Monday, July 23, 2012

ചൂരക്കാട്ടുകര ചരിതം 3

അങ്ങനെയിരിക്കുന്ന കാലത്തിങ്കല്‍ മേഘങ്ങള്‍ ഡെയ്ലി വന്ന് സിഗ്നേച്ചര്‍ ഇട്ട് (സിഗ്നേച്ചര്‍ വിസ്കി അല്ല ഇത് ഇമ്മടെ ഒറിജിനല്‍ ഒപ്പ്) പോയിക്കൊണ്ടിരുന്ന കാലത്ത് ഫ്രാന്‍സില്‍ വിപ്ലവം  പൊട്ടിപ്പുറപ്പെട്ടു ... എന്ത് വിപ്ലവം അതെന്ത് കുന്തമെങ്കിലും ആയിക്കോട്ടെ നമുക്ക് ചൂരക്കാട്ടുകരയിലേക്ക് നടക്കാം .... അല്ലെങ്കിലും ഒന്ന് പറയുമ്പോള്‍ വേറൊന്ന് കേള്‍ക്കാനാണല്ലോ മല്ലൂസ്സിന് തിടുക്കം ...

ചൂരക്കാട്ടുകരയുടെ തങ്കമാഡവും ഗോവിന്ദന്‍ സഖാവും ശ്രീധരേട്ടന്‍ സഖാവുമൊക്കെ ഓരോ ചിന്ന ഇണ്ട്രൊഡക്ഷനിലൂടെ സ്ക്രീനില്‍ വന്ന് പോയ സ്ഥിതിക്ക് കഥാനായകനിലേക്ക് നേരിട്ട് ക്രാഷ് ലാന്‍ഡ് ചെയ്താല്‍ എന്തെന്ന് ഒരു ചിന്ത എഴുത്തുകാരന് വന്നാല്‍ കുറ്റം പറയാനാകുമോ ... ആകില്ല കാരണം എഴുതുന്നത് അവനല്ലേ അല്ല അല്ലേ ... പക്ഷേ എഴുത്തുകാരന്‍ മാന്യനും സര്‍വ്വോപരി മാന്യനും ..സര്‍വ്വോപരി എന്ന പ്രയോഗം എന്തിനെന്നാല്‍ വെറും മാന്യനല്ല സര്‍വ്വരേക്കാളും ഉപരിയായ മാന്യന്‍ തന്നെയെന്ന് ഒരു ആത്മഹത്യാതുല്യമായ ആത്മപ്രശംസ കിടക്കട്ടെ എന്ന് കരുതിയാണ് ... പുകഴ്ത്തല്‍ ഇഷ്ടപ്പെടുന്ന സകലമാന്യ എഴുത്തുകാര്‍ക്കും പുകഴ്ത്താന്‍ സ്വന്തമായി പന്തം കൊളുത്തി പട ഉള്ളത് പോലെ ഈ എഴുത്തുകാരന് പക്ഷേ പുകഴ്ത്തപ്പെടാനുള്ള ആഗ്രഹം ഉണ്ടെങ്കിലും കൊട്ടേഷന്‍ കാശ് കൊടുക്കാന്‍ തയ്യാറായിട്ടും അത്തരം ഒരു പട ഒത്ത് വന്നില്ല ... എന്നാല്‍ പിന്നെ കാശ് ചിലവില്ലാതെ സ്വയം ആ പണി അങ്ങ് ചെയ്താലെന്തെന്നായി ചിന്ത ... അന്തചിന്തകുന്തയുടെ ഭാഗമായി മേല്‍പ്പറഞ്ഞ വരികള്‍ മാന്യ വായനക്കാരങ്ങ് സഹിച്ച് കൊള്ളുക ... അപ്പോള്‍ ആയ കാരണം അങ്ങിനെ ചിന്തിക്കുന്നില്ല.... നായകനിലേക്കെത്തുന്നതിനും മുന്‍പ് ചൂരക്കാട്ടുകരയുടെ മറ്റ് ഭാഗങ്ങളെ കുറിച്ച് കൂടി പറയേണ്ടതായിരിക്കുന്നു .... മുക്കാല്‍ പണം കൊടുത്ത് വാങ്ങിയ ലൂയിസ് ഫിലിപ്പിന്റെ കളസം ഇടുന്നതിന് മുന്‍പേ കീറി പോയ പോലെ ആകരുത് ഈ ചരിതം എന്ന് നിര്‍ബന്ധമുള്ളതിനാല്‍ മറ്റ് ഭാഗങ്ങളിലേക്ക് കൂടി നടക്കേണ്ടതായിരിക്കുന്നു ...

ചൂരക്കാട്ടുകരയെ അഞ്ചായി ഭാഗിച്ചിരിക്കുന്നു എന്നാണല്ലോ ആദ്യം പറഞ്ഞത് ... അത് മാറ്റിപറയാന്‍ കഴിയാത്തതിനാലും തല മാറ്റിയാലും വാക്ക് മാറ്റാന്‍ ആകില്ലെന്നിരിക്കെ ... ചൂരക്കാട്ടുകര അഞ്ചായി തന്നെയിരിക്കട്ടെ ...

തൃശ്ശൂര്‍ പൂരത്തിന്റെ മെയിന്‍ ഇഫക്റ്റായ ചൂരക്കോട്ടുകാവ് പൂരം എഴുന്നള്ളിച്ചെത്തുന്നത് ചൂരക്കാട്ടുകാവിലമ്മയുടെ തിരുനടയ്ക്കലില്‍ നിന്നാണ് ... ഈ അമ്പലത്തിനെ ചുറ്റിപറ്റി നില്‍ക്കുന്ന അമ്പലവാസികളല്ലാത്ത അമ്പലവാസികള്‍ തിങ്ങി പാര്‍ക്കുന്ന ഒരു പില്‍ഗ്രിമേജാണ് ചൂരോട്ടാവെന്ന് പറയുന്ന സ്ഥലം ...പണ്ട് പണ്ട് ചൂരല്‍ക്കാടുകളാല്‍ ഫുള്‍കവര്‍ ചെയ്യപ്പെട്ട ഗ്രാമത്തിലെ ഒരു സോളിട്ടറി റീപ്പര്‍ അരിവാള് മൂര്‍ച്ച കൂട്ടിയ പാറയില്‍ ബ്ലീഡിംഗ് ഉണ്ടായെന്നും നിന്തിരുവട്യേ നിന്തിരുവട്യേന്നും വിളീച്ചോടി പോയി നിന്ന നില്‍പ്പില്‍ പത്തോന്ന് ബോധം കെട്ട് വീഴുകയും ചെയ്തത്രേ ... ലോകത്തിലെ സകലമാന ദേവീ ക്ഷേത്രങ്ങളുടെയും കഥ ഇങ്ങനെ ആണെന്നിരിക്കെ എന്തിനീ ബോറന്‍ കഥ പറഞ്ഞു എന്ന് ചോദിക്കരുത് ... ചൂരക്കാട്ടുകര ഭഗവതിയും മറ്റൊരു വിധത്തിലല്ല ജന്മം കൊണ്ടതെന്ന് ബോധിപ്പിക്കുന്നതിന്റെ ഭാഗമാണ് ഈ തിരുഎഴുത്ത് എന്ന് മനസ്സിലാക്കുക ....ഷീ ഈസ് നത്തിങ് ഒഫീഷ്യല്‍ സ്പെഷ്യല്‍ എബൌട്ട് ദാറ്റ് ....

ചൂരോട്ടാവിന്റെ പൊന്നോമന പുത്രന് ആരെന്ന് ചോദിച്ചാലൊരുത്തരേ ഉള്ളൂ ... ദ വണ്‍ ആന്‍ഡ് ഓന്‍ലി വാസുട്ടന്‍ .... ആകാശത്തിനു കീഴെയും ഭൂമിക്ക് മുകളിലും നടക്കുന്ന സകലമാന കാര്യത്തെ പറ്റിയും വ്യക്തമായ ബോധമാണ് വാസുട്ടന് .. വാസുട്ടന്റെ ഈ ബോധോദയത്തിന്റെ ഭാഗമായി വാസുട്ടന്റെ ആരാധകര്‍ അങ്ങെര്‍ക്കിട്ട് കൊടുത്ത പേരാണ് ‘ചെണ്ട‘... വാസുട്ടന്‍ കൊട്ട് വാങ്ങാതെ തിരിച്ച് പോന്നിട്ടുള്ള കവലകള്‍ ഭൂലോകത്തില്ല തന്നെ ... ഈ കാര്യം കാണിച്ച് മൂപ്പര്‍ ഗിന്നസ്സിലേക്കൊരെഴുത്തെഴുതാന്‍ പരിപാടിയുണ്ടത്രേ ...

വാസുട്ടന്റെ ഈ പ്രത്യേകതയ്ക്ക് വോഡ്കയില്‍ നാരങ്ങയെന്ന പോലെ ചേരുമ്പടി ചേര്‍ക്കാനാണ് മൂപ്പരിങ്ങനെ മൂന്നരയടി ഉയരത്തില്‍ ഒതുങ്ങിയതെന്ന് പാണന്മാര്‍ പാടി നടക്കുന്നുണ്ടത്രേ ... പാണന്മാര്‍ കാലങ്ങളായി പാടി നടക്കുക തന്നെയാണ്.... എന്നാണിവന്മാരൊന്ന് ഇരിക്കുകയോ ഓടുകയോ ചെയ്യുക എന്ന വിഷയം ചിന്തനീയം തന്നെ ... പാണന്മാരെ എവിടെയെങ്കിലുമൊന്ന് കുടിയിരുത്തേണ്ടതിന്റെ ആവശ്യവും പ്രമാണിച്ച് ശീതകാലസമ്മേളനത്തില്‍ ബില്ലവതരിപ്പിക്കപ്പെടുക വേണം ... പാണന്മാര്‍ ശ്ശേ പറഞ്ഞ് പറഞ്ഞ് ഫോറസ്റ്റ് കയറി പാണന്മാര്‍ പോയി മമ്മൂട്ടി സിനിമകള്‍ കണ്ട് നശിച്ച് നാറാണക്കല്ലെടുക്കട്ടെ കം റ്റു ദ പോയന്റ് ..


തുടരും (വായനക്കാരെ ആക്കി നിര്‍ത്തി എന്ന് പരിഭവം പറയരുത് ... അനര്‍ഗളനിര്‍ഗളമായ ആ ഒരു ഒഴുക്ക് പെട്ടെന്ന് നിലച്ച് പോയതാണ് )



No comments:

Post a Comment