Saturday, July 7, 2012

ഒരു യാത്ര

കറുത്ത രാത്രിയില്‍ ചീവിടിന്റെ പോലും നേര്‍ത്ത ഒരു ശബ്ദമില്ലാതിരുന്ന വഴിയിലൂടെ നിശബ്ദതയെ വിദൂരതയിലേക്ക് പായിച്ച് കൊണ്ട് പാതയ്ക്ക് മെയ്യാഭരണങള്‍ പോലെ  കിടന്നിരുന്ന കരിയിലകള്‍ക്ക് മേലേക്ക് കരുത്ത ചക്രങളും ഇരുംബിന്‍ ലാടങളും അമര്‍ത്തിക്കൊണ്ട് കാളവണ്ടി വരവായി....പായില്‍ പൊതിഞ്ഞ ശവത്തേയും പേറി ചുടുകാടിന്റെ വിജനതയിലേക്ക് ചലിക്കുന്ന വണ്ടിയില്‍ കുഴിഞ്ഞ കണ്ണുകളും ഒട്ടിയ കവിളുകളും ആയി കാറ്റിനോടിതിരിടാനെന്ന പോലെ വെറുതെ വീശിക്കൊണ്ടിരിക്കുന്ന ചാട്ടയും പേറി അവനും ....വിണ്ട് വലിഞ്ഞ അവന്റെ ചുണ്ടുകള്‍ വേനല്‍ കാലത്തെ നെല്പാടങളെ ഓര്‍മിപ്പിച്ച് കൊണ്ടെയിരുന്നു കത്തിച്ച് വച്ച ബീഡി വളര്‍ന്ന് കാടുപിടിച്ച മീശയ്ക്കും നെഞ്ചക്കം വളര്‍ന്ന താടിക്കും ഇടയില്‍ വിണ്ട് കിടക്കുന്ന രണ്ട് ചുണ്ടുകള്‍ അവനും ഉണ്ടെന്ന് ബോധിപ്പിക്കാന്‍ വേണ്ടിയായിരുന്നു......

മൂവന്തി നേരത്ത് മോന്തിയ ചാരായത്തിന്റെ കെട്ടിറങി തുടങിയതാകണം ബീഡിയില്‍ കഞ്ചാവിന്റെ ഇലകള്‍ക്ക് സ്ഥാനം കൊടുക്കാന്‍ വിരലുകള്‍ പണിപ്പെടാന്‍ തുടങിയത്...കഞ്ചാവിന്റെ മണം കാറ്റില്‍ പരക്കാന്‍ തുടങിയതോടെ ലക്ഷ്യത്തെ കുറിച്ച് കാളകള്‍ക്ക് ബോധവാന്മാരായ പോലെ......കാളകളുടെ വേഗം വണ്ടിയെ കുലുക്കിക്കൊണ്ടിരുന്നപ്പോള്‍ ശവത്തിന് വിഷമിക്കരുതെന്നു കരുതിയാവണം ചാട്ടയുടെ ആണി കോര്‍ത്ത അറ്റം പതിയെ എങ്കിലും കാളകള്‍ക്ക് മേല്‍ പതിഞ്ഞത്....വെറും ചാരമായ് പോകുവാന്‍ ഉള്ളതെങ്കിലും ഈ പായില്‍ ചുരുണ്ട് കിടക്കുന്നത് ഒരിക്കല്‍ അവന്റെ ഹൃദയം തന്നെയായിരുന്നു....

പാടവരമ്പത്ത് കൂടി നടന്ന് പള്ളിക്കൂടത്തിലേക്ക് പോകുമ്പോളും അങകലേ ഒരു പൊട്ടു പോലെ കാണാമായിരുന്ന കാറുകളെ പറ്റിയാണവള്‍ പറഞ്ഞ് കൊണ്ടിരുന്നത്....മുല്ലപ്പൂവിന്റെ സുഗന്ധം പേറുന്ന കാറിന്റെ ഉള്‍ഭാഗങളും...പഞ്ഞിയേക്കാള്‍ മൃദുലമായ ഇരിപ്പിടവും വേഗത്തില്‍ ഉള്ള ഓട്ടവും അത് മാത്രമായിരുന്നു അവളുടെ വായില്‍ നിന്നെന്നും വീണിരുന്നത്....വാതോരാതെ സംസാരിക്കുന്ന അവളെ നാവിനെല്ലില്ലാത്തവള്‍ എന്നൊരു കൂട്ടുകാരന്‍ വിളിച്ചപ്പോള്‍ നൊന്തു പോയ അവന്റെ ഹൃദയമാണവനൊട് പറഞ്ഞത് അവളെ താന്‍ പ്രണയിച്ചു തുടങിയിരിക്കുന്നു എന്ന്....

വിദ്യാലയത്തിന്റെ അതിരുകളില്‍ നിന്ന് താന്‍ കാളവണ്ടിയുടെ സ്വാതന്ത്ര്യത്തിലേക്ക് കടന്നതിന് ശേഷം ഉള്ള ഒരുമിച്ചുള്ള യാത്രയിലും അവള്‍ക്ക് പറയാനുണ്ടായിരുന്നത് അമ്മയൊടൊപ്പം രാത്രി വിവിധ തരത്തിലുള്ള കാറുകളുടെ സുഖലോലുപതയില്‍ ലയിച്ച് സഞ്ചരിച്ചതും... കാളകള്‍ വമിപിക്കുന്ന ദുര്‍ഗന്ധത്തെ പറ്റിയും ദുര്‍ഘടമാകുന്ന കാളവണ്ടി യാത്രയേ പറ്റിയുമായിരുന്നു....കാറിനോടുള്ള അടങാത്ത പ്രണയമാകണം പത്താം ക്ലാസുകാരിക്ക് പട്ടണത്തില്‍ ജോലിക്ക് പോകാന്‍ വഴിയൊരുക്കിയതും...പുത്തന്‍ കാറുകളില്‍ മുതലാളിമാരൊടൊപ്പം സഞ്ചരിക്കുമ്പോള്‍ പലപ്പോഴും അവള്‍ തനിക്ക് നേരെ മുഖം തിരിച്ചത് എന്തിനായിരുന്നു എന്ന് മനസ്സിലാകാന്‍ വര്‍ഷങള്‍ വേണ്ടി വന്നു ....പൊടിമണ്ണ് തൂളിച്ച് കാതടിപ്പിക്കുന്ന ഹോണടിച്ചും കൊണ്ട് പറന്ന് പോകുന്ന കാറുകള്‍ കാളകളെ വിളറി പിടിപ്പിക്കാന്‍ തുടങിയപ്പോള്‍ മുതല്‍ അവന്‍ അവയെ ഭയപ്പെട്ട് തുടങി......

വര്‍ഷങള്‍ക്ക് ശേഷം തിരികെ നാട്ടില്‍ വന്ന അവളെ കാണാന്‍ വേണ്ടി തന്നെയായിരുന്നു അന്ന് അവളുടെ വീടിന്റെ മുന്നിലൂടെ യാത്ര തീരുമാനിച്ചതും...ഉമ്മറത്തിണയില്‍ കസേരയില്‍ ചാഞ്ഞിരിക്കുന്നത് അവളുടെ അസ്ഥികൂടമാണെന്ന് കരുതാനെ ആ ഒരൊറ്റ നോട്ടം കൊണ്ട് കഴിഞുള്ളു....നുണക്കുഴികള്‍ അലങ്കാരമായി വന്നിരുന്ന ആ കവിളികളുടെ സ്ഥാനത്ത് ഒട്ടിയ തൊലി മാത്രമേ കാണാന്‍ കഴിഞ്ഞുള്ളു...തന്നെ അവള്‍ കണ്ടുവോ അറിയില്ല എങ്കിലും അവളുടെ കൈകള്‍ കണ്ണില്‍ നിന്നിറ്റ് വീഴുന്ന മിഴിനീര്‍ തുള്ളികളെ തുടച്ചെടുക്കുവാന്‍ പ്രയാസപ്പെടുന്നതവന്‍ കണ്ടിരുന്നു....

മാരകരോഗം വന്ന് മരിക്കുന്നവരെ ദൂരെ ചുടുകാട്ടില്‍ കൊണ്ട് പോയി ദഹിപ്പിക്കുന്ന പണി എത്തിചേരുന്നതും അവനു തന്നെയായിരുന്നു.....പായില്‍ ചുരുട്ടി കെട്ടുമ്പോഴും അവളുടെ കണ്ണുകളില്‍ തന്നെ എന്നും ഭ്രമിപ്പിച്ചിരുന്ന പ്രകാശം അവന്‍ കണ്ടു...

കാറ്റില്‍ പരന്ന കഞ്ചാവിന്റെ സുഗന്ധവും കാളകളുടെ കുളംബടികളുമാസ്വദിക്കാതെ ആ വണ്ടിയുടെ വേഗത്തോടൊപ്പം അവന്റെ മനസ്സും ചുടുകാട്ടിലേക്ക് യാത്രയാവുകയായിരുന്നു... അപ്പോഴും വണ്ടിയുടെ താളം തന്റെ നെഞ്ചിടിപ്പാണെന്ന് തന്നെ അവന് തോന്നിയിരുന്നു.....

No comments:

Post a Comment