Sunday, July 15, 2012

ഇറച്ചിക്കോഴികള്‍



അമ്മുവിന് ഒരു വയസ്സ് തികയും മുന്‍പാണ് അവളുടെ അച്ഛന്‍ പാടത്ത് വിഷം തീണ്ടി മരിക്കുന്നത്...ഞാറ് നടുന്ന പെണ്ണുങള്‍ക്ക് ഒരു സഹായത്തിനായി പോയതായിരുന്നു ആകെയുള്ള ആറരപറ കണ്ടത്തില്‍....അച്ഛനെ പറ്റി അമ്മുവിനറിയാവുനതിത്ര മാത്രം കൂടുതലൊന്നും അവള്‍ അമ്മയൊട് ചോദിച്ചിട്ടില്ല....അവള്‍ക്ക് രണ്ട് വയസ്സാകുന്ന ദിവസമാണ് ചെറിയച്ഛന്‍ ആ വീട്ടിലേക്ക് വന്നതെന്ന് നാണിയമ്മൂമ്മ പറയാറുള്ളത് അവള്‍ ഓര്‍ത്തു....ചെറിയച്ചനെ അമ്മുവിനൊരുപാടിഷ്ടമാണ് ചെറിയച്ഛനമ്മുവിനേയും...വൈകീട്ട് ചെറിയച്ഛന്‍ വരുന്ന കാറില്‍ അമ്മ ജോലിക്ക് പോകുമ്പോള്‍ എന്നും അമ്മക്ക് തലയില്‍ വക്കുവാന്‍ ചെറിയച്ഛന്‍ മുല്ലപ്പൂ കൊണ്ട് വരാറുണ്ടായിരുന്നു കൂടെ അമ്മുവിന് പലഹാരപ്പൊതിയും.....

അമ്മു വലുതാവുകയായിരുന്നു മിടുക്കി കുട്ടിയായി .... അമ്മുവിന്റെ എല്ലാ ഉയര്‍ച്ചയിലും ചെറിയച്ചന്‍ അമ്മുവിനോടൊപ്പമുണ്ടായിരുന്നു.....എന്നും അമ്മുവിനെ സ്കൂളീല്‍ വിടുന്നതും തിരിച്ച് കൊണ്ടുവരുന്നതും എല്ലാം ചെറിയച്ഛനായിരുന്നു....അത് പോലെ അമ്മുവിന്റെ എല്ലാ കാര്യങളിലും ചെറിയച്ഛന് അതീവ ജാഗൃതയായിരുന്നു ... വീട്ടില്‍ വളര്‍ത്തുന്ന ഇറച്ചിക്കോഴികള്‍ ചെറിയച്ഛന് സ്വന്തം കുഞ്ഞുങള്‍ പോലെ തന്നെയായിരുന്നു അവറ്റകളുടെ ഭക്ഷണവും വെള്ളവും എന്ന് വേണ്ട ശുചിത്വകാര്യത്തില്‍ പോലും ചെറിയച്ഛന്‍ ഒരുപാടാകുലനാകുന്നതമ്മു കണ്ടിട്ടുണ്ട്...വളര്‍ന്ന് പാകമാകുമ്പോള്‍ ചന്തയില്‍ കൊണ്ട് പോയി വില്‍ക്കുമ്പോള്‍ മാത്രമാണ് ചെറിയച്ഛനോട് അമ്മുവിനല്‍പ്പമെങ്കിലും വിഷമം തോന്നിയിരുന്നത്..എങ്കിലും ചെറിയച്ഛന്റെ സ്നേഹം അതിലും എത്രയോ കൂടുതലായിരുന്നു....അച്ഛനില്ലാത്ത തന്നെ ആ കുറവ് ഒരു നിമിഷത്തേക്ക് പോലും അനുഭവിപ്പിക്കാതെ വളര്‍ത്തുന്ന ചെറിയച്ഛന്‍...അമ്മു ദൈവത്തോടെന്നും പ്രാര്‍ത്ഥിച്ചിരുന്നത് ചെറിയച്ഛന് നല്ലത് വരുത്തണെമേ എന്ന് മാത്രമയിരുന്നു .....

അന്ന് അമ്മുവിന്റെ പത്താം ക്ലാസ്സ് പരീക്ഷയുടെ റിസള്‍ട്ട് വന്ന ദിവസമായിരുന്നു ഉയര്‍ന്ന മാര്‍ക്കോട് കൂടിയ വിജയം ചെറിയച്ഛനെ ആദ്യം അറിയിക്കണമെന്ന് നിര്‍ബന്ധമുള്ളത് കൊണ്ടാണ് അമ്മു അമ്മയോട് പോലും പറയാതിരുന്നത്....ചെറിയച്ഛന്‍ കൊണ്ട് വന്ന രണ്ടാം പൊതിയിലെ പലഹാരത്തിന് കൊതിച്ച അമ്മുവിന്റെ കണ്ണൂകളില്‍ സുഗന്ധമുള്ള മുല്ലപ്പൂവിന്റെ വെള്ളനിറം ഇരുട്ട് പകര്‍ത്തുകയായിരുന്നു...

മുല്ലപ്പൂ ചൂടി ചന്തയിലേക്ക് യാത്രയായ ആ ഇറച്ചിക്കോഴിയുടെ കണ്ഠത്തില്‍ പറയാന്‍ മറന്ന് പോയ ഒരു പരീക്ഷാവിജയം തങിനില്‍ക്കുന്നുണ്ടായിരുന്നു..

No comments:

Post a Comment