Monday, July 30, 2012

സ്വാതന്ത്ര്യം


ഈ പാളങ്ങളുടെയും അവയ്ക്ക് മുകളില്‍ പാഞ്ഞ് പോയ തീവണ്ടിയുടെയും ഇടയിലമര്‍ന്നാണ് ഞാന്‍ യാത്ര തുടങ്ങുന്നത് ... 

മിനുസവും വെള്ളിനിറമാര്‍ന്നതുമായ ഈ പാളങ്ങളും നീല നിറമുള്ള കരിങ്കല്ലുകളും കറുത്തചിത്രങ്ങള്‍ കൊണ്ടലങ്കരിച്ചത്  ഞാനാണ് ...

നിന്നിലേക്കൊഴുകാന്‍ കൊതിച്ച എന്റെ രക്തത്തുള്ളികള്‍ ഒന്നൊന്നായി ചേര്‍ന്നാണീ പ്രണയത്തിന്റെ രൂപങ്ങള്‍ വരച്ച് വച്ചിരിക്കുന്നത് ...

നിന്റെ ജീവിതത്തിലേക്ക് മരണത്തിന്റെ  കാന്‍വാസിലെന്റെ മാസ്റ്റര്‍ പീസ് .....

പ്രണയം പുകഞ്ഞില്ലാതായ എന്റെ തലച്ചോറ് കാണുക ... 

പാളങ്ങളുമായി അവയിപ്പോളും  പ്രണയത്തിലാണ് ....
 ചതഞ്ഞരഞ്ഞ് പാളങ്ങളില്‍ ഒട്ടിപ്പിടിച്ച അവയില്‍ നിന്നും ചീര്‍ത്ത കുമിളകള്‍ മുളച്ച് നില്‍ക്കുന്നു....

നിന്നെ  തലോടാന്‍ കൊതിച്ച കൈവിരലുകള്‍ കറുമുറെ ശബ്ദം പുറപ്പെടുവിച്ചൊരു വേട്ടനായക്കന്നമാകുന്നുണ്ട് .....

നിനക്കായ് മിടിച്ച എന്റെ ഹൃദയമാണേറ്റവും ഭാഗ്യവാന്‍ ...... സ്വാദിഷ്ടമായൊരു ഭോജ്യമായതിന് ശേഷവും തിളങ്ങുന്ന കണ്ണുള്ള പൂച്ചയുടെ നീളന്‍ മീശയില്‍ അവനിപ്പോഴും മിടിക്കുകയും വിറയ്ക്കുകയും ചെയ്യുന്നു ... .

എന്റെ ചില്ലിട്ട ചിത്രങ്ങള്‍ക്ക് ചുറ്റും അണിയാന്‍ മറ്റൊരു ഹാരം തിരയുക വേണ്ട ... അതിന് കൊതിച്ചെന്റെ കുടലുകള്‍ സ്വയം മുല്ലപ്പൂവിന്റെ വേഷമണിഞ്ഞിരിക്കുന്നു ....

ഏറ്റവും സന്തോഷത്തില്‍ ഞാനീ വായുവിലലിഞ്ഞ് ചേരുന്നു പ്രണയത്തിലേക്ക് മരണത്തിലൂടെ നേടിയ സ്വാതന്ത്ര്യത്തിലേക്ക് ...

ഒരു ചുമര് തേടി

പ്രണയമെഴുതാന്‍ തുടങ്ങിയ
സ്ലേറ്റ് പൊട്ടിപ്പോയതാണ്
ചുമര്‍ തേടിയലയാന്‍ കാരണം

പൊട്ടിയ കഷ്ണങ്ങള്‍ കുത്തിയിറങ്ങിയത്
ഹൃദയത്തിലേക്കായതിനാലാണ്
തകരാത്ത സിമന്റ് ചുമര്‍ തന്നെ
അന്വേഷിക്കുന്നത് ....

എന്റെ പ്രണയവെള്ളപ്പാച്ചില്‍
ഓട്ടയിടാത്ത ഒരു ഡാം തന്നെ
വേണം താനും ....

ഹൈക്ക്

ആത്മഹത്യയല്ല
കൊലപാതകം തന്നെ
പാതിരയ്ക്ക് തെറ്റി
അടിച്ച അലാറം
നമ്പര്‍ ബിസിയായ
കാമുകിയുടെ ഫോണിലേക്ക്
തൂക്കിക്കൊന്നതാണ് ...
റമദാന്‍ 

ഇന്ന് നൊമ്പുതുറക്കാന്‍
അടുപ്പില്‍ പിറന്ന
പൂച്ചക്കുഞ്ഞിന്റെ പാട്ട് ....

കൂകൂ കൂകൂ തീവണ്ടി
 
കറുത്ത ചൂളം വിളിച്ച്
വരുന്ന തീവണ്ടി
പോലെ പ്രണയം
എന്നെയും കടന്ന്
രക്തനിറമുള്ള ചൂളം
വിളിച്ചകലേക്ക്

സോമാലിയ

പട്ടിണിയുടെ പറഞ്ഞ് പഴകിയ ക്ലീഷേ

ഇനി എത്തിയൊപ്പിയയെ പിടിക്കാം

Saturday, July 28, 2012

റമദാന്‍ കരീം

അധികമായാല്‍ അമൃതും വിഷം

മുപ്പത് നോമ്പിന് സ്വര്‍ഗ്ഗം
മുന്നൂറ്ററുപത്തഞ്ചിന് നരകം

പഴഞ്ചൊല്ലില്‍ പതിരില്ല
(പട്ടിണി തിന്ന് നോമ്പ് മുറിക്കുന്ന സഹോദരങ്ങളോട്)

ഒരു സോമാലിയന്‍ ഇഫ്താര്‍

മുന്നൂറ്റി മുപ്പത്തഞ്ച് ദിവസത്തെ
നോമ്പില്‍ നിന്ന് പുണ്യ റമദാനില്‍
പള്ളിയൌദാര്യത്തിലെ നോമ്പ് തുറ

Wednesday, July 25, 2012

ചൂരക്കാട്ടുകര ചരിതം 5

പ്രിയപ്പെട്ട നാട്ടുകാരെ നാട്ടിലുള്ള വീട്ടുകാരെ വീട്ടിലുള്ള കോഴികളെ കോഴിയിട്ട മുട്ടകളെ മുട്ട വിരിഞ്ഞ കുഞ്ഞുങ്ങളേ ...  ചൂരക്കാട്ടുകര ചരിതം അഞ്ചാമങ്കത്തിലേക്ക് കടക്കുകയാണ് എന്ന വിവരം സന്തോഷപൂര്‍വ്വാധികം ശക്തിയോടെ അറിയിച്ചടിച്ചേല്‍പ്പിക്കുകയാണ് ....

എന്താണ് ചൂരക്കാട്ടുകര എന്നല്ല എന്തല്ല ചൂരക്കാട്ടുകര എന്നാണ് നിങ്ങള്‍ ചോദിക്കേണ്ടത് ... എന്തൊക്കെയോ ആണ് ചൂരക്കാട്ടുകര എന്നല്ല എന്തൊക്കെയല്ല ചൂരക്കാട്ടുകര എന്നാണ് മനസ്സിലക്കേണ്ടത് ...

ചൂരക്കാട്ടുകര മഹാരാജ്യത്തിന്റെ സാംസ്ക്കാരിക രൂപീകരണത്തില്‍ ഏറ്റവും അധികം പങ്ക് വഹിച്ചിട്ടുള്ള ഗ്രാമീണ വായനശാലക്കടുത്താണ് രാമുട്ടി എന്ന നമ്മുടെ ഇന്നത്തെ കഥാപാത്രം കുടിയിരുത്തപ്പെട്ടിരിക്കുന്നത് ... രാമുട്ടി എന്താ തൈവമാണോ കുടിയിരുത്തപ്പെടാന്‍ എന്ന് ചോദിക്കരുത് ... സോമരസപാനത്തിന് ശേഷം രാമുട്ടിയില്‍ ഗന്ധര്‍വന്‍ കുടികയറുന്നത് പതിവ് കാഴ്ച്ച തന്നെയാണ് ... പിന്നെ നാട്ടുകാര്‍ തല്ലി കുടിയിരുപ്പ് നടത്തുകയും ...  തങ്കയും രാമുട്ടിയും വകേല്‍ ഒരു കുടയും കുഞ്ഞുപ്പെങ്ങളുമാണെന്നതാണ് സത്യം ....  മനസ്സിലായില്ലേ അര ബ്രദറും അരസിസ്റ്ററുമാണ് എന്ന് ....

1928 ല്‍ രൂപീകൃതമായ ചൂരക്കാട്ടുകര ഗ്രാമീണ വായനശാലക്കടുത്താണ് ജീവിക്കുന്നതെന്ന് കരുതി രാമുട്ടിയില്‍ നിന്ന് നിങ്ങള്‍ വേറെ ഒന്നും പ്രതീക്ഷിക്കരുത് ... പുസ്തകങ്ങള്‍ സ്വയം നടന്ന് ചെന്ന് രാമുട്ടിയുടെ മുന്നില്‍ എന്നെ വായിക്കണമെന്ന് പറഞ്ഞിരുന്ന കാലം രാമുട്ടി ജനിക്കുന്നതിനും മുന്‍പേ കൊഴിഞ്ഞ് പോയിരുന്നു ... കോലന്‍ മുടിയും വട്ട മുഖവും മൂന്നര അടി ഉയരവും തൃകോണെ തൃകോണെ നടത്തവും ലതാണ് രാമുട്ടി ... രാമുട്ടി വംശനാശം സംഭവിച്ച് കൊണ്ടിരിക്കുന്ന ഒരു പ്രത്യേക ജനുസ്സില്‍ പെട്ട ഒട്ടും വന്യതയില്ലാത്ത വന്യ ജീവിയാണ് എന്ന പച്ചപരമാര്‍ത്ഥം (റബ്ബിന്റെ ഹോള്‍മാര്‍ക്ക് മുദ്രയുള്ള പച്ച തന്നെ ) നിങ്ങളെ അറിയിക്കുകയാണ് ... എന്താണ് രാമുട്ടിയുടെ ജനുസ്സിന്റെ പ്രത്യേകത എന്നല്ലെ കേട്ട് സായൂജ്യമടഞ്ഞ് കൊള്ളുക ...

രാമുട്ടി സാറ് ജന്മനാ കാണ്‍ഗ്രസ്സാരുന്നു .. എങ്ങിനെ ആണ് രാമുട്ടിസാര്‍ കാണ്‍ഗ്രസ്സായത് എന്നതിന്റെ പേരില്‍ പല കഥകളും ചൂരക്കാട്ടുകര പാണന്മാര്‍ പാടി നടക്കുന്നുണ്ട് ... അത് വഴിയേ പറയാം എന്നൊരു ജാമ്യം എടുക്കുകയാണ് എഴുത്തുകാരന്‍ .... ജന്മനാ കാണ്‍ഗ്രസ്സായ രാമുട്ടിയാണ് ചൂരക്കാട്ടുകര ഗ്രാമത്തിന്റെ കാണ്‍ഗ്രസ്സിന്റെ ഒരേ ഒരു മുഖം ... സമ്മേളനങ്ങളും ജാഥകളും എന്ന് വേണ്ട പാര്‍ട്ടി കണ്വെന്‍ഷനുകള്‍ പോലും ഒറ്റയ്ക്കാണ് രാമുട്ടി നടത്താറുള്ളത് ... രാമുട്ടി ഒഴിച്ച് മറ്റാരെയും ഭരണകാണ്‍ഗ്രസ്സിനാഗ്രാമത്തിലുണ്ടായിരുന്നില്ല എന്ന് പറയുമ്പോളാണ് രാമുട്ടി “സാര്‍“ ആവുന്നത് ... രാമുട്ടിയുടെ ഈ പ്രവര്‍ത്തനത്തില്‍ ഇംഗിത പുളകിത ഗാത്രനായ സാക്ഷാല്‍ ലീഡര്‍ കനിഞ്ഞനുഗ്രഹിച്ച് മുതുകില്‍ ചവിട്ടി നല്‍കിയതാണ് സര്‍ പദവി ... ഏകാംഗ നാടകം എന്ന് കേട്ടിട്ടുള്ള നിങ്ങള്‍ ഏകാംഗ കോണ്‍ഗ്രസ്സെന്ന് കേട്ടിട്ടുണ്ടൊ ... അതേ രാമുട്ടി ഈസ് ദ വണ്‍ മെന്‍ ആര്‍മ്മി ഓഫ് ദി കോണ്‍ഗ്രസ്സ് ... രാമുട്ടി ജനിച്ചത് വല്ല വടക്കേ ഇന്ത്യയിലുമായിരുന്നിരുന്നു എങ്കില്‍ ഞാന്‍ ഞെട്ടിവിറയ്ക്കുകയാണ് ഇന്ത്യന്‍ പ്രധാന്‍ മന്ത്രി പദത്തില്‍ വിരാജിച്ച് അടരാടുന്ന ആ രാമുട്ടി മുഖം ഹോ ചിന്തിക്ക്യ വയ്യ തന്നെ ... എന്തായാലും രാമുട്ടിതാതന് സ്തുതി ...

പത്ത് വിരലുകളിലെണ്ണിത്തീര്‍ക്കാന്‍ മാത്രം ബാഹുല്യമുണ്ടായിരുന്ന ഭരണകാണ്‍ഗ്രസ്സ് രാമുട്ടി ഹൈജാക്ക് ചെയ്ത് ഒറ്റയാള്‍ പട്ടാളമക്കി  എന്ന് പറഞ്ഞ് നടക്കുന്നവരോട് ചൂരക്കാട്ടുകരക്കാര്‍ ഒരിക്കലും പൊറുക്കില്ല ... ഇലക്ഷന്‍ റിസള്‍ട്ട് വരുന്ന അവസാന നിമിഷം വരെ രാമുട്ടി കോണ്‍ഗ്രസ്സ്കാരനാണ് എന്ന് ഉറക്കെ ഉറക്കെ ഭരണി പാട്ട് പാടുക തന്നെ ചെയ്യും ... ഈ ഭരണി പാട്ടിന് മറുപടി ആയി വിപ്ലവപാര്‍ട്ടിക്കാര്‍ ആക്രമണത്തിനൊരുങ്ങുന്ന സമയത്ത് അവരാരേക്കാളും ഉച്ചത്തില്‍ ഇങ്ക്വിലാബ് സിന്ദാബാദ് വിളിച്ച് പാര്‍ട്ടി മാറി കളയുന്ന രാമുട്ടിയുടെ ഓന്തന്‍ നയതന്ത്രം പില്‍ക്കാലത്ത് പല ലൊട്ടുലൊടുക്ക് രാഷ്ട്രീയപാര്‍ട്ടികളും അഖിലേന്ത്യാ തലത്തില്‍ തന്നെ ഉപയോഗിച്ച് വിജയിച്ചിട്ടുള്ളതാണ് ...

കാണ്‍ഗ്രസ്സിനും പുറമേ രാമുട്ടി സാര്‍ പ്രതിഭ തെളിയിച്ചിട്ടുള്ള മറ്റൊരിനം സോക്കറും മീന്‍ പിടുത്തവുമാണ്  ... പെലെ സാറും മാറഡോണ സാറും മെസ്സിപ്പയ്യനുമൊക്കെ പാലും കുപ്പി കാണുന്നതിനും മുന്‍പേ കാല്‍പ്പന്തിന്റെ മര്‍മ്മമറിഞ്ഞവനാണ് രാമുട്ടി സര്‍ എന്ന് പറഞ്ഞാല്‍ എങ്കില്‍ വിദ്വാന്‍ ജനിച്ച കൊല്ലമേതെന്ന് നിങ്ങള്‍ സംശയിക്കാനിട വരും അത് കൊണ്ട് മുകള്‍ സ്റ്റേറ്റ്മെന്റ് നിരുപാധികം പിന്‍വലിക്കുന്നു ... എന്നാലും രാമുട്ടി പുലി തന്നെ ....  ഇനി മീന്‍പിടുത്തം അത് ഒരു കഥ തന്നെയാണ്.... രാമുട്ടിക്ക് എന്നും വൈകീട്ട് ഒരു തേര്‍വാഴ്ച്ചയുണ്ട് ചൂരക്കാട്ടുകര പാടം കടന്ന് കുറ്റൂര്‍ അങ്ങാടി വരെ എത്തുന്ന യാത്രയ്ക്ക് നല്ല വാറ്റടിക്കുക എന്നൊരു ലക്ഷ്യം മാത്രമേ ഉള്ളൂ ... വാറ്റടിച്ച് തിരിച്ച് പാടത്തെന്നുന്നതും രാമുട്ടി പടമാവുക പതിവാണ് .... ഇന്നും മാറ്റമില്ലാത്തത് രാമുട്ടിയുടെ കപ്പാസിറ്റിക്ക് മാത്രമാണ് ... രാമുട്ടി ഇഹലോക വാസം നേടിയതിന് ശേഷം മാത്രമേ മാറ്റം മാറ്റമില്ലാതെ തുടരുകയുള്ളൂ .. അങ്ങനെ പാടത്ത് കിടന്നുറങ്ങുന്ന രാമുട്ടി സര്‍ രാവിലെ എണീക്കുമ്പോള്‍  രാമുട്ടിയുടെ വല പോലുള്ള അടിവസ്ത്രത്തില്‍ കുടുങ്ങിക്കിടക്കുന്നത് ഒരു ചാകരയോളം പോന്ന മീനുകളായിരിക്കും ... ഈ മീന്‍ വിറ്റ് വാറ്റടിച്ചാണ് രാമുട്ടി ഉപജീവനം നടത്തിയിരുന്നതെന്ന് കേള്‍ക്കുമ്പോള്‍ പ്രിയപ്പെട്ടവരെ ഈ പരമപാവത്തിന്റെ കഥന കഥ കേട്ട് നിങ്ങള്‍ കണ്ണുനീര്‍ വാര്‍ക്കരുതേ .... രാമുട്ടിയുടെ സോക്കര്‍ വിശേഷങ്ങള്‍ വരും കാലത്തില്‍ പ്രതീക്ഷിപ്പിന്‍ ...


തുടരും (നിങ്ങളുടെ അഭിപ്രായം സംഭാവനയായി തരിക .. സംഭാവനകള്‍ കൂമ്പാരമാകുമ്പോള്‍ പരിപാടികള്‍ ഗംഭീരമാകും)



Tuesday, July 24, 2012

ചൂരക്കാട്ടുകര ചരിതം 4


അങ്ങനെ ഇരിക്കുകയും ഉണ്ണുകയും ഉറങ്ങുകയും ചെയ്ത് കൊണ്ടിരിക്കുന്ന കാലത്താണ് ചൂരക്കാട്ടുകര ചരിതം ഒരു ചരിത്രമാകണമെന്നുദ്ദേശിച്ച് എഴുത്തുകാരന്‍ തകര്‍ത്താടിക്കൊണ്ട് നളചരിതം നാലാം അങ്കത്തിലേക്ക് കടക്കുന്നത് ... പഴയചരിതക്കാരന്‍ നാലാമങ്കത്തില്‍ വടിയായി സ്വര്‍ഗ്ഗലോകത്ത് വിജയശ്രീലളിതമാരെ വ്യഭിചരിക്കാന്‍ പോയ ഒരു കഥ കേട്ടിട്ടുള്ളതിനാല്‍ ഒരുള്‍ഭയം മൂലം ഈ ഭാഗത്തിന് അഞ്ചെന്ന് പേരിട്ടാലോ എന്നും ഒരു ചിന്തയില്ലായ്കയില്ല ... മരണം അതിനെ പിടിച്ച് നിര്‍ത്താന്‍ കഴിവില്ലാത്തതിനാല്‍ എല്ലാ മലയാളികളും പറഞ്ഞ് നടക്കുന്ന “ചാവണങ്കിലങ്ങ്ട് ചാവട്ട്രാന്ന്” കാഥികനും പറയുകയാണ് .... സോ ബൈ ദ ബൈ ഇത് നാലാം അങ്കം തന്നെ ... ന്നാ തൊടങ്ങല്ലേ അങ്കോം പറിക്കാം താളീം കാണാം ന്താ മുഷിയോ ....

വരിവരിയായി ഒഴുകി പോകുന്ന വെള്ള ഉടുപ്പിട്ട മാലാഖമാരാണ് ചൂരക്കാട്ടുകരയുടെ ദിനേനയുള്ള വിഷുക്കണി ... എന്താ സംഭവംന്നല്ലേ ... ഒരൂക്കിനങ്ങ് പറഞ്ഞതാണ് ... സത്യത്തില്‍ കാര്യമെന്താന്ന് വച്ചാല്‍ ... രാവിലെ ഏതാണ്ടൊരു ആറര ആറെമുക്കാല്‍ ഏഴാവുമ്പോഴേക്കും തരുണീ മണികള്‍ ചൂരക്കാട്ടുകരയുടെ തലസ്ഥാനമായ അമലനഗര്‍ ബസ്റ്റോപ്പില്‍ നിന്ന് അമല ആശുപത്രിയിലേക്ക് ഗൂസ് വാക്ക് നടത്തുകയായി .. ചുരിദാറും സാരിയും തമ്മിലുള്ളൊരു മത്സരമാണ് പിന്നെ ... ചുരിദാറ് കൊള്ളാമെന്ന് പറയുമ്പോളെക്കും സാരി കിടിലന്‍ എന്നാവും രണ്ടുമില്ലെങ്കില്‍ പൊടിപാറുമെന്ന് വേറൊരു സുന്ദരന്‍  ... ഗ്രാമത്തിലെ പൂവാലന്മാരെ മൊത്തം കണ്‍ഫ്യൂഷനും പിന്നീട് പ്രാന്തും പിടിപ്പിക്കുന്ന രീതിയില്‍ ഒരു പത്ത് മുന്നൂറ് നര്‍സുമാര്‍ ആശുപത്രിയിലേക്ക് ആതുരസേവനത്തിന് പോകുന്ന കാഴ്ച്ചയാണ് ഈ പറഞ്ഞത്  .... അച്ഛന്‍ പെറ്റെന്നും അമ്മ വാളു വെച്ചെന്നും പറഞ്ഞാല്‍ പോലും കിടക്കപ്പായില്‍ നിന്നെണീക്കാത്ത മടിയന്‍ മല്ലൂസിന് ചൂരക്കാട്ടുകരയുടെ സുന്ദരക്കുട്ടപ്പന്മാരായ യുവാക്കള്‍ ഒരു മാതൃകയാണ് ... അയല്‍ഗ്രാമങ്ങളിലെ പെണ്മക്കളുള്ള മാതാപിതാക്കളൊന്നും പക്ഷേ ചൂരക്കാട്ടുകര പിള്ളെരെ കണ്ട് പഠിക്കടാ എന്ന്‍ ഒരുത്തനേയും ഉപദേശിക്കാറില്ല .. അതെന്താണങ്ങനെ .. ചിന്തിച്ചാലൊരന്തോല്ല്യ ചിന്തിച്ചില്ലേലൊരു കുന്തോല്ല്യ ...

മുകളില്‍ പറഞ്ഞതില്‍ നിന്ന് സാ‍മാന്യബോധമുള്ള വായനക്കാരനും കാരിക്കും മനസ്സിലായിക്കാണുമല്ലോ ഗ്രാമത്തിന്റെ വര്‍ണ്ണമനോഹാരിത ... ഈ ചരിതം ഒരു ചരിതം മാത്രമല്ല ഇതൊരു ചരിത്രം കൂടിയാണ് ... ഇറ്റ് ഈസ് നോട്ട് ജസ്റ്റ് ഏ ടെയില്‍ ബട്ട് ഏ ഹിസ്റ്ററി .... ഒന്ന് കൂടി വ്യക്തമാക്കിയാല്‍ ഇത് ഒരു വാല് മാത്രമല്ല ആല് കൂടിയാണ് എന്ന് .....മയ്യഴിപുഴേം അതിരാണിപ്പാടവും തസ്രക്കും ഒക്കെ പ്രാന്ത് പിടിപ്പിടിപ്പിച്ച ഒരു സമൂഹത്തിനെ നേര്‍വഴിയിലേക്ക് തിരിച്ചെത്തിക്കാനുള്ള ഒരു ശ്രമം .. ലിവനാരെടെയ് മുകുന്ദനേയും പൊറ്റെക്കാടിനെയും സാക്ഷാല്‍ വിജയനേയുമൊക്കെ ഇങ്ങനെ പറയാനെന്ന് നിരീക്കണ്ട .. ഞാനുമൊരു കാക്കയാണ് ആംഗലെയത്തിലെ ക്രോ ... അത് കൊണ്ട് തന്നെ എനിക്കെന്റെ കുഞ്ഞ് പൊന്‍ കുഞ്ഞ് ആവുന്നതില്‍ നിങ്ങള്‍ക്കുള്ള പരാതി പറയേണ്ടത് ഈ പഴം ചൊല്ല് പറഞ്ഞവനോടാണ് താനും  ....

അമല കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ എന്ന സ്റ്റാര്‍ ഹോസ്പിറ്റല്‍ വിലങ്ങന്‍ കുന്നിനേക്കാള്‍ ഉയരത്തിലങ്ങനെ തലപൊക്കി നില്‍ക്കുന്ന കാലത്തും ഉച്ചയ്ക്കും ഇടയിലാണ് അത് സംഭവിച്ചത് ...

ലോകമാകമാനം ബൈക്ക് മോഷ്ടാക്കള്‍ സ്വര്‍ണ്ണമാലയും ഇടയ്ക്ക് ചിലപ്പോള്‍ റോള്‍ഡ് ഗോള്‍ഡ് മാലയും മോഷ്ടിച്ച് വശം കെട്ട് നടന്നിരുന്ന കാലത്ത് പോലും ചൂരക്കാട്ടുകരയിലെ ഒരു തരുണീ മണിക്ക് പോലും അത്തരം ഒരു അനുഭവം നേരിടേണ്ടി വന്നിരുന്നില്ല ... ചൂരക്കാട്ടുകരയുടെ മിസ് വേള്‍ഡ് സാക്ഷാല്‍ തങ്കയുടെ പൊന്നോമന പുത്രി ജൂനിയര്‍ തങ്ക മിനിമം പത്ത് പവന്റെ സ്വര്‍ണ്ണം ദേഹത്തണിഞ്ഞേ പുറത്തിറങ്ങാറുള്ളൂ ... എന്നിട്ടും ഒരു ബൈക്കും ജൂനിയര്‍ തങ്കമ്മയുടെ ഏഴയലത്ത് കൂടെ പോലും പോകാന്‍ ഭയപ്പെട്ടു ... ഈ ഭയത്തിന് കാരണം മുന്‍പ് പറഞ്ഞ തങ്കയുടെ പാശുപതാസ്ത്രം അല്ല എന്നും ഗ്രാമത്തിന്റെ അഭിമാന ഭാജനങ്ങളായ ഫ്ലവര്‍ ടെയിലന്മാരുമാണ് എന്ന് വരുമ്പോളാണ് സിറ്റിംഗ് സൈഡ് എന്തെന്ന് അറിയേണ്ടത് ...

മിസ്സ് വേള്‍ഡ് ജൂനിയര്‍ തങ്ക ഒരു എക്സ്ട്രാ ഹോര്‍സ് പവറുള്ള തരുണിയായിരുന്നു ..  ചൂരക്കാട്ടുകരയുടെ സകല കാമുകമനസ്സുകളിലും അശ്വമേധം നടത്തി വിജയിച്ച ഒരു യാഗാശ്വം തന്നെ ... മിസ്സ് വേള്‍ഡിന്റെ ഈ കുതിരച്ചാട്ടത്തില്‍ മനം മയങ്ങിയ കുമാരന്മാര്‍ 24 മണിക്കൂറും മിസ്സ് വേള്‍ഡിന്റെ പ്രൊട്ടക്ഷന് തയ്യാറായി നില്‍പ്പുണ്ടായിരുന്നു ... തരുണി വീട്ടില്‍ നിന്നിറങ്ങി ലക്ഷ്യ സ്ഥാനത്തെത്തി ചേരുന്നത് വരെയുള്ള പ്രൊട്ടെക്ഷന്‍ ചുമതല തങ്ങളുടെ ജീവിതലക്ഷ്യമാണെന്ന് കരുതി അവള്‍ക്കകമ്പടി സേവിക്കാന്‍ ചൂരക്കാട്ടുകരയുടെ പൊന്നോമന പുത്രന്മാര്‍ തമ്മില്‍ വലിയ കിടമത്സരവും തന്മൂലം വര്‍ഗ്ഗീയ ലഹളയും ഉണ്ടായതായി ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു ... ഒരു ഡസനോളം വരുന്ന ഈ ബോഡീഗാര്‍ഡുകളെ പേടിച്ച് തന്നെയാണ് വെറും രണ്ട് പേര്‍ക്കിരിക്കാവുന്ന ബൈക്കില്‍ വന്ന് മോഷ്ടിക്കാന്‍ ആരും ധൈര്യപ്പെടാതിരുന്നത് ...

ഒരിക്കല്‍ ജൂനിയര്‍ തങ്കമ്മ കോളെജിലെക്ക് പോകുന്ന വഴിക്ക് സീനിയര്‍ തങ്കയും കൂടെ ഇറങ്ങി ... അഞ്ചങ്ങാടി കഴിഞ്ഞ് ഒരു മൂലയും രണ്ട് തിരിവും നാല് വളവും കഴിഞ്ഞിട്ടും പിന്നിലുള്ള അകമ്പടിക്കാരുടെ എണ്ണത്തില്‍ കുറവ് വരുന്നില്ലെന്നും അതങ്ങനെ കൂടി കൂടി വരികയാണെന്നും മനസ്സിലാക്കിയ സീനിയര്‍ തങ്കാസ് അമല സെന്ററില്‍ വച്ച് നടത്തം നിര്‍ത്തി തിരിഞ്ഞു നിന്നെന്നും ... ബോഡീഗാര്‍ഡുമാര്‍ക്കെതിരെ ശക്തമായ അമ്പെയ്ത്ത് നടത്തിയെന്നും ആ അമ്പെയ്ത്തില്‍ തളര്‍ന്ന് വീണ ചില ടെയിലന്മാര്‍ അവിടെ തന്നെ ഓരോ അക്കെഷ്യമരമായി മുളച്ചു വന്നു എന്നും ചരിതത്തിലെ ചരിത്രം പറയുന്നു ... പക്ഷേ പ്രശ്നം അതു കൊണ്ടും തീര്‍ന്നില്ല ആ സമയം അത് വഴി പോയ ചില കോമരങ്ങള്‍ തങ്കയുടെ പയറ്റ് കണ്ട് അന്ന്‍ കൊടുങ്ങല്ലൂര്‍ ഭരണിയാണെന്ന് തെറ്റിദ്ധരിച്ച് ഉടുത്ത മുണ്ടോടെ ഉറഞ്ഞ് തുള്ളാന്‍  കൊടുങ്ങല്ലൂര്‍ക്കോടിയെന്നും അവിടെ ചെന്നപ്പോളാണ് തങ്ങള്‍ കബളിക്കപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലാക്കിയതും തങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് തങ്കയ്ക്കെതിരെ കേസ് കൊടുത്തതുമത്രേ ...

വാറണ്ടല്ല ഏത് ഗവണ്മെന്റ് വന്നാലും കീഴടങ്ങാത്ത തങ്കയുണ്ടൊ കുലുങ്ങുന്നു ...



തുടരും  (എനിക്ക് വയ്ക്കാനുദ്ദേശിച്ച കൊട്ടേഷന്റെ കാശ് എന്റെ എക്കൌണ്ടിലിട്ടാല്‍ മതി ഞാന്‍ നന്നായിക്കോളും സത്യം )





Monday, July 23, 2012

ചൂരക്കാട്ടുകര ചരിതം 3

അങ്ങനെയിരിക്കുന്ന കാലത്തിങ്കല്‍ മേഘങ്ങള്‍ ഡെയ്ലി വന്ന് സിഗ്നേച്ചര്‍ ഇട്ട് (സിഗ്നേച്ചര്‍ വിസ്കി അല്ല ഇത് ഇമ്മടെ ഒറിജിനല്‍ ഒപ്പ്) പോയിക്കൊണ്ടിരുന്ന കാലത്ത് ഫ്രാന്‍സില്‍ വിപ്ലവം  പൊട്ടിപ്പുറപ്പെട്ടു ... എന്ത് വിപ്ലവം അതെന്ത് കുന്തമെങ്കിലും ആയിക്കോട്ടെ നമുക്ക് ചൂരക്കാട്ടുകരയിലേക്ക് നടക്കാം .... അല്ലെങ്കിലും ഒന്ന് പറയുമ്പോള്‍ വേറൊന്ന് കേള്‍ക്കാനാണല്ലോ മല്ലൂസ്സിന് തിടുക്കം ...

ചൂരക്കാട്ടുകരയുടെ തങ്കമാഡവും ഗോവിന്ദന്‍ സഖാവും ശ്രീധരേട്ടന്‍ സഖാവുമൊക്കെ ഓരോ ചിന്ന ഇണ്ട്രൊഡക്ഷനിലൂടെ സ്ക്രീനില്‍ വന്ന് പോയ സ്ഥിതിക്ക് കഥാനായകനിലേക്ക് നേരിട്ട് ക്രാഷ് ലാന്‍ഡ് ചെയ്താല്‍ എന്തെന്ന് ഒരു ചിന്ത എഴുത്തുകാരന് വന്നാല്‍ കുറ്റം പറയാനാകുമോ ... ആകില്ല കാരണം എഴുതുന്നത് അവനല്ലേ അല്ല അല്ലേ ... പക്ഷേ എഴുത്തുകാരന്‍ മാന്യനും സര്‍വ്വോപരി മാന്യനും ..സര്‍വ്വോപരി എന്ന പ്രയോഗം എന്തിനെന്നാല്‍ വെറും മാന്യനല്ല സര്‍വ്വരേക്കാളും ഉപരിയായ മാന്യന്‍ തന്നെയെന്ന് ഒരു ആത്മഹത്യാതുല്യമായ ആത്മപ്രശംസ കിടക്കട്ടെ എന്ന് കരുതിയാണ് ... പുകഴ്ത്തല്‍ ഇഷ്ടപ്പെടുന്ന സകലമാന്യ എഴുത്തുകാര്‍ക്കും പുകഴ്ത്താന്‍ സ്വന്തമായി പന്തം കൊളുത്തി പട ഉള്ളത് പോലെ ഈ എഴുത്തുകാരന് പക്ഷേ പുകഴ്ത്തപ്പെടാനുള്ള ആഗ്രഹം ഉണ്ടെങ്കിലും കൊട്ടേഷന്‍ കാശ് കൊടുക്കാന്‍ തയ്യാറായിട്ടും അത്തരം ഒരു പട ഒത്ത് വന്നില്ല ... എന്നാല്‍ പിന്നെ കാശ് ചിലവില്ലാതെ സ്വയം ആ പണി അങ്ങ് ചെയ്താലെന്തെന്നായി ചിന്ത ... അന്തചിന്തകുന്തയുടെ ഭാഗമായി മേല്‍പ്പറഞ്ഞ വരികള്‍ മാന്യ വായനക്കാരങ്ങ് സഹിച്ച് കൊള്ളുക ... അപ്പോള്‍ ആയ കാരണം അങ്ങിനെ ചിന്തിക്കുന്നില്ല.... നായകനിലേക്കെത്തുന്നതിനും മുന്‍പ് ചൂരക്കാട്ടുകരയുടെ മറ്റ് ഭാഗങ്ങളെ കുറിച്ച് കൂടി പറയേണ്ടതായിരിക്കുന്നു .... മുക്കാല്‍ പണം കൊടുത്ത് വാങ്ങിയ ലൂയിസ് ഫിലിപ്പിന്റെ കളസം ഇടുന്നതിന് മുന്‍പേ കീറി പോയ പോലെ ആകരുത് ഈ ചരിതം എന്ന് നിര്‍ബന്ധമുള്ളതിനാല്‍ മറ്റ് ഭാഗങ്ങളിലേക്ക് കൂടി നടക്കേണ്ടതായിരിക്കുന്നു ...

ചൂരക്കാട്ടുകരയെ അഞ്ചായി ഭാഗിച്ചിരിക്കുന്നു എന്നാണല്ലോ ആദ്യം പറഞ്ഞത് ... അത് മാറ്റിപറയാന്‍ കഴിയാത്തതിനാലും തല മാറ്റിയാലും വാക്ക് മാറ്റാന്‍ ആകില്ലെന്നിരിക്കെ ... ചൂരക്കാട്ടുകര അഞ്ചായി തന്നെയിരിക്കട്ടെ ...

തൃശ്ശൂര്‍ പൂരത്തിന്റെ മെയിന്‍ ഇഫക്റ്റായ ചൂരക്കോട്ടുകാവ് പൂരം എഴുന്നള്ളിച്ചെത്തുന്നത് ചൂരക്കാട്ടുകാവിലമ്മയുടെ തിരുനടയ്ക്കലില്‍ നിന്നാണ് ... ഈ അമ്പലത്തിനെ ചുറ്റിപറ്റി നില്‍ക്കുന്ന അമ്പലവാസികളല്ലാത്ത അമ്പലവാസികള്‍ തിങ്ങി പാര്‍ക്കുന്ന ഒരു പില്‍ഗ്രിമേജാണ് ചൂരോട്ടാവെന്ന് പറയുന്ന സ്ഥലം ...പണ്ട് പണ്ട് ചൂരല്‍ക്കാടുകളാല്‍ ഫുള്‍കവര്‍ ചെയ്യപ്പെട്ട ഗ്രാമത്തിലെ ഒരു സോളിട്ടറി റീപ്പര്‍ അരിവാള് മൂര്‍ച്ച കൂട്ടിയ പാറയില്‍ ബ്ലീഡിംഗ് ഉണ്ടായെന്നും നിന്തിരുവട്യേ നിന്തിരുവട്യേന്നും വിളീച്ചോടി പോയി നിന്ന നില്‍പ്പില്‍ പത്തോന്ന് ബോധം കെട്ട് വീഴുകയും ചെയ്തത്രേ ... ലോകത്തിലെ സകലമാന ദേവീ ക്ഷേത്രങ്ങളുടെയും കഥ ഇങ്ങനെ ആണെന്നിരിക്കെ എന്തിനീ ബോറന്‍ കഥ പറഞ്ഞു എന്ന് ചോദിക്കരുത് ... ചൂരക്കാട്ടുകര ഭഗവതിയും മറ്റൊരു വിധത്തിലല്ല ജന്മം കൊണ്ടതെന്ന് ബോധിപ്പിക്കുന്നതിന്റെ ഭാഗമാണ് ഈ തിരുഎഴുത്ത് എന്ന് മനസ്സിലാക്കുക ....ഷീ ഈസ് നത്തിങ് ഒഫീഷ്യല്‍ സ്പെഷ്യല്‍ എബൌട്ട് ദാറ്റ് ....

ചൂരോട്ടാവിന്റെ പൊന്നോമന പുത്രന് ആരെന്ന് ചോദിച്ചാലൊരുത്തരേ ഉള്ളൂ ... ദ വണ്‍ ആന്‍ഡ് ഓന്‍ലി വാസുട്ടന്‍ .... ആകാശത്തിനു കീഴെയും ഭൂമിക്ക് മുകളിലും നടക്കുന്ന സകലമാന കാര്യത്തെ പറ്റിയും വ്യക്തമായ ബോധമാണ് വാസുട്ടന് .. വാസുട്ടന്റെ ഈ ബോധോദയത്തിന്റെ ഭാഗമായി വാസുട്ടന്റെ ആരാധകര്‍ അങ്ങെര്‍ക്കിട്ട് കൊടുത്ത പേരാണ് ‘ചെണ്ട‘... വാസുട്ടന്‍ കൊട്ട് വാങ്ങാതെ തിരിച്ച് പോന്നിട്ടുള്ള കവലകള്‍ ഭൂലോകത്തില്ല തന്നെ ... ഈ കാര്യം കാണിച്ച് മൂപ്പര്‍ ഗിന്നസ്സിലേക്കൊരെഴുത്തെഴുതാന്‍ പരിപാടിയുണ്ടത്രേ ...

വാസുട്ടന്റെ ഈ പ്രത്യേകതയ്ക്ക് വോഡ്കയില്‍ നാരങ്ങയെന്ന പോലെ ചേരുമ്പടി ചേര്‍ക്കാനാണ് മൂപ്പരിങ്ങനെ മൂന്നരയടി ഉയരത്തില്‍ ഒതുങ്ങിയതെന്ന് പാണന്മാര്‍ പാടി നടക്കുന്നുണ്ടത്രേ ... പാണന്മാര്‍ കാലങ്ങളായി പാടി നടക്കുക തന്നെയാണ്.... എന്നാണിവന്മാരൊന്ന് ഇരിക്കുകയോ ഓടുകയോ ചെയ്യുക എന്ന വിഷയം ചിന്തനീയം തന്നെ ... പാണന്മാരെ എവിടെയെങ്കിലുമൊന്ന് കുടിയിരുത്തേണ്ടതിന്റെ ആവശ്യവും പ്രമാണിച്ച് ശീതകാലസമ്മേളനത്തില്‍ ബില്ലവതരിപ്പിക്കപ്പെടുക വേണം ... പാണന്മാര്‍ ശ്ശേ പറഞ്ഞ് പറഞ്ഞ് ഫോറസ്റ്റ് കയറി പാണന്മാര്‍ പോയി മമ്മൂട്ടി സിനിമകള്‍ കണ്ട് നശിച്ച് നാറാണക്കല്ലെടുക്കട്ടെ കം റ്റു ദ പോയന്റ് ..


തുടരും (വായനക്കാരെ ആക്കി നിര്‍ത്തി എന്ന് പരിഭവം പറയരുത് ... അനര്‍ഗളനിര്‍ഗളമായ ആ ഒരു ഒഴുക്ക് പെട്ടെന്ന് നിലച്ച് പോയതാണ് )



ചൂരക്കാട്ടുകര ചരിതം 2



പണ്ട് ആദാമിന്റെ വാരിയെല്ലെടുത്തു ദൈവം പൊക്കിള്‍ കൊടിയില്ലാത്ത ഏക സ്ത്രീയായ ഹവ്വയെ സ്രിഷ്ടിച്ചതു പോലെ.കെട്ടിയോനായ സൂര്യന്റെ വാരിയെല്ലെടുത്തു ഭൂമിക്കൊരു അച്ചു തണ്ട് ഉണ്ടാക്കി കൊടുക്കുകയുണ്ടായി.അങനെ കെട്ട്യോന്റെ വാരിയെല്ലിന്മേല്‍ നമ്മുടെ പ്രിയങ്കരിയായ ഭൂമിയമ്മ കറങ്ങി കൊണ്ടിരിക്കേയാണു നമ്മുടെ കഥയിലെ പ്രധാന സംഭവങ്ങള്‍ ഉണ്ടായതു ....



അഞ്ചങ്ങാടി എന്ന പ്രദേശം ചൂരക്കാട്ടുകരയുടെ ഒരു പ്രധാന ഭാഗമാണു എന്നതു വീണ്ടും പറയേണ്ടതില്ലല്ലൊ..തിയ്യം കഴിഞാല്‍ കേഡര്‍ പാര്‍ട്ടിക്കു ഏറ്റവും വേരോട്ടമുള്ള സ്ഥലമാണ് എന്ന് പ്രത്യേകിച്ച് ഒന്ന് പറഞ്ഞ് കളയാം എന്ന് എഴുത്തുകാരന്‍ കരുതുന്നത് കൊണ്ട് പ്രത്യേകിച്ച് തന്നെ പറഞ്ഞിരിക്കുന്നു ആരും മുഷിയരുത് അലക്കുകാരെ കിട്ടാനില്ലാത്ത സമയമാണ് ...ചൂരക്കാട്ടുകരയുടെ സ്വന്തം ഈ എം എസ് എന്നറിയപ്പെടുന്ന സഖാവു വാസുവേട്ടന്റെ സ്വന്തം പ്രവര്‍ത്തന മേഖല..... ലോകത്തിലെ ഒരു കമ്മ്യൂണീസ്റ്റുകാരനും ചീത്തയാകാന്‍ കഴിയില്ല എന്ന് അറബികഥയിലെ ശ്രീനിവാസന്‍ പറഞ്ഞത് വാസുവേട്ടന്റെ ഡയലോഗ് കോപ്പിയടിച്ച് കൊണ്ടാണ് , വായില്‍ വിരലിട്ടാല്‍ പോലും കടിക്കാത്ത പരമസാധുവായ യഥാര്‍ത്ഥ ഈ എം എസ്സ് അതായിരുന്നു വാസുവേട്ടന്‍.....



കള്ളവാറ്റിനു ഏറ്റവും അനുയോജ്യമായ കേന്ദ്രമാണ് അഞ്ചങ്ങാടി..മൂന്നുഭാഗവും പരന്നു കിടക്കുന്ന പേരാമംഗലം പാടമാണു മേല്‍പ്പറഞ്ഞ ബഹുമതിക്കു ഈ സ്ഥലത്തെ അനുയോജ്യമാക്കിയത്....അടിയന്തരാവസ്ഥ കാലത്തു ഒരുപാട് നക്സലുകളെ സമ്മാനിക്കുകയും രാജനെപോലുള്ള രക്തസാക്ഷികള്‍ ഉണ്ടായപ്പോള്‍ തങളുടെ സേവനം ഇനിയും ഈ നാടിന് ആവശ്യമാണു എന്നു കരുതി മാത്രം നക്സലിസത്തില്‍ നിന്നു മോചിതരായി പരമസാധുക്കളായി മാറുകയും ചെയ്ത ചില മാന്യദേഹങള്‍ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി മൂക്കുമുട്ടി കുടിച്ച് ഉണ്ടാക്കിയെടുത്ത കേരള ഉദയ കലാസമിതി, കുറച്ചു നാള്‍ മുന്‍പ് വരെ

ചൂരക്കാട്ടുകരയുടെ സംസ്കാര രൂപീകരണകര്‍മ്മം ഭംഗിയായി നിര്‍വഹിച്ച് പോന്നിരുന്നു...



ഇറാഖിന്റെ രഹസ്യായുധങളെ പറ്റിയും അമേരിക്കയുടെ സാമ്രാജ്വത്വ നിലപാടുകളെ പറ്റിയും,ഇന്ത്യയുടെ കാര്‍ഷികവളര്‍ചയുടെ ഉന്നമനത്തിനെ പറ്റിയും പ്രത്ത്യുല്‍പ്പന്നമിതത്വവാദികള്‍ ചര്‍ച്ചിക്കാറുണ്ടായിരുന്നു...അറബ് വംശജന്മാരെ മാത്രം തിരഞ്ഞ് പിടിച്ച് കൊന്ന് കളയുന്ന ബോംബ് ഇസ്രയേലിന്റെ പക്കലുണ്ട് എന്ന് വരെ പറഞ്ഞ് കളയുന്ന തരം ചര്‍ച്ചകളാണ് കലാസമിതി സായംകാലങ്ങളില്‍ സാക്ഷ്യം വഹിച്ചിട്ടുള്ളത് എന്ന് മനസ്സിലാക്കുക .... കലാസമിതിയും പ്രവര്‍ത്തനങ്ങളും പെന്‍ഡിങ്ങില്‍ നില്‍ക്കട്ടെ ....



അഞ്ചങ്ങാടി എന്ന സുന്ദരമായ പേര് ഈ പ്രദേശത്തിനു ലഭിച്ചതിനു പിന്നില്‍ ദേവലോകത്തെ കിടിലം കോള്ളിച്ചു കൊണ്ടിരുന്ന ഉര്‍വശി,മേനക,രംബ,തിലൊത്തമമാരുടെ മനുഷ്യാവതാരം എന്ന് കരുതപ്പെടുന്ന അഞ്ച്സുന്ദരികളാണ്...ഈ അഞ്ച് പേരും വിഹരിചു വിരാജിച്ചിരുന്ന പ്രദേശം എന്നതു കൊണ്ടാണു അഞ്ചങ്ങാടി എന്ന് ഈ പ്രദേശം അറിയപ്പെട്ട്

തുടങിയത്...പഞ്ചപാണ്ഡവന്മാരില്‍ മൂത്തവന്‍ യുധിഷ്ടിരനോ കര്‍ണ്ണനോ ദുര്യൊധനനൊ അതൊ സാക്ഷാല്‍ കുന്തി തന്നെയോ എന്നതു ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി നില്‍നില്‍ക്കുംബോളും മൂന്നാമന്‍ അര്‍ജ്ജുനന്‍ തന്നെ എന്ന

കാര്യത്തില്‍ ആര്‍ക്കും എതിര്‍പ്പുണ്ടാകാന്‍ വഴിയില്ല...സുന്ദരനും സൂമുഖനും ആയിരുന്ന അര്‍ജ്ജുനന്‍ വില്ലാളിവീരന്‍ എന്ന നിലയില്‍ ലോകം അറിയുന്നവനായി എങ്കില്‍....അഞ്ച് സുന്ദരികളില്‍ മൂന്നാമത്തവളായ ശ്രീമതി

തങ്ക (ഫൂലാന്‍ ദേവി) തന്റെ വായില്‍ നിന്നു വീഴുന്ന പാശുപതാസ്ത്രം കൊണ്ട് ലോക പ്രശസ്തയായി തീര്‍ന്നു എന്നു പറയേണ്ടതില്ലല്ലൊ...



എല്ലാവര്‍ഷവും കൊടുങ്ങല്ലൂര്‍ ഭരണിയോടനുബന്ദിച്ചു നടക്കുന്ന ‘അക്ഷരശ്ലൊക‘ മാമാങ്കത്തിനു പുതുമയുള്ളതും അര്‍ഥഗംഭീരമായതുമായ പുതുപുത്തന്‍ ശ്ലോകങള്‍ക്ക് വേണ്ടി പലരും ബന്ധപ്പെട്ടിരുന്നത് തങ്കയെ ആയിരുന്നു ..തന്മൂലം

ആഘോഷകമ്മറ്റിക്കാര്‍ വര്‍ഷം തോറും ആദരിച്ചു പോന്നിരുന്ന ഒരു അപൂര്‍വ പ്രതിഭയായിരുന്നു ചൂരക്കാട്ടുകരയുടെ പ്രത്യേകിച്ചു അഞ്ചങ്ങാടിയുടെയും അഭിമാനമായിരുന്ന തങ്ക...ദ്വയാര്‍ത്ഥപ്രയോഗങള്‍ക്ക് പേരുകേട്ട തങ്ക ഇലക്ഷന്‍ കാലത്തു കൊടിയുടെ നിറം നോക്കാതെ തന്നെ സമീപിക്കുന്ന എല്ലാ രാഷ്ട്രീയ പ്രസ്ഥാനങള്‍ക്കും ഒരു പോലെ സഹായം ചെയ്തു

കൊടുക്കാറുണ്ടായിരുന്നു...പക്ഷഭേദമില്ലാത്ത ഈ പ്രവര്‍ത്തി സോഷ്യലിസ്റ്റ് എന്ന ഒരു ഓമനപ്പേരുകൂടി തങ്കയ്ക്ക് ചാര്‍ത്തി കൊടുത്തു.....



തുടരും (ഭീഷണി)

Sunday, July 22, 2012

ചൂരക്കാട്ടുകര ചരിതം 1



കൂട്ടുകാരെ ഇതെന്റെ ഗ്രാമത്തിന്റെ ചരിത്രം ... നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു ... ഒരു തുടര്‍പരമ്പര ... ഇഷ്ടപ്പെട്ടെന്നറിഞ്ഞാല്‍ തുടരും ഇല്ലേലും തുടരും ....

പണ്ട് പണ്ടു വളരെ പണ്ടു അണ്ഡകടാഹം എന്ന സംബവം ഉണ്ടാകുന്നതിനും മുന്‍പ് ചൂരക്കാട്ടുകര എന്ന ഒരു ഗ്രാമം നിലനിന്നിരുന്നു (ഇന്നും ഉണ്ട് പിന്നെന്തിനാ കോവാലാ പ്രത്യോകിച്ചിങ്ങനെ പറഞ്ഞെന്ന് ചോയ്ച്ചാല്‍ ഒരു മൂച്ചിന് എന്നുത്തരം ).വിലങന്‍ കുന്ന് എന്ന ഒരു വിലങ്ങിന്ന്റെ ചൊട്ടില്‍ വിലങ്ങനെ കിടക്കുന്ന ഒരു നാട്.....കാറ്റും വെളിചവും ആവൊളം കടന്നു വരികയും വന്നപോലെതന്നെ തിരിചു പോവുകയും ചെയ്തിരുന്ന നാടു...... പാടങള്‍ പാടവരമ്പുകള്‍ തോടുകള്‍ കുളങള്‍ എന്നിവ ആവശ്യത്തിനും കള്ള്ഷാപ്പുകള്‍ ചാരായഷാപ്പുകള്‍ എന്നിങനെയുള്ള മനുഷ്യന്റെ അത്യാവശ്യത്തിനു വേണ്ടിയുള്ള സകലതും സുലഭമായിട്ടുള്ള ഭൂമിയിലെ ഏകസ്വര്‍ഗ്ഗം എന്നു സകലമാനദേഹങളും അംഗീകരിക്കുന്ന ഒരു റൊമാന്റിക് കൊനാട്ട് പ്ലേസ് അതാണു ചൂരക്കട്ടുകര...



വിലങ്ങന്‍ കുന്നിനേക്കാള്‍ ഉയരത്തില്‍ അസാമന്യ തലപ്പൊക്കത്തില്‍ ഒരു ലോകം മുഴുവന്‍ പരന്നുകിടക്കുന്ന അമല കാന്‍സര്‍ റിസറ്ച് സെന്റര്‍ എന്ന ഫൈവ് സ്റ്റാര്‍ ആസ്പിറ്റല്‍.... സുന്ദരിയായ കന്യകയുടെ അരഞാണം പോലെ (പൂവാലന്മാര്‍ക്ക് പുളകിതരാവാന്‍ വേണ്ടി മാത്രമാണീ സെന്റന്‍സ്) ചൂരക്കാട്ടുകരയുടെ അരക്കെട്ടിലൂടെ ദൈവമൊ കേരളസര്‍ക്കാരൊ അണിയിചു കൊടുത്ത നാഷണല്‍ ഹൈവെ....ഒരു ഗ്രാമത്തിന്റെ മുഴുവന്‍ തുടിപ്പുകളറിഞ്ഞ് എന്നും ഏതു സുനാമിയിലും ശാന്തമാ‍യൊഴുകുന്ന കിഴക്കെതോട്.....ചൂരക്കാട്ടുകരയിലെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും എന്നു വേണ്ട എല്ലാര്‍ക്കും പചപ്പിന്റെ അനന്ത സാധ്യതകള്‍ മനസ്സിലാക്കി കൊടുക്കാന്‍ വേണ്ടി ഈശ്വരന്‍ സ്വയം ഇറങിവന്ന് സ്രഷ്ടിച്ച ചീരംകുളമെന്ന ലോകാത്ഭുതം.......എത്ര തന്നെ മാറ്റിയാലും കടുതതവേനല്‍ കാലത്തുപോലും പച്ചനിറമല്ലാതെ മറ്റൊരു നിറത്തിലും കാണാന്‍ കഴിയാത്ത ചണ്ടികള്‍ കൊണ്ടു മൂടപെട്ട് കിടക്കുന്ന ചീരംകുളം....എല്ലാ ജലാശയങ്ങളെയും നീല നിറത്തില്‍ കാണീക്കുന്നതിനെതിരെ ചൂരക്കാട്ടുകരക്കാര്‍ പ്രതിഷേധത്തിനൊരുങ്ങുന്നുണ്ടെന്ന് പ്രശാന്ത് രഘുവംശം ഡല്‍ഹിയില്‍ നിന്ന് പണ്ടൊരിക്കല്‍ ഒന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു ..ഇങനെയൊക്കെ പറഞാലും പറഞാലും തീരാത്ത ഒരു മഹാസംഭവാമീ യുഗെ യുഗേ ആണു ചൂരക്കാട്ടുകര.....



ഫൈവ് സ്റ്റാര്‍ ക്ഷേത്രങ്ങളും അതായത് രമണാ ഹിന്ദുപുരാണത്തിലെ സ്റ്റാറുകളായ അയ്യപ്പന്‍, സുബ്രഹ്മണ്യന്‍, ശ്രീരാമന്‍, പരമശിവന്‍ പിന്നൊരു സ്റ്റാറിനി ഭഗവതിയും കുടികൊള്ളുന്ന അഞ്ച് നക്ഷത്ര ക്ഷേത്രങ്ങളും ... ഒരു ക്രിസ്ത്യന്‍ പള്ളിയും ( ഒരു നൂറ് മദറുമാരും ഇരുന്നൂറ്റമ്പത് സിസ്റ്റര്‍മാരും ഇത്തിരി പോലം ബ്രദറുമാരും പത്തില്‍ കുറഞ്ഞ ഫാദര്‍മാരും അടങ്ങുന്ന ഒരു കുടുമ്പം അവരങ്ങനെ സുഖായി ജീവിച്ച് പോണ ഒരു പള്ളി ) ,ഒരു മുസ്ലിം പള്ളിയും (കൈകാല്‍ വെട്ട് ഭയന്ന് ഒന്നും പറയുന്നില്ല) അനേകായിരം മനുഷ്യന്മാരും വളരെ സമാധാനത്തോടും മതമൈത്രിയോടും കൂടെ കഴിയുന്ന ഒരു അസാമാന്യ സംഭവംതന്നെയാണു ഈ ഗ്രാമം....



വിപ്ലവപ്രസ്ഥാനങള്‍ക്കും ബൂര്‍ഷ്വവാദികള്‍ക്കും അണികളെ സംബാവന ചെയ്യാന്‍ യാതൊരു മടിയും കാണിക്കാത്ത നാട്..എന്തിനധികം പറയുന്നു ചവറയില്‍ പോലും നാലാളെ തികച്ചെടുക്കാന്‍ കഴിയാത്ത ബോള്‍ഷെവിക് പാര്‍ട്ടിക്കു പോലും ജില്ലാഭാരവാഹികളെ സംബാവന ചെയ്ത നാട്....



രാഷ്ട്രീയമായും സാമൂഹികമായും അഞ്ച് ഭാഗങളായി വേര്‍തിരിക്കപെട്ടിരിക്കുന്ന ഗാന്ധിജി കണ്ട ആ പഴേ അതേ സ്വപ്ന ഗ്രാമം ...



ചൂരക്കാട്ടുകരയുടെ ബംഗാള്‍ എന്നറിയപ്പെടുന്ന തിയ്യം നാട്ടില്‍ രണ്ട് പുലികള്‍ ഉണ്ടായിരുന്നു ... പുലികളെന്നാല്‍ സാക്ഷാല്‍ ശിങ്കങ്ങള്‍ സഖാവ് ഗോവിന്ദേട്ടനും സഖാവ് തീപ്പാളി ശ്രീധരേട്ടനും ... സഖാവ് ഗോവിന്ദേട്ടന്റേയും തീപ്പാളി ശ്രീധരെട്ടന്റെയും കാലത്തില്‍ ഒരു ത്രിണമൂലികളും തലപ്പൊക്കിയിരുന്നില്ലത്രെ... അല്ലെങ്കില്‍ തല പൊക്കാന്‍ ധൈര്യം കാണിച്ചിരുന്നില്ലത്രേ ... കൂടുതല്‍ വിശദമായി ഈ രണ്ട് ശിങ്കങ്ങളും വരും കാലത്തില്‍ നിങ്ങളെ കൊല ചെയ്യാന്‍ വരും എന്നത് കൊണ്ട് വരും പൂരത്തിന്റെ തിടമ്പിപ്പൊ തന്നെ എഴുന്നള്ളിക്കണില്ല ....



വയസ്സാ‍യതു കോണ്ടൊ ചെവി കേള്‍ക്കാത്തത് കൊണ്ടൊ അല്ല ഇവര്‍ രാഷ്ട്രീയതില്‍ നിന്നും വിരമിചത്.... അച്ഛന്‍ രാഷ്ട്രീയത്തിന്റെ വഴിയിലൂടെ ആര്‍മാദിചു നടന്നതു കാരണം കിടപ്പാടം പോലും പണയത്തിലായിപോയതിനാല്‍ ഈന്തപനകളുടെ നാട്ടിലെക്കു വണ്ടികയറിയ മകന്‍ പിബി രഹസ്യമായി താക്കീത് ചെയ്തു എന്നാണ് മോളില്‍ പറഞ്ഞ രഘുവംശന്‍ റിപ്പോര്‍ട്ട്.... പണ്ടു അടിയന്തിരാവസ്തകാലത്ത് ഇന്ദിരാഗാന്ധിയെ ചെരുപ്പെറിയാന്‍ ധൈര്യം കാട്ടിയ സഖാവ് (പിന്നീട് ഒറ്റ ചെരുപ്പിട്ട് നടന്ന് ഒരു കാലില്‍ ആണി രോഗം വന്നെന്ന് കാണ്‍ഗ്രസ്സ്ക്കാര് പറയും ) അതിന്റെ പേരില്‍ കൈവന്ന തീപ്പാളി എന്ന പേരു അഭിമാനത്തൊടെ എവിടെയും പറഞു നടക്കുമായിരുന്ന ശ്രീധരേട്ടന്‍ ഇപ്പൊള്‍ വീട്ട്തടങ്കലില്‍ ആണു എന്നാണു രാഷ്ട്രീയവൈരികള്‍ പടച്ചു വിടുന്നതു.... വീട്ട് തടങ്കലെന്താ അത്രക്ക് പ്രശ്നമാണോ .. നോബേല്‍ സമ്മാനം വാങ്ങിയ ലാ ലവളില്ലേ ബര്‍മ്മാക്കാരി പെണ്‍കൊച്ച് അവളൊക്കെ എത്ര കിടന്നും നിന്നും ഇരുന്നു ചാരായം വാറ്റിയും പോലും വീട്ട് തടങ്കല്‍ അനുഭവിച്ചിരിക്കുന്നു ...



ശ്രീധരേട്ടന്റെ കാര്യത്തില്‍ ഇടപെട്ട പുത്രന്‍ തന്നെയാണു ഗോവിന്ദേട്ടന്റെയും രാഷ്ട്രീയ വനവാസത്തിന്റെ പിന്നിലത്രെ...മക്കള്‍ രാഷ്ട്രീയതില്‍ വിശ്വസിക്കാതിരുന്ന ഗോവിന്ദേട്ടന്റെ പുത്രന്‍ പ്രായോഗിക രാഷ്ട്രീയത്തിന്റെ വഴിയിലൂടെ സഞ്ചരിക്കാന്‍ തുടങിയപ്പൊള്‍ മനം മടുത്തൊ മകനോടു പോരാടാന്‍ ശക്തിയില്ലതെയൊ രാഷ്ട്രീയം ഏകദേശം അവസാനിപ്പിച്ച മട്ടിലായി..... ഇനിയും തിയ്യം ഹ്യൂമന്‍ റിസോര്‍സുകളെ പറ്റിയുള്ള വിശേഷങ്ങള്‍ പറയുന്നതിനു മുന്‍പ് തിയ്യത്തിന്റെ ജ്യോമെട്രിക്കല്‍ അതായത് ഭൂമിജന്തുപിന്തുശാസ്ത്രത്തെ പറ്റി പറയേണ്ടത് അത്യാവശ്യമായിരിക്കുകയാണ് ...



തിയ്യം എന്ന മേഖലയെ പറ്റി പറഞ്ഞാല്‍ ചൂരകാട്ടുകരപാടമാണു ഇതിന്റെ അതിര്.... രാത്രികാലങളില്‍ സ്വസ്ഥമായി വെള്ളമടിക്കാന്‍ മാത്രമായി വളര്‍ന്നു വലുതായി ബര്‍ലിന്‍ മതില്‍ പോലൊരു അക്കെഷ്യ മരച്ചോടും....അടിചു പാമ്പായാല്‍ മുങ്ങി കുളിക്കാന്‍ ഒരു തോടും അത് കൊണ്ടു മാത്രം അഹങ്കാരികളായി പോയ കുറെ ചെറുപ്പക്കാരുണ്ട് ആ നാട്ടില്‍.....മംഗലശ്ശേരി നീലകണ്ടന്റെ അച്ചന്‍ ജനിക്കുന്നതിനും മുന്നേ തന്നെ ഇളനീരും പട്ടചാരയവും നല്ല കോംബിനേഷനാണെന്നു കണ്ടുപിടിച്ച മഹാന്മാരുള്ള സ്ഥലം....എന്തൊക്കെ പറഞാലും എല്ലാകൊല്ലവും തിമിര്‍ത്തു പെയ്യുന്ന ഇടവപ്പതിയില്‍ നിറഞ്ഞ് കവിയുന്ന കിഴക്കേതോടും തന്മൂലം വെള്ളപൊക്കത്തിലാകുന്ന തീയ്യവും പത്തൊ പതിനഞ്ചോ ദിവസം സ്കൂളില്‍ ഒരു അഭയാര്‍ത്ഥി ക്യാമ്പില്‍ ഒന്നുചേരാറുണ്ടു....



പണ്ടു ലാമ്പി എന്ന അതിവിശിഷ്ടവും പുരാതാനവുമായ സ്കൂട്ടര്‍ ഓടിചു ഒരാള്‍ വന്നപ്പോള്‍ മനുഷ്യസ്നേഹം ആവോളമുള്ളതും പരോപകാരികളുമായ തിയ്യത്തിന്റെ അയല്‍ ദേശവുമായ ചാമക്കാട്(ഇതു ചൂരക്കാട്ട്കരയിലെ സ്തലമല്ല) പ്രദേശത്തെ ജനങള്‍ മലവണ്ട് ഒരു ആളെ രാഞ്ചി കൊണ്ടു വരുന്നതാണെന്ന് കരുതി ആ മലവണ്ടിനെ തല്ലിപൊളിചു ആളെ രക്ഷിചിട്ടുണ്ടത്രെ....



മുല്ലപൂംബ്ബൊടിയേറ്റ് കിടക്കുന്ന കല്ലിന് അത്ര സൌരഭ്യമൊന്നും ഇല്ലെന്നാണു ആ സംബവത്തിനു ശെഷം തിയ്യം നിവാ‍സികള്‍ പറയുന്നതു....



തുടരും

മരണം

ജീവിതത്തിലെഴുതാന്‍ തുടങ്ങിയ
പ്രണയമഹാകാവ്യത്തിന്
ഒറ്റവരിയില്‍ പൂര്‍ണ്ണവിരാമം....

പാടാന് തുടങ്ങിയ മനുഷ്യസ്നേഹത്തിന്റെ
കല്ല്യാണി രാഗം ആരോഹണത്തില്‍
അവസാനം...

കൈകളുയര്‍ത്തി ആഞ്ഞ് വിളിക്കാനാഞ്ഞ
വിപ്ലവവാക്യങ്ങള്‍ പാതികണ്ഠത്തില്‍
നിര്‍ത്തി ....

ഭൂമിയുടെ പച്ച നിറമുള്ള റിയാലിറ്റി ഷോയുടെ
ആദ്യ എപ്പിസോഡിനിടയിലെ കൊമേര്‍ഷ്യല്‍
ബ്രേക്ക് ...

ഒരു സാഗരം നിറച്ച് വന്ന്
ഒരു തുള്ളി മാത്രം പെയ്ത്
പറന്ന് പോകുന്ന മേഘം ...

ഈ രാവുറക്കത്തില്‍ നിന്ന് ഉണരാതിരിക്കുന്നത്
ഒര്‍മ്മയുടെ ഇന്നലെകളിലേക്കും ...
നാളെയുടെ ഭാവനകളിലേക്കും മാത്രം ...

അനുരാഗം


നീ എന്റെ മൌനമാണ്….
നിന്റെ ഓര്‍മ്മ കരിച്ച്
കളഞ്ഞതെല്ലാം എന്റെ വാക്കുകള്‍ …
നിന്നെ മറികടക്കാന്‍ പരാജയപ്പെട്ട്
ചിറക് കുഴഞ്ഞ് വീണൊരു
പറവ ഞാന്‍ ….

ചിലപ്പോള് ഞാന്‍ നിറയുന്നുണ്ട്,
ഒരു തുള്ളി തുളുമ്പാന് കൊതിച്ച്
നിന്നെ തേടി …..
എല്ലാ കാഴ്ച്ചകളും നീയെന്ന് തുടങ്ങി
നിന്നിലെത്താതെ ഒടുങ്ങുകയാണ് …

അകലെ ചക്രവാളസീമയില്‍
ഒന്നായി ചേരുന്ന നമ്മള്‍ ….
സ്വപ്നനിമിഷത്തിലെ വര്‍ണ്ണക്കാഴ്ച്ച!!!
അംബര സാഗര സംഗമം …
തിരിച്ചറിവില്‍ ഉരുകി
തീര്‍ന്നില്ലാതാകുന്ന ഞാന്‍ ….

നിന്റെ മള്‍ബറി ഇലകള്‍
കാത്ത് ഒരു നൂല്‍ പോലും
പൊഴിക്കാതെ ഞാനെന്ന
പട്ടുനൂല്‍ പുഴു ...

നിന്നെ നഷ്ടപ്പെതറിഞ്ഞറിയാതെ
വിഡ്ഡിയായ വേഴാമ്പലിനെ പോലെ
മഴകാത്തീ മരുഭൂമിയില്‍ ….

ആത്മാവിന്റെ ജീവിതമെന്ന
വിഖ്യാത മുറിവില്‍
ഉപ്പു പുരട്ടിയത് നിന്റെ പ്രണയം
ഇന്നും നീറി നീറി ജനിമൃതികള്‍
ആയിരം കുടിച്ച് തീര്‍ത്ത്
ഞാന്‍ ….

നിന്നെ നഷ്ടപ്പെടുത്തിയതിനെന്നോട്
പൊറുക്കാന് ആവാതെ
മനസ്സാക്ഷി വിധിച്ച
ദയാവധത്തിന്റെ നാളെണ്ണി ..…
നീലനിറമുള്ള ജമന്തിപൂക്കളെ
കാത്ത് …..

Thursday, July 19, 2012

ഒരു കാടനക്കത്തിന്

വെളുത്തകാടിന്റെ കറുത്തമക്കളെ
ഇടിമുഴക്കി പാഞ്ഞടുക്കുക ....
നിങ്ങളെ പോലെ കാടിനെ കറുപ്പിക്കാന്‍

ആജ്ഞകളുടെ ചിമ്മിനിക്ക് മുന്നില്‍
കരിഞ്ഞ് തീരാതിരിക്കാന്‍ ...
ചിറകുകള്‍ പരസ്പരം കൂട്ടി വച്ച്
കറുത്ത വെളിച്ചത്തിന്റെ
ശ്വാസം കെടുത്തിക്കളയുക...

ഈയാമ്പാറ്റകള്‍ക്ക് മുന്നില്‍
അധികാരത്തിന്റെ മുട്ടിടിക്കട്ടെ ...
ഇനിയും കരുത്തരാവുക
കുഞ്ഞു ചിറകടികൊണ്ട്
പെരുമ്പറകള്‍ മുഴങ്ങട്ടെ ...

വിശ്വസിക്കുക നീ പാവിയ
വിഷവിത്തുകള്‍ മുളക്കുന്നുണ്ട്
ശത്രുവിന്റെ ശക്തിയില്‍
നിനക്ക് കരുത്താകാന്‍ .....

Wednesday, July 18, 2012

കവിത

ഇന്നലെ രാത്രിയിലാണത് സംഭവിച്ചത്
എന്നോ ചവറ്റുകുട്ടയിലേക്കെറിഞ്ഞ
രണ്ട് കവിതകളുമായി തൂപ്പുകാരന്‍ പയ്യന്‍
ഒന്ന് നീല മറ്റൊന്ന് ചുവപ്പ്....

സാര്‍, നഷ്ടപ്പെട്ട രണ്ട് കവിതകള്‍
കണ്ട് കിട്ടിയിരിക്കുന്നു
പ്രപഞ്ചത്തിന്റെ, പ്രകൃതിയുടെ, ജീവിതത്തിന്റെയും
രണ്ട് കവിതകള്‍ സര്‍....

പറയൂ ....
നീല നിറമുള്ള ഈ കവിത നോക്കൂ സര്‍
പ്രപഞ്ചത്തിന്റെ ശ്വാസം തന്നെ ഉറങ്ങുന്ന
പ്രണയമാണ് വിഷയം
കടലും കടലയും കടലാടിയും
മണ്ണും വിണ്ണും പെണ്ണും
വാനവും മാനവും ദാനവും
എല്ലാമടങ്ങുന്ന നീല നിറമുള്ള പ്രണയം
ഇതെങ്ങിനെ നഷ്ടപ്പെടുത്തിക്കളഞ്ഞൂ സര്‍ ???

ചുവപ്പ് നിറമുള്ള ഈ കവിത കാണണം സര്‍
മനുഷ്യത്വമുറങ്ങുന്ന വിപ്ലവം
ചൂഷകന്റെ നെഞ്ചും,
മര്‍ദ്ദകന്റെ തലയൊട്ടിയും,
പിളര്‍ത്തുന്ന വിപ്ലവം...
പട്ടിണിക്കാരന്റെ ശ്വാസവും,
പണിക്കാരന്റെ ഉണര്‍ത്തുപാട്ടും....
ഈ കവിതയ്ക്കെങ്ങിനെ നഷ്ടപ്പെടാന്‍ കഴിഞ്ഞൂ സര്‍ ???

മകനേ, പ്രണയം വെളുത്ത
നിറമുള്ള ഒരു മുട്ട മാത്രമായിരുന്നു
അടവച്ച് വിരിയിച്ച്
പാട്ട് കേട്ടുറങ്ങാന്‍ കുയിലിന്റെയെന്ന്
നിനച്ചിരിക്കുമ്പോളാണ്,

കൂട്ടിവച്ച് അണിയിച്ചൊരുക്കി
വീടും വയ്ക്കുന്ന അടയ്ക്കാ കുരുവിയുടെതെന്ന്
സംശയം ജനിച്ചത്,

ചീത്ത കൊത്തി വലിക്കുന്ന
കാക്കയുടെതെങ്കിലും ആകണേയെന്ന്
കരുതിയിരിക്കുമ്പോളാണ്,

ഉഗ്രവിഷമുള്ള ഏതോ ഉരഗത്തിന്റെയെന്ന്
ബോധ്യം വന്നത് !!!!!

പ്രണയത്തിന്റെ നീലനിറം വിഷത്തിന്റേതെന്ന്
ബോധമുദിച്ച വേളയിലാണ് ഉപേക്ഷിക്കണമെന്ന്
തീര്‍ച്ചപ്പെടുത്തിയത്.....

ഇനി വിപ്ലവത്തിന്റേത് കവിതയുടെ ഭാഷയല്ലെന്ന്,
വെട്ടെണ്ണം അന്‍പത്തൊന്നെന്ന്,

ബംഗാളിയുടെ ഒന്നാം പൌരത്വമെന്ന്,
ഷൂക്കൂറിന്റെയും, ഫസലിന്റെയും, അനീഷ് രാജന്റെയും,
കൊടി മാറിയ രക്തസാക്ഷിത്വത്തിന്റേതെന്നും,

ഇരുപത് പേര്‍ വട്ടമിട്ട് പീഡിപ്പിക്കുന്ന,
ഭരിക്കുന്നവന്റെ സ്വന്തം ഗുവാഹട്ടിയിലെ
ജനാധിപത്യത്തിന്റേതെന്നും,
ഭാഷ മാറ്റം സംഭവിച്ചിരിക്കുന്നു ...

വിപ്ലവം കവിതയിലാക്കുന്നതും കാത്ത്
ചരിത്രം ആവര്‍ത്തിക്കാന്‍ നില്‍ക്കുന്നുണ്ട് .....

നെരൂദിയന്‍അംബാസിഡര്‍ പണി
ഭയന്ന് ഒഴുക്കി കളഞ്ഞതാണ് ...



Tuesday, July 17, 2012

പ്രണയം

ഒന്ന്
ആകാശത്തില്‍ നിന്ന്
ഭൂമിയിലേക്കുള്ള ദൂരത്തില്‍
തങ്ങി നില്‍ക്കുന്നത് മുഴുവന്‍
പ്രണയം ....
ഭൂമി നീരാവിയിലെഴുതി പ്രണയം
ആകാശത്തേക്ക്
ആകാശം മഴയിലെഴുതി പ്രണയം
താഴോട്ട് .....

ആവി കൊണ്ടും മഴകൊണ്ടും
ആകാശത്തിനും ഭൂമിക്കുമിടയില്‍
അളന്ന് തീരാത്തത്ര പ്രണയം ....
രണ്ട്
എന്റെ നേര്‍ത്ത തലോടലില്‍
നിന്നില്‍ ഒരു മിന്നല്‍
ആകാശത്തേക്ക്
എന്റെ ആലിംഗനത്തില്‍
ഒരു നാണക്കിളിയും
 

Monday, July 16, 2012

പീലിപ്പെണ്ണ്

എന്റെ മയില്‍പ്പീലി 
പെറ്റിട്ട പെണ്‍കുഞ്ഞുങ്ങളെ
അവള്‍ തന്നെ കൊന്നു കളഞ്ഞത്
അവള്‍ക്കെന്നോടുള്ള
ഒടുങ്ങാത്തിഷ്ടമാണെന്ന് ...

എനിക്ക് ലാളന പോലും

കഴിയാത്ത കുഞ്ഞുങ്ങള്‍ വേണോയെന്ന്
ചുമരിന് പോലും ദുഷിച്ച കണ്ണല്ലോയെന്ന് ....

നാളെ ഉണ്ടായേക്കാവുന്ന
ഒരു പീഡന വാര്‍ത്ത ഭയക്കുന്നെന്ന്...

Sunday, July 15, 2012

ഹൈക്ക്

മിന്നല്‍


നമ്മുടെ പ്രണയലീലകള്‍
പകര്‍ത്തിയെടുത്ത് വിറ്റ്
കാശാക്കുന്നു കരിമേഘങ്ങള്‍ .....

ഇടി

ഒരു മിന്നലില്‍ ഭയന്ന എന്റെ കണ്ണില്‍
മേഘഗര്‍ജ്ജനത്തേക്കാള്‍ നീ തന്നൊരുമ്മയില്‍ ...
മൌനത്തിലാണ്ടത് കറുത്ത മേഘങ്ങള്‍ ...

വൈരുദ്ധ്യങ്ങള്‍

ഒന്ന്

വര്‍ഷത്തില്‍ കുടയായി
ഗ്രീഷ്മത്തില്‍ വിശറിയായി
ശരദ്ദില്‍ പൊഴിയാതെ
ശിശിരത്തില്‍ പുതപ്പിച്ച്
ഋതുക്കള്‍ക്കൊപ്പം മാറാതെ
നീയും നിന്റെ പ്രണയവും

രണ്ട്

പെരുമഴയുടെ വര്‍ഷവും
ഉഷ്ണത്തിന്റെ ഗ്രീഷ്മവും
ഇലപൊഴിച്ചിലിന്റെ ശരദ്ദും
മരവിപ്പിക്കുന്ന ശിശിരവും
എല്ലാം നിന്റെ പ്രണയം തന്നെ

ഇറച്ചിക്കോഴികള്‍



അമ്മുവിന് ഒരു വയസ്സ് തികയും മുന്‍പാണ് അവളുടെ അച്ഛന്‍ പാടത്ത് വിഷം തീണ്ടി മരിക്കുന്നത്...ഞാറ് നടുന്ന പെണ്ണുങള്‍ക്ക് ഒരു സഹായത്തിനായി പോയതായിരുന്നു ആകെയുള്ള ആറരപറ കണ്ടത്തില്‍....അച്ഛനെ പറ്റി അമ്മുവിനറിയാവുനതിത്ര മാത്രം കൂടുതലൊന്നും അവള്‍ അമ്മയൊട് ചോദിച്ചിട്ടില്ല....അവള്‍ക്ക് രണ്ട് വയസ്സാകുന്ന ദിവസമാണ് ചെറിയച്ഛന്‍ ആ വീട്ടിലേക്ക് വന്നതെന്ന് നാണിയമ്മൂമ്മ പറയാറുള്ളത് അവള്‍ ഓര്‍ത്തു....ചെറിയച്ചനെ അമ്മുവിനൊരുപാടിഷ്ടമാണ് ചെറിയച്ഛനമ്മുവിനേയും...വൈകീട്ട് ചെറിയച്ഛന്‍ വരുന്ന കാറില്‍ അമ്മ ജോലിക്ക് പോകുമ്പോള്‍ എന്നും അമ്മക്ക് തലയില്‍ വക്കുവാന്‍ ചെറിയച്ഛന്‍ മുല്ലപ്പൂ കൊണ്ട് വരാറുണ്ടായിരുന്നു കൂടെ അമ്മുവിന് പലഹാരപ്പൊതിയും.....

അമ്മു വലുതാവുകയായിരുന്നു മിടുക്കി കുട്ടിയായി .... അമ്മുവിന്റെ എല്ലാ ഉയര്‍ച്ചയിലും ചെറിയച്ചന്‍ അമ്മുവിനോടൊപ്പമുണ്ടായിരുന്നു.....എന്നും അമ്മുവിനെ സ്കൂളീല്‍ വിടുന്നതും തിരിച്ച് കൊണ്ടുവരുന്നതും എല്ലാം ചെറിയച്ഛനായിരുന്നു....അത് പോലെ അമ്മുവിന്റെ എല്ലാ കാര്യങളിലും ചെറിയച്ഛന് അതീവ ജാഗൃതയായിരുന്നു ... വീട്ടില്‍ വളര്‍ത്തുന്ന ഇറച്ചിക്കോഴികള്‍ ചെറിയച്ഛന് സ്വന്തം കുഞ്ഞുങള്‍ പോലെ തന്നെയായിരുന്നു അവറ്റകളുടെ ഭക്ഷണവും വെള്ളവും എന്ന് വേണ്ട ശുചിത്വകാര്യത്തില്‍ പോലും ചെറിയച്ഛന്‍ ഒരുപാടാകുലനാകുന്നതമ്മു കണ്ടിട്ടുണ്ട്...വളര്‍ന്ന് പാകമാകുമ്പോള്‍ ചന്തയില്‍ കൊണ്ട് പോയി വില്‍ക്കുമ്പോള്‍ മാത്രമാണ് ചെറിയച്ഛനോട് അമ്മുവിനല്‍പ്പമെങ്കിലും വിഷമം തോന്നിയിരുന്നത്..എങ്കിലും ചെറിയച്ഛന്റെ സ്നേഹം അതിലും എത്രയോ കൂടുതലായിരുന്നു....അച്ഛനില്ലാത്ത തന്നെ ആ കുറവ് ഒരു നിമിഷത്തേക്ക് പോലും അനുഭവിപ്പിക്കാതെ വളര്‍ത്തുന്ന ചെറിയച്ഛന്‍...അമ്മു ദൈവത്തോടെന്നും പ്രാര്‍ത്ഥിച്ചിരുന്നത് ചെറിയച്ഛന് നല്ലത് വരുത്തണെമേ എന്ന് മാത്രമയിരുന്നു .....

അന്ന് അമ്മുവിന്റെ പത്താം ക്ലാസ്സ് പരീക്ഷയുടെ റിസള്‍ട്ട് വന്ന ദിവസമായിരുന്നു ഉയര്‍ന്ന മാര്‍ക്കോട് കൂടിയ വിജയം ചെറിയച്ഛനെ ആദ്യം അറിയിക്കണമെന്ന് നിര്‍ബന്ധമുള്ളത് കൊണ്ടാണ് അമ്മു അമ്മയോട് പോലും പറയാതിരുന്നത്....ചെറിയച്ഛന്‍ കൊണ്ട് വന്ന രണ്ടാം പൊതിയിലെ പലഹാരത്തിന് കൊതിച്ച അമ്മുവിന്റെ കണ്ണൂകളില്‍ സുഗന്ധമുള്ള മുല്ലപ്പൂവിന്റെ വെള്ളനിറം ഇരുട്ട് പകര്‍ത്തുകയായിരുന്നു...

മുല്ലപ്പൂ ചൂടി ചന്തയിലേക്ക് യാത്രയായ ആ ഇറച്ചിക്കോഴിയുടെ കണ്ഠത്തില്‍ പറയാന്‍ മറന്ന് പോയ ഒരു പരീക്ഷാവിജയം തങിനില്‍ക്കുന്നുണ്ടായിരുന്നു..

Wednesday, July 11, 2012

ഒരു നോട്ടം



പാതിതുറന്ന ജാലകത്തിലൂടെ
ചിതറിത്തെറിച്ച് സ്വാതന്ത്ര്യം
നേടിയൊരു നോട്ടത്തില്‍ പതിഞ്ഞത്...

വെള്ളമേഘനേരിയതണിഞ്ഞ്
കളിപറഞ്ഞ് കുണുങ്ങിയിരുന്ന
സുന്ദരിയാകാശം പൊടുന്നനെ
ചുവപ്പ് പട്ടണിഞ്ഞ്,
കരിമേഘ കണ്ണെഴുതി,
മുല്ലപ്പൂ നിലാവ് ചൂടി,
പടിഞ്ഞാറ്റയിലേക്കിറങ്ങുന്നുണ്ട
കള്ളക്കാമുകന്‍ ചന്ദ്രനെക്കാണാന്‍ ...

ചന്ദ്രനോ മൊബൈല്‍ക്കാമറയുടെ
നക്ഷത്രച്ചിമ്മലുമായി കള്ളചിരി ചിരിച്ച് .....

ഹൈക്ക്

പ്രണയം
നമ്മുടെ പ്രണയം ഒരു
പുല്‍നാമ്പായാല്‍ മതി
ഒരു കൊടുങ്കാറ്റിലും
കടപുഴകാതങ്ങനെ ...
പര്‍ദ്ദ
സൂര്യന്റെ പ്രിയതമ പകല്‍
ചന്ദ്രാഗമനത്തില്‍
പര്‍ദ്ദക്കുള്ളില്‍ മുഖം
പൂഴ്ത്തി രാവായി മാറി
സ്വപ്നം

കണ്ണടച്ചിലിലെ
പുഞ്ചിരിക്കപ്പുറം
കണ്ണ് തുടയ്ക്കുന്ന
ജീവിതത്തിലേക്ക്
പ്രവാസം
മരുക്കാറ്റൂറ്റിയെടുത്ത
ഒരു കുമ്പിള്‍ ആത്മാവില്‍
വരണ്ടുണങ്ങിയ പ്രണയതാരകങ്ങള്‍...
മഴ
ഒഴിഞ്ഞൊഴുകി പുഴയായ്
ആവിയായ് മേഘമായ്
പിന്നെയും ദുഖപ്പെരുമഴ
....
123 പതിമൂന്നായത്

ഒന്നും മൂന്നും
പ്രണയിച്ചു
രണ്ടൊന്നിനെ
ഡൈവോര്‍സ്
ചെയ്തു ....
 

Tuesday, July 10, 2012

പ്രണയമേ



നൂറ്റാണ്ട് മുന്‍പത്തെ നിന്റെ പെയ്ത്തില്‍
ഞാനിന്നും തളിരണിഞ്ഞ് ....
ഒരു കാറ്റായ് നിന്നെ മോഹിക്കുന്നുണ്ട് ...
മറന്ന് പോയൊരു ഇലയനക്കത്തിനായി ..

രാഗഭാരം

പ്രിയേ,

എന്റെ എല്ലാ പ്രണയവും സംഭരിച്ച് വച്ച് ഞാന്‍ രൂപം
നല്‍കിയ തംബുരുവാണ് നീ ...
എന്റെ ഒരു നേര്‍ത്ത തലോടലില്‍ പാടാന്‍ വെമ്പി
തന്ത്രികള്‍ മുറുക്കി നീ ഇരിക്കുന്നു ...
ചുട്ടുപഴുത്ത ഈ മരുഭൂമിയില്‍ ഒരിക്കല്‍
നീ ഒരു മഴ പോലെ പെയ്യുമെന്ന് പ്രതീക്ഷയാണ്
എന്നെ ശ്വസിപ്പിക്കുന്നത് ...
നിന്റെ ഒരു തുള്ളി ഗാനം എന്റെ ശിരസ്സില്‍ പെയ്ത് നെറ്റിയെ തണുപ്പിച്ച്
മൂക്കിന്‍ തുമ്പിലൂടെ എന്റെ അധരങ്ങളില്‍ എത്തി നില്‍ക്കും ....
നിന്റെ പ്രണയം നുകര്‍ന്ന് ഞാനെന്റെ ഹൃദയത്തിലലിയിക്കും ....
മിടിപ്പവസാനിക്കാന്‍ കാത്തിരുന്നെന്റെ ഹൃദയത്തിന്
പുതുജീവന്‍ നല്‍കിക്കൊണ്ട് നീ എന്റെ രക്തത്തിലലിഞ്ഞ് ചേരും ...

അന്നെന്നില്‍ നിന്നുയരുന്ന ഹൃദയഗാനം ഏറ്റ് പാടാന്‍ നിന്റെ തന്ത്രികള്‍ക്ക്
കഴിയുമോ എന്ന് ഞാന്‍ ഭയപ്പെടുകയാണ് ....

Monday, July 9, 2012

ഹൈക്ക്

പ്രസവത്തില്‍ അമ്മയും
പിറവിക്കൊപ്പം അച്ഛനും
മരിച്ച് പോയൊരു കുഞ്ഞാണ്
കവിത ...

പ്രണയം

നമ്മുടെ പ്രണയം ചിരട്ടയില്‍
നിറച്ച് നമുക്കാ മണ്ണപ്പം ചുടാം
കഴിക്കുന്നത് പോലഭിനയിച്ച്
നമുക്ക് പക്ഷേ വിശപ്പകറ്റാം ...

കാണുന്ന ലോകം ഭ്രാന്തരെന്ന് വിളിക്കട്ടെ....
തോഴീ, എനിക്കും നിനക്കുമറിയുമല്ലോ
നമ്മുടെ പ്രണയം തന്നെ
എന്നും നമ്മുടെ വിശപ്പകറ്റിയിരുന്നതെന്ന്

തോഴീ

തോഴീ

എന്റെ ഏഴു വികാരങ്ങള്‍
അലിഞ്ഞ് ചേരുന്ന
മരണമെന്ന കറുപ്പിനപ്പുറം ....

നിന്നിലേക്കേഴായിരം
വര്‍ണ്ണങ്ങള്‍ പ്രതിഫലിപ്പിച്ച്
തൂവെള്ള നിറമുള്ള
ആത്മാവായുയിര്‍ക്കാം ഞാന്‍ ....