Sunday, July 8, 2012

ഞാനുമെന്റയ്യപ്പനും

ഗ്രീഷ്മമേ സഖി പാടിത്തിമിര്‍ക്കുന്ന പ്രകൃതിക്ക് നടുവില്‍ ഞാനുമെന്റയ്യപ്പനും .... ഒഴിഞ്ഞ് നിറയുന്ന മദ്യക്കോപ്പകളും എണ്ണിയാല്‍ തീരാത്തത്ര ബിംബങ്ങളും ... എന്റെ രാഗഭാരം താങ്ങാനാകുമോ എന്ന് ചോദിച്ചാദ്യം വന്നത് കമലപ്പെണ്‍കുട്ടി തന്നെ... ഭ്രമമാണ് പ്രണയം എന്ന് പാടിയൊരു കാട്ടാക്കട ... ഇന്നലെ രാത്രിയില്‍ ഒരു പൂവിരിഞ്ഞിരിക്കാമെന്ന നന്ദിതയ്ക്ക് ... ആ പൂവെന്ത് ചെയ്തെന്ന് സൂഫി വര്യന്‍... ഒന്നും ഒന്നും ഇമ്മിണി വലുതെന്ന് മാങ്കോസ്റ്റീന്റെ തണലിലെ ചാരുക്കസേരയിലേക്ക് ചായുന്നു ... വെള്ളായണി അര്‍ജ്ജുനനെ ആര്‍ക്കാണ് പേടിയെന്ന് വിര്‍ജീനിയ വൂള്‍ഫിനെ തര്‍ജ്ജമക്കാര്‍ക്കെത്തിപ്പിടിക്കാനാവാത്ത ഉയരത്തില്‍ പയ്യനും ചാത്തനും പിതാമഹാകാളികളും .... വിപ്ലവം തൊക്കിന്‍ കുഴലിലെന്ന് വസന്തത്തിന്റെ ഇടിമുഴക്കി അര്‍ജ്ജുന്‍ മുന്‍പേ പറക്കുന്ന പക്ഷിയാകുമ്പോള്‍ ... സപ്പര്‍ സര്‍ക്കീട്ടിന് ക്ഷണിക്കുന്നുണ്ട് അതിരാണിപ്പാടത്തിന്റെ ഹൃദയത്തിലേക്കൊരു ഊരുതെണ്ടി ... മകനേ ഇതിന്ത്യയുടെ ഭൂപടമെന്ന് ചൊല്ലിത്തീര്‍ക്കുന്ന പ്രൊഫസ്സറ്ക്ക് മുന്നില്‍ ... ലോകാവസാനം വരേക്കും പിറക്കാതെ പോകട്ടെ നീയെന് മകനേയെന്നാര്‍ത്ത് കരയുന്നവനിലേക്ക് മുടിവെട്ടാത്തൊരു അവധൂതന്‍ കടന്ന് വരുന്നു .. തരിക നീ പീതസായന്തനത്തിന്റെ നഗരമേ ഉറക്കെ പാടുകയാണ് ... കഴിയുമീ രാവെനിക്കേറ്റവും ദുഖഭരിതമായ വരികളെഴുതാനെന്ന് പാടുന്ന നെരൂദയെ ... ധനുമാസ രാവിലെ ആര്‍ദ്രമാം ആതിരനിലാവിലേക്ക് ക്ഷണിക്കുന്നുണ്ട് മരണവാതിലില്‍ നിന്നൊരു കക്കാട് ... ചുടലകടന്ന് വലതില്‍ നിന്നിടതിലേക്ക് മാറ്റിയൊരു മന്തുമായ് നരേന്ദ്രനാഥും മുല്ലനേഴിയും മധുസൂദനനും വസ്ത്രമുടുപ്പിച്ച് നഗ്നനാക്കിയ നാറാണത്തില്ലത്തെ ഭ്രാന്തനും ... വരും വരാതിരിക്കില്ലെന്ന് മഞ്ഞ് കൊണ്ടൊരു വിമലയോടൊപ്പം ഷെര്‍ലക്കിനെ ചാരപ്പണിക്ക് വിട്ടൊരു നൂലന്‍ വാസുവും .... വെള്ളിയാങ്കല്ലിലെ പുനര്‍ജ്ജനിയിലേക്കൊരു അല്‍ഫോണ്‍സച്ഛനും ...
ഗ്രീഷ്മമേ സഖി പാടിത്തിമിര്‍ക്കുന്ന പ്രകൃതിക്ക് നടുവില്‍ ഞാനുമെന്റയ്യപ്പനും .... ഒഴിഞ്ഞ് നിറയുന്ന മദ്യക്കോപ്പകളും എണ്ണിയാല്‍ തീരാത്തത്ര ബിംബങ്ങളും .....

No comments:

Post a Comment