളുകള്‍ക്കും റൊണാള്‍ഡൊയെന്നോ മെസ്സിയെന്നോ മാത്രമേ പറയുവാനുണ്ടാകൂ ... രണ്ടു പേരും അസാമാന്യ പ്രതിഭകള്‍ ലോകം കണ്ട ഏറ്റവും മികച്ച കാല്‍പ്പന്ത് കളിക്കാരായ പെലെയേയും മാറഡോണയേയും പോലും ഈ മഹാ പ്രതിഭകള്‍ പിന്നിലാക്കും എന്ന് കരുതുന്നവരേറെയാണ് ... പോര്‍ച്ചുഗലിനും അര്‍ജന്റീനയ്ക്കും കളീക്കുമ്പോള്‍ ഇവര്‍ തിളങ്ങുന്നില്ല എന്ന് വാദിക്കുന്ന വിമര്‍ശകര്‍ കുറവല്ല എങ്കിലും അര്‍ജന്റീനയ്ക്ക് കളിക്കുമ്പോളും ബാര്‍സലോണയ്ക്ക് കളിക്കുമ്പോളും മെസ്സി തട്ടുന്നത് വായു നിറച്ച ഒരു പന്തിനെ തന്നെയാണെന്നും ....... എതിരാളീകള്‍ പലപ്പോഴും വിശ്വത്തിന്റെ നാനാഭാഗത്ത് നിന്നുമുള്ള ഏറ്റവും മികച്ച പ്രതിഭകളാണ് എന്നും വിമര്‍ശക കൂട്ടം മനസ്സിലാക്കേണ്ടതായിട്ടുണ്ട് ... പറഞ്ഞ് വരുന്നത് മെസ്സിയും റൊണോള്‍ഡോയും ഏറ്റവും മികച്ച പ്രതിഭകളാണ് എന്ന് തന്നെയാണ് ...

എന്നാല്‍ ഞാന്‍ പറയാന്‍ പോകുന്നത് മെസ്സിയേയും റൊണാള്‍ഡൊയെയും പറ്റിയല്ല മുകളില്‍ ഞാനെഴുതിയ ആദ്യത്തെ വരികളും എന്തിനെ ആണ് ഉദ്ദേശിക്കുന്നത് എന്ന് നിങ്ങള്‍ സംശയിക്കുന്നുണ്ടാകും .. പറയാം അതിന് മുന്‍പ് നമുക്കല്‍പ്പം ചരിത്രം പറയാം കൃത്യമായി പറഞ്ഞാല്‍ 76 വര്‍ഷം മുന്‍പത്തെ ചരിത്രത്തിലേക്കൊന്ന് എത്തി നോക്കാം ... 1936 ആഗസ്റ്റ് നാലാം തിയതി ലോകത്തിന് ഒരിക്കലും മറക്കാന്‍ സാധിക്കാത്ത ഒരു സംഭവമുണ്ടായി ... ലോകത്തെ അടിമുടി വിറപ്പിച്ച അഡൊള്‍ഫ് ഹിറ്റ്ലറിന്റെ സ്വന്തം നാട്ടില്‍ നടന്ന ഒളിമ്പിക്സ് തന്നെയാണ് പറഞ്ഞ് വരുന്നത് .... കറുത്ത നിറമുള്ള മനുഷ്യരെ വിഷപ്പാമ്പുകളെക്കാള്‍ വെറുപ്പോടെ കണ്ട അന്ധനായ ഒരു ഭരണാധികാരിക്ക് മുന്‍പില്‍ ലോകറെക്കോഡോടെ ചെന്ന് നിന്ന ജെസ്സി ഓവന്‍സ് എന്ന മഹാനായ മനുഷ്യന് അന്ന് നേടിയത് വെറുമൊരു ഒളിമ്പിക്സ് മെഡലല്ല ... തന്നെയും തന്നെ പോലെ തൊലി കറുത്തവരേയും അംഗീകരിക്കാന്‍ തക്ക വിശാല മനസ്സില്ലാത്ത ഒരു ലോകത്തെ ആകമാനമാണ് ... ഒരു ഒളിമ്പിക്സ് മെഡല്‍ കൊണ്ട് ആകാശത്തെ മുഴുവന്‍ തന്റെ കാല്‍ക്കീഴിലെത്തിച്ച മഹാനായ ജെസ്സി ഓവന്‍സും കാല്‍പ്പന്ത് കളിയും തമ്മിലെന്ത് ബന്ധമെന്നാകും നിങ്ങളിപ്പോള്‍ ചിന്തിക്കുന്നത് ... ബന്ധമുണ്ട് എന്ന് മാത്രമല്ല വളരെ വലിയ ഒരു നേര്‍ രേഖയുടെ തുടക്കത്തിലെ ഒരു ബിന്ദുവാ‍ണ് ജെസ്സി ഓവന്‍സെങ്കില്‍ അതിന്റെ ഇന്ന് വരെ ഉള്ള നീളത്തിലെ അവസാന ബിന്ദു മറ്റൊരു കറുത്ത വര്‍ഗ്ഗക്കാരനും കാല്‍പ്പന്ത് കളിക്കാരനുമാണ് എന്നതാണ് ആ ബന്ധം ... ഓവന്‍സില്‍ നിന്നിന്നിലേക്കെത്തി നില്‍ക്കുന്നതിനിടെ മുഹമ്മദലിയെ പോലെ മഹാന്മാരും ഈ രേഖയില്‍ പങ്ക് ചേര്‍ന്നിട്ടുണ്ട് ....

ഇന്നലെ രാത്രി ഒരു കറുത്ത വര്‍ഗ്ഗക്കാരന്‍ വീണ്ടും ആര്യന്മാരുടെ നെഞ്ച് പിളര്‍ന്നിരിക്കുന്നു ഒന്നല്ല രണ്ട് വട്ടം ... മരിയോ ബലോട്ടെലി എന്ന ഇറ്റലിക്കാരന്‍ നേടിയ രണ്ട് ഗോളുകള്‍ .... വെളുത്ത തൊലിയും കറുത്ത മനസ്സുമായി ജീവിക്കുന്ന ഒരുപാട് മനുഷ്യരുടെ മനസ്സിലേക്കുള്ള വെടിയുണ്ടകളായിരുന്നു എന്ന് പറയുമ്പോളാണ് മുകളില്‍ ഞാന്‍ പറഞ്ഞ മുഴുവന്‍ കാര്യങ്ങളും നിങ്ങള്‍ക്ക് ബോധിക്കാന്‍ തുടങ്ങുക ... ഇതില്‍ റൊണാള്‍ഡോയും മെസ്സിയും എന്ത് പിഴച്ചു എന്ന് ചോദ്യമുയരുക സ്വാഭാവികം .... ഈ രണ്ട് പ്രതിഭകള്‍ക്ക് അത്ര ഉയരത്തില്‍ ഒരിക്കലും പറഞ്ഞ് കേട്ടിട്ടില്ലാത്ത പേരാണ് ബലോട്ടെല്ലിയുടെത് ... എന്നാല്‍ ഈ രണ്ട് പേരേക്കാളും ലോകത്തെ ഏറ്റവും മികച്ച കളിക്കാരന്‍ എന്ന വിശേഷണത്തിന് അര്‍ഹന്‍ ബലോട്ടെല്ലി ആണ് എന്ന് ഞാന്‍ ഉറപ്പിച്ച് പറയും ... മുഖം ചുളിക്കാന്‍ വരട്ടെ ...

ഒരു കാല്‍പ്പന്ത് കളിക്കാരന്‍ ശക്തമായ ഒരു മനസ്സിനുടമയായിരിക്കേണ്ടതുണ്ട് എന്ന കാര്യത്തില്‍ നിങ്ങള്‍ക്കാര്‍ക്കും തര്‍ക്കമുണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല ... ശക്തമായ ഒരു മനസ്സിന് അവന് സ്വസ്ഥത ആവശ്യമായും ഉണ്ട് ... ഒരുപാട് പിന്തുണയും പ്രോത്സാഹനങ്ങളുമൊക്കെ മാത്രമേ അവനെ ശരിയായ പാതയിലെത്തിക്കുകയുള്ളൂ ... മെസ്സിയെ നോക്കുക ... ഇരുപത് വയസ്സ് പ്രായമാകുന്നതിനും മുന്‍പേ പുത്തന്‍ മാറഡോണ എന്ന നാമമാണ് മെസ്സിക്ക് ലഭിച്ചത് .. നാമം മാത്രമല്ല അര്‍ജന്റീന എന്ന തെക്കേ അമേരിക്കന്‍ രാജ്യത്തിനപ്പുറത്ത് ലോകം മുഴുവന്‍ ഈ കുഞ്ഞ് പ്രതിഭയെ വാനോളം വാഴ്ത്തുകയാണുണ്ടായത് ... മെസ്സിയെ മെസ്സി ആക്കി വളര്‍ത്താന്‍ ഒരു ക്ലബ്ബും ഒരു ലോകവും എന്നും കൂടെ തന്നെയുണ്ടായിരുന്നു ... ഡെവിഡ് ബെക്കാം എന്ന ഇതിഹാസതാരം പോയ ഒഴിവിലേക്ക് കൃസ്റ്റ്യാനോ റൊണാള്‍ഡൊ വന്നപ്പോള്‍ ലോകത്തേറ്റവും അധികം ആരാധകരുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആരാധകര്‍ റൊണാള്‍ഡോയെ ഏറ്റെടുത്തത് അവരുടെ മനസ്സിലെ തൊട്ടിലിലേക്ക് തന്നെയാണ് ... ലാളിച്ചും പരിപാലിച്ചും റൊണാള്‍ഡോയെ വിശ്വത്തിന്റെ നെടുകയിലേക്ക് നടത്തിയത് അവര്‍ തന്നെയാണ് .. ഇനി ബലോട്ടെലിയിലേക്ക് വരാം .. ലോകമെമ്പാടുമുള്ള മനുഷ്യരുടെ സ്വന്തം ആട്ടിടയന്റെ ഏറ്റവും അടുത്ത ആളുകളുടെ ആസ്ഥാനം ... അവിടെ നിന്ന് കറുത്ത നിറമുള്ള ഒരാട്ടിങ്കുട്ടിക്ക് ലഭിച്ചതെന്താണ് അവഗണനയും എതിര്‍പ്പും അധിക്ഷേപങ്ങളും മാത്രം ... സ്റ്റോപ്പ് റേസിസമെന്ന ബാനറുകള്‍ അതിര്‍ത്തി തീര്‍ക്കുന്ന കളീമൈതാനത്ത് പോലും അധിക്ഷേപങ്ങള്‍ നേരിടേണ്ടി വന്ന ബലോട്ടെല്ലി ... വംശീയ വെറിയന്മാരുടെ നിരന്തര അധിക്ഷേപങ്ങള്‍ക്ക് മുന്‍പില്‍ ഒരിക്കലെങ്കിലും പൊട്ടിത്തെറിക്കേണ്ടതല്ലേ ... “രാക്ഷസന്മാരോട് നിരന്തരം ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്ന ഒരുവന്‍ പതുക്കെ പതുക്കെ എങ്കിലും രാക്ഷസ സ്വഭാവം കാണിച്ച് തുടങ്ങും” .... എന്നത് തന്നെയാണ് സത്യം ... മാഞ്ചസ്റ്റര്‍ സിറ്റിയില്‍ കളിക്കുന്ന കാലത്ത് കുഞ്ഞ് മരിയോ എത്ര മാത്രം സമ്ഘര്‍ഷമനുഭവിച്ചിരുന്നു എന്ന് നമുക്കേവര്‍ക്കും അറിയാം .... ഒടുവില്‍ ഒരിക്കല്‍ പ്രതികരിച്ച് പോയതിന് വിലക്കും ....

നാസ്സിപട്ടാളജനറലിനെ മുട്ടുകുത്തിച്ച് തിരിച്ച് നാട്ടിലെത്തിയെ ജെസ്സി ഓവന്‍സിനെ സ്വീകരിക്കാന്‍ ഒരാളും അമേരിക്കയിലുണ്ടായിരുന്നില്ല... ജര്‍മ്മന്‍ ഫുട്ബോള്‍ ടീമിനെതിരെ പോരാ‍ടാന്‍ ഇറങ്ങുന്നതിനും തൊട്ടു തലേ ദിവസം ഇറ്റാലിയന്‍ മാധ്യമങ്ങള്‍ ബലോട്ടെലിക്ക് നല്‍കിയ സമ്മാനം ... കിങ്ങ് കോങ്ങ് എന്ന രാക്ഷസക്കുരങ്ങുമായുള്ള ഉപമയാണ് ...

തന്നെ കിങ്ങ് കോങ്ങ് എന്ന് ഉപമിച്ചവര്‍ക്കുള്ള യഥാര്‍ത്ഥ സമ്മാനം തന്നെയാണ് ഇന്നലെ രണ്ടാം ഗോള്‍ നേടിയതിന് ശേഷം ബലോട്ടെല്ലി തന്റെ വിശ്വരൂപം പ്രദര്‍ശിപ്പിച്ച് കൊണ്ട് നല്‍കിയത് ...

മരിയോ ബലോട്ടെല്ലി വെറുമൊരു കാല്‍പ്പന്ത് കളിക്കാരന്‍ മാത്രമായൊതുങ്ങുന്നില്ല ... ശാത്ര പുരോഗതിയുടെ ആകാശത്തിലെത്തി നില്‍ക്കുന്നു എന്നവകാശപ്പെടുന്ന സായിപ്പിന്റെ ഒട്ടും വളര്‍ച്ചയെത്താത്ത മനസ്സുകള്‍ക്ക് ഒരു ഉണര്‍ത്ത് പാട്ടാണ് ... ബലോട്ടെല്ലി നീ ഒരു പ്രതീകവും പ്രത്യാശയുമാണ് ... അവഗണനയും വംശീയാ‍ധിക്ഷേപവും നേരിടേണ്ടി വരുന്ന കോടിക്കണക്കിന് മനുഷ്യരുടെ പ്രതീകം ... എന്നെങ്കിലും നിന്നിലൂടെയെങ്കിലും ലോകം മനസ്സ് മാറുമെന്ന അവരുടെ പ്രത്യാശ ...