Monday, July 23, 2012

ചൂരക്കാട്ടുകര ചരിതം 2



പണ്ട് ആദാമിന്റെ വാരിയെല്ലെടുത്തു ദൈവം പൊക്കിള്‍ കൊടിയില്ലാത്ത ഏക സ്ത്രീയായ ഹവ്വയെ സ്രിഷ്ടിച്ചതു പോലെ.കെട്ടിയോനായ സൂര്യന്റെ വാരിയെല്ലെടുത്തു ഭൂമിക്കൊരു അച്ചു തണ്ട് ഉണ്ടാക്കി കൊടുക്കുകയുണ്ടായി.അങനെ കെട്ട്യോന്റെ വാരിയെല്ലിന്മേല്‍ നമ്മുടെ പ്രിയങ്കരിയായ ഭൂമിയമ്മ കറങ്ങി കൊണ്ടിരിക്കേയാണു നമ്മുടെ കഥയിലെ പ്രധാന സംഭവങ്ങള്‍ ഉണ്ടായതു ....



അഞ്ചങ്ങാടി എന്ന പ്രദേശം ചൂരക്കാട്ടുകരയുടെ ഒരു പ്രധാന ഭാഗമാണു എന്നതു വീണ്ടും പറയേണ്ടതില്ലല്ലൊ..തിയ്യം കഴിഞാല്‍ കേഡര്‍ പാര്‍ട്ടിക്കു ഏറ്റവും വേരോട്ടമുള്ള സ്ഥലമാണ് എന്ന് പ്രത്യേകിച്ച് ഒന്ന് പറഞ്ഞ് കളയാം എന്ന് എഴുത്തുകാരന്‍ കരുതുന്നത് കൊണ്ട് പ്രത്യേകിച്ച് തന്നെ പറഞ്ഞിരിക്കുന്നു ആരും മുഷിയരുത് അലക്കുകാരെ കിട്ടാനില്ലാത്ത സമയമാണ് ...ചൂരക്കാട്ടുകരയുടെ സ്വന്തം ഈ എം എസ് എന്നറിയപ്പെടുന്ന സഖാവു വാസുവേട്ടന്റെ സ്വന്തം പ്രവര്‍ത്തന മേഖല..... ലോകത്തിലെ ഒരു കമ്മ്യൂണീസ്റ്റുകാരനും ചീത്തയാകാന്‍ കഴിയില്ല എന്ന് അറബികഥയിലെ ശ്രീനിവാസന്‍ പറഞ്ഞത് വാസുവേട്ടന്റെ ഡയലോഗ് കോപ്പിയടിച്ച് കൊണ്ടാണ് , വായില്‍ വിരലിട്ടാല്‍ പോലും കടിക്കാത്ത പരമസാധുവായ യഥാര്‍ത്ഥ ഈ എം എസ്സ് അതായിരുന്നു വാസുവേട്ടന്‍.....



കള്ളവാറ്റിനു ഏറ്റവും അനുയോജ്യമായ കേന്ദ്രമാണ് അഞ്ചങ്ങാടി..മൂന്നുഭാഗവും പരന്നു കിടക്കുന്ന പേരാമംഗലം പാടമാണു മേല്‍പ്പറഞ്ഞ ബഹുമതിക്കു ഈ സ്ഥലത്തെ അനുയോജ്യമാക്കിയത്....അടിയന്തരാവസ്ഥ കാലത്തു ഒരുപാട് നക്സലുകളെ സമ്മാനിക്കുകയും രാജനെപോലുള്ള രക്തസാക്ഷികള്‍ ഉണ്ടായപ്പോള്‍ തങളുടെ സേവനം ഇനിയും ഈ നാടിന് ആവശ്യമാണു എന്നു കരുതി മാത്രം നക്സലിസത്തില്‍ നിന്നു മോചിതരായി പരമസാധുക്കളായി മാറുകയും ചെയ്ത ചില മാന്യദേഹങള്‍ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി മൂക്കുമുട്ടി കുടിച്ച് ഉണ്ടാക്കിയെടുത്ത കേരള ഉദയ കലാസമിതി, കുറച്ചു നാള്‍ മുന്‍പ് വരെ

ചൂരക്കാട്ടുകരയുടെ സംസ്കാര രൂപീകരണകര്‍മ്മം ഭംഗിയായി നിര്‍വഹിച്ച് പോന്നിരുന്നു...



ഇറാഖിന്റെ രഹസ്യായുധങളെ പറ്റിയും അമേരിക്കയുടെ സാമ്രാജ്വത്വ നിലപാടുകളെ പറ്റിയും,ഇന്ത്യയുടെ കാര്‍ഷികവളര്‍ചയുടെ ഉന്നമനത്തിനെ പറ്റിയും പ്രത്ത്യുല്‍പ്പന്നമിതത്വവാദികള്‍ ചര്‍ച്ചിക്കാറുണ്ടായിരുന്നു...അറബ് വംശജന്മാരെ മാത്രം തിരഞ്ഞ് പിടിച്ച് കൊന്ന് കളയുന്ന ബോംബ് ഇസ്രയേലിന്റെ പക്കലുണ്ട് എന്ന് വരെ പറഞ്ഞ് കളയുന്ന തരം ചര്‍ച്ചകളാണ് കലാസമിതി സായംകാലങ്ങളില്‍ സാക്ഷ്യം വഹിച്ചിട്ടുള്ളത് എന്ന് മനസ്സിലാക്കുക .... കലാസമിതിയും പ്രവര്‍ത്തനങ്ങളും പെന്‍ഡിങ്ങില്‍ നില്‍ക്കട്ടെ ....



അഞ്ചങ്ങാടി എന്ന സുന്ദരമായ പേര് ഈ പ്രദേശത്തിനു ലഭിച്ചതിനു പിന്നില്‍ ദേവലോകത്തെ കിടിലം കോള്ളിച്ചു കൊണ്ടിരുന്ന ഉര്‍വശി,മേനക,രംബ,തിലൊത്തമമാരുടെ മനുഷ്യാവതാരം എന്ന് കരുതപ്പെടുന്ന അഞ്ച്സുന്ദരികളാണ്...ഈ അഞ്ച് പേരും വിഹരിചു വിരാജിച്ചിരുന്ന പ്രദേശം എന്നതു കൊണ്ടാണു അഞ്ചങ്ങാടി എന്ന് ഈ പ്രദേശം അറിയപ്പെട്ട്

തുടങിയത്...പഞ്ചപാണ്ഡവന്മാരില്‍ മൂത്തവന്‍ യുധിഷ്ടിരനോ കര്‍ണ്ണനോ ദുര്യൊധനനൊ അതൊ സാക്ഷാല്‍ കുന്തി തന്നെയോ എന്നതു ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി നില്‍നില്‍ക്കുംബോളും മൂന്നാമന്‍ അര്‍ജ്ജുനന്‍ തന്നെ എന്ന

കാര്യത്തില്‍ ആര്‍ക്കും എതിര്‍പ്പുണ്ടാകാന്‍ വഴിയില്ല...സുന്ദരനും സൂമുഖനും ആയിരുന്ന അര്‍ജ്ജുനന്‍ വില്ലാളിവീരന്‍ എന്ന നിലയില്‍ ലോകം അറിയുന്നവനായി എങ്കില്‍....അഞ്ച് സുന്ദരികളില്‍ മൂന്നാമത്തവളായ ശ്രീമതി

തങ്ക (ഫൂലാന്‍ ദേവി) തന്റെ വായില്‍ നിന്നു വീഴുന്ന പാശുപതാസ്ത്രം കൊണ്ട് ലോക പ്രശസ്തയായി തീര്‍ന്നു എന്നു പറയേണ്ടതില്ലല്ലൊ...



എല്ലാവര്‍ഷവും കൊടുങ്ങല്ലൂര്‍ ഭരണിയോടനുബന്ദിച്ചു നടക്കുന്ന ‘അക്ഷരശ്ലൊക‘ മാമാങ്കത്തിനു പുതുമയുള്ളതും അര്‍ഥഗംഭീരമായതുമായ പുതുപുത്തന്‍ ശ്ലോകങള്‍ക്ക് വേണ്ടി പലരും ബന്ധപ്പെട്ടിരുന്നത് തങ്കയെ ആയിരുന്നു ..തന്മൂലം

ആഘോഷകമ്മറ്റിക്കാര്‍ വര്‍ഷം തോറും ആദരിച്ചു പോന്നിരുന്ന ഒരു അപൂര്‍വ പ്രതിഭയായിരുന്നു ചൂരക്കാട്ടുകരയുടെ പ്രത്യേകിച്ചു അഞ്ചങ്ങാടിയുടെയും അഭിമാനമായിരുന്ന തങ്ക...ദ്വയാര്‍ത്ഥപ്രയോഗങള്‍ക്ക് പേരുകേട്ട തങ്ക ഇലക്ഷന്‍ കാലത്തു കൊടിയുടെ നിറം നോക്കാതെ തന്നെ സമീപിക്കുന്ന എല്ലാ രാഷ്ട്രീയ പ്രസ്ഥാനങള്‍ക്കും ഒരു പോലെ സഹായം ചെയ്തു

കൊടുക്കാറുണ്ടായിരുന്നു...പക്ഷഭേദമില്ലാത്ത ഈ പ്രവര്‍ത്തി സോഷ്യലിസ്റ്റ് എന്ന ഒരു ഓമനപ്പേരുകൂടി തങ്കയ്ക്ക് ചാര്‍ത്തി കൊടുത്തു.....



തുടരും (ഭീഷണി)

No comments:

Post a Comment