Wednesday, July 25, 2012

ചൂരക്കാട്ടുകര ചരിതം 5

പ്രിയപ്പെട്ട നാട്ടുകാരെ നാട്ടിലുള്ള വീട്ടുകാരെ വീട്ടിലുള്ള കോഴികളെ കോഴിയിട്ട മുട്ടകളെ മുട്ട വിരിഞ്ഞ കുഞ്ഞുങ്ങളേ ...  ചൂരക്കാട്ടുകര ചരിതം അഞ്ചാമങ്കത്തിലേക്ക് കടക്കുകയാണ് എന്ന വിവരം സന്തോഷപൂര്‍വ്വാധികം ശക്തിയോടെ അറിയിച്ചടിച്ചേല്‍പ്പിക്കുകയാണ് ....

എന്താണ് ചൂരക്കാട്ടുകര എന്നല്ല എന്തല്ല ചൂരക്കാട്ടുകര എന്നാണ് നിങ്ങള്‍ ചോദിക്കേണ്ടത് ... എന്തൊക്കെയോ ആണ് ചൂരക്കാട്ടുകര എന്നല്ല എന്തൊക്കെയല്ല ചൂരക്കാട്ടുകര എന്നാണ് മനസ്സിലക്കേണ്ടത് ...

ചൂരക്കാട്ടുകര മഹാരാജ്യത്തിന്റെ സാംസ്ക്കാരിക രൂപീകരണത്തില്‍ ഏറ്റവും അധികം പങ്ക് വഹിച്ചിട്ടുള്ള ഗ്രാമീണ വായനശാലക്കടുത്താണ് രാമുട്ടി എന്ന നമ്മുടെ ഇന്നത്തെ കഥാപാത്രം കുടിയിരുത്തപ്പെട്ടിരിക്കുന്നത് ... രാമുട്ടി എന്താ തൈവമാണോ കുടിയിരുത്തപ്പെടാന്‍ എന്ന് ചോദിക്കരുത് ... സോമരസപാനത്തിന് ശേഷം രാമുട്ടിയില്‍ ഗന്ധര്‍വന്‍ കുടികയറുന്നത് പതിവ് കാഴ്ച്ച തന്നെയാണ് ... പിന്നെ നാട്ടുകാര്‍ തല്ലി കുടിയിരുപ്പ് നടത്തുകയും ...  തങ്കയും രാമുട്ടിയും വകേല്‍ ഒരു കുടയും കുഞ്ഞുപ്പെങ്ങളുമാണെന്നതാണ് സത്യം ....  മനസ്സിലായില്ലേ അര ബ്രദറും അരസിസ്റ്ററുമാണ് എന്ന് ....

1928 ല്‍ രൂപീകൃതമായ ചൂരക്കാട്ടുകര ഗ്രാമീണ വായനശാലക്കടുത്താണ് ജീവിക്കുന്നതെന്ന് കരുതി രാമുട്ടിയില്‍ നിന്ന് നിങ്ങള്‍ വേറെ ഒന്നും പ്രതീക്ഷിക്കരുത് ... പുസ്തകങ്ങള്‍ സ്വയം നടന്ന് ചെന്ന് രാമുട്ടിയുടെ മുന്നില്‍ എന്നെ വായിക്കണമെന്ന് പറഞ്ഞിരുന്ന കാലം രാമുട്ടി ജനിക്കുന്നതിനും മുന്‍പേ കൊഴിഞ്ഞ് പോയിരുന്നു ... കോലന്‍ മുടിയും വട്ട മുഖവും മൂന്നര അടി ഉയരവും തൃകോണെ തൃകോണെ നടത്തവും ലതാണ് രാമുട്ടി ... രാമുട്ടി വംശനാശം സംഭവിച്ച് കൊണ്ടിരിക്കുന്ന ഒരു പ്രത്യേക ജനുസ്സില്‍ പെട്ട ഒട്ടും വന്യതയില്ലാത്ത വന്യ ജീവിയാണ് എന്ന പച്ചപരമാര്‍ത്ഥം (റബ്ബിന്റെ ഹോള്‍മാര്‍ക്ക് മുദ്രയുള്ള പച്ച തന്നെ ) നിങ്ങളെ അറിയിക്കുകയാണ് ... എന്താണ് രാമുട്ടിയുടെ ജനുസ്സിന്റെ പ്രത്യേകത എന്നല്ലെ കേട്ട് സായൂജ്യമടഞ്ഞ് കൊള്ളുക ...

രാമുട്ടി സാറ് ജന്മനാ കാണ്‍ഗ്രസ്സാരുന്നു .. എങ്ങിനെ ആണ് രാമുട്ടിസാര്‍ കാണ്‍ഗ്രസ്സായത് എന്നതിന്റെ പേരില്‍ പല കഥകളും ചൂരക്കാട്ടുകര പാണന്മാര്‍ പാടി നടക്കുന്നുണ്ട് ... അത് വഴിയേ പറയാം എന്നൊരു ജാമ്യം എടുക്കുകയാണ് എഴുത്തുകാരന്‍ .... ജന്മനാ കാണ്‍ഗ്രസ്സായ രാമുട്ടിയാണ് ചൂരക്കാട്ടുകര ഗ്രാമത്തിന്റെ കാണ്‍ഗ്രസ്സിന്റെ ഒരേ ഒരു മുഖം ... സമ്മേളനങ്ങളും ജാഥകളും എന്ന് വേണ്ട പാര്‍ട്ടി കണ്വെന്‍ഷനുകള്‍ പോലും ഒറ്റയ്ക്കാണ് രാമുട്ടി നടത്താറുള്ളത് ... രാമുട്ടി ഒഴിച്ച് മറ്റാരെയും ഭരണകാണ്‍ഗ്രസ്സിനാഗ്രാമത്തിലുണ്ടായിരുന്നില്ല എന്ന് പറയുമ്പോളാണ് രാമുട്ടി “സാര്‍“ ആവുന്നത് ... രാമുട്ടിയുടെ ഈ പ്രവര്‍ത്തനത്തില്‍ ഇംഗിത പുളകിത ഗാത്രനായ സാക്ഷാല്‍ ലീഡര്‍ കനിഞ്ഞനുഗ്രഹിച്ച് മുതുകില്‍ ചവിട്ടി നല്‍കിയതാണ് സര്‍ പദവി ... ഏകാംഗ നാടകം എന്ന് കേട്ടിട്ടുള്ള നിങ്ങള്‍ ഏകാംഗ കോണ്‍ഗ്രസ്സെന്ന് കേട്ടിട്ടുണ്ടൊ ... അതേ രാമുട്ടി ഈസ് ദ വണ്‍ മെന്‍ ആര്‍മ്മി ഓഫ് ദി കോണ്‍ഗ്രസ്സ് ... രാമുട്ടി ജനിച്ചത് വല്ല വടക്കേ ഇന്ത്യയിലുമായിരുന്നിരുന്നു എങ്കില്‍ ഞാന്‍ ഞെട്ടിവിറയ്ക്കുകയാണ് ഇന്ത്യന്‍ പ്രധാന്‍ മന്ത്രി പദത്തില്‍ വിരാജിച്ച് അടരാടുന്ന ആ രാമുട്ടി മുഖം ഹോ ചിന്തിക്ക്യ വയ്യ തന്നെ ... എന്തായാലും രാമുട്ടിതാതന് സ്തുതി ...

പത്ത് വിരലുകളിലെണ്ണിത്തീര്‍ക്കാന്‍ മാത്രം ബാഹുല്യമുണ്ടായിരുന്ന ഭരണകാണ്‍ഗ്രസ്സ് രാമുട്ടി ഹൈജാക്ക് ചെയ്ത് ഒറ്റയാള്‍ പട്ടാളമക്കി  എന്ന് പറഞ്ഞ് നടക്കുന്നവരോട് ചൂരക്കാട്ടുകരക്കാര്‍ ഒരിക്കലും പൊറുക്കില്ല ... ഇലക്ഷന്‍ റിസള്‍ട്ട് വരുന്ന അവസാന നിമിഷം വരെ രാമുട്ടി കോണ്‍ഗ്രസ്സ്കാരനാണ് എന്ന് ഉറക്കെ ഉറക്കെ ഭരണി പാട്ട് പാടുക തന്നെ ചെയ്യും ... ഈ ഭരണി പാട്ടിന് മറുപടി ആയി വിപ്ലവപാര്‍ട്ടിക്കാര്‍ ആക്രമണത്തിനൊരുങ്ങുന്ന സമയത്ത് അവരാരേക്കാളും ഉച്ചത്തില്‍ ഇങ്ക്വിലാബ് സിന്ദാബാദ് വിളിച്ച് പാര്‍ട്ടി മാറി കളയുന്ന രാമുട്ടിയുടെ ഓന്തന്‍ നയതന്ത്രം പില്‍ക്കാലത്ത് പല ലൊട്ടുലൊടുക്ക് രാഷ്ട്രീയപാര്‍ട്ടികളും അഖിലേന്ത്യാ തലത്തില്‍ തന്നെ ഉപയോഗിച്ച് വിജയിച്ചിട്ടുള്ളതാണ് ...

കാണ്‍ഗ്രസ്സിനും പുറമേ രാമുട്ടി സാര്‍ പ്രതിഭ തെളിയിച്ചിട്ടുള്ള മറ്റൊരിനം സോക്കറും മീന്‍ പിടുത്തവുമാണ്  ... പെലെ സാറും മാറഡോണ സാറും മെസ്സിപ്പയ്യനുമൊക്കെ പാലും കുപ്പി കാണുന്നതിനും മുന്‍പേ കാല്‍പ്പന്തിന്റെ മര്‍മ്മമറിഞ്ഞവനാണ് രാമുട്ടി സര്‍ എന്ന് പറഞ്ഞാല്‍ എങ്കില്‍ വിദ്വാന്‍ ജനിച്ച കൊല്ലമേതെന്ന് നിങ്ങള്‍ സംശയിക്കാനിട വരും അത് കൊണ്ട് മുകള്‍ സ്റ്റേറ്റ്മെന്റ് നിരുപാധികം പിന്‍വലിക്കുന്നു ... എന്നാലും രാമുട്ടി പുലി തന്നെ ....  ഇനി മീന്‍പിടുത്തം അത് ഒരു കഥ തന്നെയാണ്.... രാമുട്ടിക്ക് എന്നും വൈകീട്ട് ഒരു തേര്‍വാഴ്ച്ചയുണ്ട് ചൂരക്കാട്ടുകര പാടം കടന്ന് കുറ്റൂര്‍ അങ്ങാടി വരെ എത്തുന്ന യാത്രയ്ക്ക് നല്ല വാറ്റടിക്കുക എന്നൊരു ലക്ഷ്യം മാത്രമേ ഉള്ളൂ ... വാറ്റടിച്ച് തിരിച്ച് പാടത്തെന്നുന്നതും രാമുട്ടി പടമാവുക പതിവാണ് .... ഇന്നും മാറ്റമില്ലാത്തത് രാമുട്ടിയുടെ കപ്പാസിറ്റിക്ക് മാത്രമാണ് ... രാമുട്ടി ഇഹലോക വാസം നേടിയതിന് ശേഷം മാത്രമേ മാറ്റം മാറ്റമില്ലാതെ തുടരുകയുള്ളൂ .. അങ്ങനെ പാടത്ത് കിടന്നുറങ്ങുന്ന രാമുട്ടി സര്‍ രാവിലെ എണീക്കുമ്പോള്‍  രാമുട്ടിയുടെ വല പോലുള്ള അടിവസ്ത്രത്തില്‍ കുടുങ്ങിക്കിടക്കുന്നത് ഒരു ചാകരയോളം പോന്ന മീനുകളായിരിക്കും ... ഈ മീന്‍ വിറ്റ് വാറ്റടിച്ചാണ് രാമുട്ടി ഉപജീവനം നടത്തിയിരുന്നതെന്ന് കേള്‍ക്കുമ്പോള്‍ പ്രിയപ്പെട്ടവരെ ഈ പരമപാവത്തിന്റെ കഥന കഥ കേട്ട് നിങ്ങള്‍ കണ്ണുനീര്‍ വാര്‍ക്കരുതേ .... രാമുട്ടിയുടെ സോക്കര്‍ വിശേഷങ്ങള്‍ വരും കാലത്തില്‍ പ്രതീക്ഷിപ്പിന്‍ ...


തുടരും (നിങ്ങളുടെ അഭിപ്രായം സംഭാവനയായി തരിക .. സംഭാവനകള്‍ കൂമ്പാരമാകുമ്പോള്‍ പരിപാടികള്‍ ഗംഭീരമാകും)



1 comment:

  1. ചൂരക്കാട്ടുകരക്കാരന്‍ ചങ്ങാതീ....

    ഈ സ്ഥലത്തേക്ക് ഞാനെത്തിപ്പെടാന്‍ ഒത്തിരി വൈകിയോ??
    ആശംസകളോടെ,

    ReplyDelete